ന്യൂദല്‍ഹി: വെള്ളിയാഴ്ച രാത്രി ഹോട്ടല്‍ ലീലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ, കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ണമായി. പെട്ടെന്നുള്ള അസ്വാഭാവിക മരണമാണ് സുനന്ദയുടേതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനുള്ളില്‍ പുറത്ത് വരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
വിഷം ഉള്ളില്ച്ചെന്നായിരുന്നല്ല മരണമെന്നും സുനന്ദയുടെ ശരീരത്തില്‍ ക്ഷതങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് ശശി തരൂരിനെ പോലീസ് ചോദ്യം ചെയ്യും. തരൂരിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ചായിരിക്കും ചോദ്യം ചെയ്യലിനുള്ള തീയതി നിശ്ചയിക്കുക. വെള്ളിയാഴ്ച രാത്രി സുനന്ദയുടെ മൃതദേഹം കണ്ടെത്തിയ ഹോട്ടലില്‍ വെച്ച് തന്നെ തരൂരിന്റെ മൊഴി പ്രാഥമികമായി പോലീസ് രേഖപ്പെടുത്തിയിരുന്നു.
ഹോട്ടല്‍ ജീവനക്കാരേയും ചോദ്യം ചെയ്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേസെടുക്കുന്ന കാര്യം തീരുമാനിക്കും. ശശി തരൂരിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായ ആര്.കെ ശര്‍മ്മ, അഭിനവ് കുമാര്‍ എന്നിവരെയും പോലീസ് ചോദ്യം ചെയ്യും. അഞ്ചംഗ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ദല്‍ഹി എയിംസ് ആശുപത്രിയിലായിരുന്നു സുനന്ദയുടെ പോസ്റ്റുമോര്‍ട്ടം നടന്നത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ണമായും ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ശശി തരൂരിന് കൈമാറി. അല്പനേരത്തെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ഇന്ന് തന്നെ സംസ്കരിക്കും. ദല്‍ഹിയിലെ ലോധി റോഡ് ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക. ചിതാഭസ്മം കേരളത്തിലേക്കും കാശ്മീരിലേക്കും കൊണ്ടുപോകും.
രാവിലെ പത്തു മണിക്ക് പോസ്റ്റ്മോര്‍ട്ടം നടത്തുമെന്നാണ് ആശുപത്രി അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നതെങ്കിലും പോലീസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഉച്ചയോടെയാണ് പോസ്റ്റുമോര്‍ട്ടം നടന്നത്. ഹോട്ടല്‍ മുറിയില്‍നിന്ന് വെളുപ്പിനു രണ്ടു മണിക്കാണു സുനന്ദയുടെ മൃതദേഹം ആശുപത്രിയിലേക്കു കൊണ്ടുവന്നത്. ആംബുലന്‍സില്‍ തരൂരും അനുഗമിച്ചിരുന്നു. അതിനിടെ സുനന്ദയുടെ മകന് ശിവ്മേനോന്‍ ആശുപത്രിയിലെത്തി മൃതദേഹം കണ്ടു. തുടര്‍ന്ന് പോലീസ് ഇയാളില്‍ നിന്ന് മൊഴിയെടുത്തു.
മരണത്തില്‍ അസ്വഭാവികതയെന്നുമില്ലെന്നാണു പ്രാഥമിക അന്വേഷണത്തില്‍ തെളിയുന്നതെന്ന് ദല്‍ഹി പോലീസ് വ്യക്തമാക്കി. മരണത്തെക്കുറിച്ച് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റാണ് അന്വേഷിക്കുന്നത്.
സുനന്ദയുടെ മരണത്തില്‍ എന്തെങ്കിലും അസ്വഭാവികതയുണ്ടോ എന്നു കണ്ടെത്താനായി പോലീസും ഫൊറന്‍സിക് വിദഗ്ധരും വിശദമായ പരിശോധന പരിശോധന നടത്തിയിരുന്നു. ലീലാ പാലസ് ഹോട്ടലിന്റെ മൂന്നാം നില പൂര്‍ണമായി പോലീസിന്റെ നിയന്ത്രണത്തിലാണ്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. സുനന്ദ താമസിച്ചിരുന്ന മുറി പോലീസ് സീല്‍ ചെയ്തു. സുനന്ദയുടെ ഐപാഡും മൊബൈല്‍ഫോണും വിശദമായി പരിശോധിച്ചുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: