ന്യൂദല്‍ഹി: ഡോ. ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കേന്ദ്ര മാനവശേഷി വകുപ്പു സഹമന്ത്രി തരൂരുമായി പിണങ്ങി വിവാഹബന്ധം വേര്‍പെടുത്തുന്നുവെന്ന പേരില്‍ കഴിഞ്ഞ ദിവസവും സുനന്ദ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സരോജിനി നഗര്‍ പോലീസ് സ്റ്റേഷന് അതിര്‍ത്തിയിലുള്ള സ്റ്റാര്‍ ഹോട്ടലായ ലീലാ ഹോട്ടലിലെ മുറിയിലാണ് സുനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. മരണം ആദ്യം അറിഞ്ഞത് മന്ത്രി തരൂര്തന്നെയായിരുന്നു.
കഴിഞ്ഞ ദിവസം ദല്‍ഹിയിലെത്തിയ തരൂരും ഭാര്യ സുനന്ദയും വീട്ടിലേക്കു പോകാതെ ഹോട്ടലില്‍ മുറിയെടുക്കുകയായിരുന്നു. എഐസിസി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയ തരൂര്‍ ഇടയ്ക്ക് ഹോട്ടലില്‍ തിരിച്ചെത്തിയിരുന്നു. പക്ഷേ കിടക്കുകയായിരുന്ന സുനന്ദ ഉറക്കമാണെന്നു ധരിച്ച തരൂര്‍ രാത്രി ഒമ്പതു മണിക്കു വീണ്ടും പുറത്തു പോകുന്നതിനു മുമ്പ് വിവരം പറയാന്‍ ചെന്നപ്പോഴാണ് സുനന്ദ ഉറങ്ങുകയല്ലെന്നറിഞ്ഞത്. തുടര്‍ന്ന് ഹോട്ടല്‍ അധികതരേയും ഡോക്ടര്‍മാരെയും അറിയിക്കുകയായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കു മുമ്പേ മരിച്ചതായാണ് പരിശോധകരുടെ വിശകലനം.
മരണം ആത്മഹത്യയാണെന്ന് പോലീസ് സംശയം പ്രകടിപ്പിക്കുന്നുണ്ട്. ക്ഷയരോഗബാധിതയായ അവര്‍ ചികിത്സയിലായിരുന്നു. എന്നാല്‍ മരണം സംബന്ധിച്ച ദുരൂഹത ഏറെയാണ്. പാക്കിസ്ഥാനില്‍നിന്നുള്ള മാധ്യമ പ്രവര്‍ത്തകയായ മെഹര്‍ തരാര്‍ എന്ന സ്ത്രീയുമായി ഭര്‍ത്താവ് ശശി തരൂരിനു വഴിവിട്ട ബന്ധമാണെന്ന് കഴിഞ്ഞ ദിവസം സുനന്ദ ആരോപിച്ചിരുന്നു. ഇതേതുടര്‍ന്ന് തരൂര്‍-സുനന്ദ ബന്ധം ഉലയുകയും ഇരുവരും പിരിയുമെന്ന വാര്‍ത്ത പ്രചരിക്കുകയും ചെയ്തു. പക്ഷേ ഇരുവരും തമ്മില്‍ ധാരണയുണ്ടാക്കി ബന്ധം സാധാരണ മട്ടിലാണെന്ന ധാരണയുണ്ടാക്കുന്നതില്‍ വിജയിക്കുകയും ചെയ്തിരുന്നു.
അതിനിടെ മെഹര്‍ തരാര്‍ സുനദനക്കെതിരേ ശക്തമായി പ്രതികരിച്ചിരുന്നു. മെഹര്‍ പാക് ചാരസംഘടനയായ ഐഎസ്ഐയുടെ ഏജന്റാണെന്ന് സുനന്ദ ആരോപിച്ചതിനെമെഹര് ചോദ്യം ചെയ്തിരുന്നു. കേന്ദ്ര മന്ത്രിയും പാക്ചാര വനിതയും തമ്മിലുള്ള ബന്ധം വമ്പിച്ച പ്രത്യാഘാതങ്ങള്‍ക്കു കാരണമാകുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് തരൂരും സുനന്ദയും തമ്മില്‍ ധാരണയുണ്ടായത്.
തരൂരിന്റെ ട്വിറ്റര്‍ അക്കൗണ്ടിലും മൊബെയില്‍ സന്ദേശങ്ങളിലും നിന്ന് സുനന്ദ ശേഖവിച്ചിരുന്ന വിവരങ്ങള്‍ തരൂരിന്റെ ഭാവിയെ മാത്രമല്ല കേന്ദ്രസര്ക്കാരിനെത്തന്നെയും വന്‍ കുഴപ്പത്തിലാക്കുന്നതായിരുന്നുവെന്നാണ് സൂചനകള്‍.
അതിനിടെ, സുനന്ദയുടെ മരണം സ്വാഭാവികമായിരിക്കുമെന്ന് കരുതുന്നുവെന്ന് ശശിതരൂരിന്റെ ഓഫീസ് പറയുന്നു. സ്ഥലം സന്ദര്‍ശിച്ച പോലീസ് ഉദ്യോഗസ്ഥര്‍ ദുരൂഹത സ്ഥിരീകരിക്കുന്നുണ്ട്. കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് ഇതൊരു ആത്മഹത്യയാണെന്നു സംശയിക്കുമ്പോഴും മുതിര്‍ന്ന പോലീസുദ്യോഗസ്ഥര്‍ പറയുന്നു. കേന്ദ്രമന്ത്രിയുടെ ഭാര്യയുടെ മരണം എന്ന നിലയില്‍ പ്രത്യേക അന്വേഷണം നടത്തിയേക്കുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: