ന്യൂദല്‍ഹി: ബിജെപി ദേശീയ നിര്‍വാഹക സമിതിക്കു ദല്‍ഹിയില്‍ പ്രൗഢോജ്വല തുടക്കം. എന്‍ഡിഎംസി കണ്വന്ഷന് സെന്ററില്‍ ദേശീയ അദ്ധ്യക്ഷന്‍ രാജ്നാഥ്സിങ് നിര്‍വാഹക സമിതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ബിജെപി പ്രഖ്യാപിച്ചതോടെ രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥ അനുകൂലമായതായി നിര്‍വാഹക സമിതിയോഗത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് രാജ്നാഥ്സിങ് പറഞ്ഞു.
രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് മടിക്കുന്നത് പരാജയഭീതി മൂലമാണെന്ന വിലയിരുത്തല്‍ യോഗത്തിലുണ്ടായി. ഇന്ന് നടക്കുന്ന ദേശീയ കൗണ്‍സില്‍ യോഗത്തില്‍ രാഷ്ട്രീയ പ്രമേയമായി രാഹുലിന്റെ പിന്മാറ്റം അവതരിപ്പിക്കും. ഇന്നും നാളെയുമായി രാംലീല മൈതാനിയില്‍ നടക്കുന്ന ദേശീയ കൗണ്‍സില്‍ യോഗത്തില്‍ രാഷ്ട്രീയ പ്രമേയങ്ങള്‍ പാസാക്കും.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ മുഖ്യശത്രുവായി കണ്ടുകൊണ്ടുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്ക്കരിച്ച് മുന്നോട്ടു പോകാനാണ് ബിജെപി തീരുമാനം. പത്തു വര്‍ഷത്തെ യുപിഎ ഭരണത്തിന്റെ പരാജയവും ലക്ഷക്കണക്കിനു കോടി രൂപയുടെ അഴിമതികളും തുറന്നു കാട്ടുന്ന പ്രചാരണമാണ് രാജ്യവ്യാപകമായി ബിജെപി നടത്തുക. നരേന്ദ്രമോദിയെ ആരോപണങ്ങള്‍കൊണ്ട് തകര്‍ക്കുന്നതിനായി നടത്തുന്ന ശ്രമങ്ങളെ ശക്തമായി എതിര്‍ത്ത് മുന്നോട്ടു പോകണമെന്നും നിര്‍വാഹക സമിതിയോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക കാര്യങ്ങളേപ്പറ്റി കൗണ്‍സില്‍ ചര്‍ച്ച ചെയ്യുമെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. ദേശസുരക്ഷ സംബന്ധിച്ച പ്രശ്നങ്ങളും ദേശീയ കൗണ്‍സില്‍ ചര്‍ച്ച ചെയ്യും.
രാഷ്ട്രീയ, സാമ്പത്തിക പ്രമേയങ്ങള്‍ നിര്‍വാഹക സമിതി പാസാക്കി. രാജ്യത്തെ ഗുരുതരമായി ബാധിച്ച കോണ്‍ഗ്രസ് സര്‍ക്കാരിന് ബദല്‍ ബിജെപിയും എന്‍ഡിഎയും മാത്രമാണെന്ന് രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നു. സര്‍വ്വ രംഗത്തും യുപിഎ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. യുപിഎ സര്‍ക്കാരില്‍ നിന്നും ഇനി ഒന്നും പ്രതീക്ഷിക്കാനില്ല. മോദിയെ സ്വഭാവഹത്യ ചെയ്യാന്‍ ശ്രമിച്ചെങ്കിലും അതില്‍ നിന്നെല്ലാം മറികടക്കാന്‍ നരേന്ദ്രമോദിക്കു സാധിച്ചെന്നും രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നു.
പത്തു വര്‍ഷക്കാലം ഭാരതത്തിന്റെ ദുരന്ത കാലമായിരുന്നെന്ന് ബിജെപി നിര്‍വാഹക സമിതി പാസാക്കിയ സാമ്പത്തിക പ്രമേയത്തില്‍ പറയുന്നു. തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ട കാലമാണ് യുപിഎ സര്‍ക്കാരിന്റെ പത്തു വര്‍ഷം. വാജ്പേയിയുടെ ഭരണകാലത്ത് സൃഷ്ടിച്ച മികച്ച സാമ്പത്തിക വളര്‍ച്ച യുപിഎ സര്‍ക്കാര്‍ നശിപ്പിച്ചെന്നും സാമ്പത്തിക പ്രമേയത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: