നോവല്‍
ഊരുക്ഷേത്രത്തില്‍ ഗ്രാമക്കാരുടെ യോഗം നടക്കുകയാണ്. പെരുങ്കൂറുവാഴുന്നവരുടെ കല്പ്പനയാണ് യോഗത്തിന് കാരണമായത്. പെരുങ്കൂറു വാഴുന്നവരുടെ കല്‍പ്പന ഊരുഗ്രാമക്കാരെ ഇരുത്താന്‍ യജ്ഞപുരം ഗ്രാമക്കാര്‍ കളിക്കുന്ന കളിയുടെ ഭാഗമാണെന്നാണ് അഗ്നിദത്തന്‍ നമ്പൂതിരിയുടെ പക്ഷക്കാരായ പലരും ധരിച്ചിരിക്കുന്നത്. എന്നാല്‍ പാറാക്കര, താമരക്കാട് മുതലായ പ്രബലരായ പലരും രണ്ടുഗ്രാമങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ തീര്‍ക്കാനുപകരിക്കുന്നതാണ് വാഴുന്നവരുടെ കല്‍പ്പന എന്ന അഭിപ്രായക്കാരാണ്. ഈ അഭിപ്രായ വൈവിധ്യമാണ് ശരിക്കും യോഗത്തിന് കാരണമായത്. യോഗത്തില്‍ കാരാക്കുളങ്ങരക്കാരായ നമ്പൂതിരിമാര്‍ പങ്കെടുക്കില്ല. പെരുങ്കൂറിന്റെ കല്‍പ്പന കുറുങ്കൂറുകാരായ തങ്ങള്‍ക്ക് ബാധകമല്ലെങ്കിലും കുറുങ്കൂറും പെരുങ്കൂറും തമ്മില്‍ ഉണ്ടായിവന്നിട്ടുള്ള സൗഹൃദം പ്രമാണിച്ച് അടുത്ത ദ്വാദശിക്കുള്ള നമസ്കാരത്തില്‍ കാരാക്കുളങ്ങരക്കാര് തീര്‍ച്ചയായും പങ്കെടുക്കും എന്നും യോഗത്തില്‍ ഉണ്ടാക്കുന്ന തീരുമാനങ്ങള്‍ നല്ലതാണെങ്കില്‍ മാത്രം അനുസരിക്കാന്‍ തയ്യാറാണെന്നും കാരാക്കുളങ്ങരക്കാരായ നമ്പൂതിരിമാര്‍ വൈദികനു കൊടുത്തയച്ച ഓലയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വൈദികന്റെ സഹായി പെരുങ്കൂറു വാഴുന്നവരുടെ കുറിമാനത്തിന്റെ പ്രസക്തഭാഗം ഉറക്കെ വായിച്ചു. ‘കുറുങ്കൂറ് ഇളയവാഴുന്നവര് പെരുങ്കൂറു രാജ്യത്തിന്റെയും നമ്മുടെയും രക്ഷയ്ക്കായി ജീവത്യാഗം ചെയ്തതു കാരണം കുറുങ്കൂറുമായിട്ടുള്ള ശത്രുതയ്ക്ക് ഒരാധാരവും ഇല്ലാതെ ആയിരിക്കുന്നു. അതിനാല്‍ ഇനി മുതല്‍ പെരുങ്കൂറ് കുറുങ്കൂറുമായി സന്ധിയിലാണ്. പ്രജകളും ഈ സന്ധിയില്‍ പൂര്‍ണ മനസ്സുള്ളവരാകണം എന്ന് നമുക്ക് നിര്‍ബന്ധമുണ്ട്. അടുത്തുണ്ടായ യുദ്ധോദ്യമത്തിന് പ്രധാന കാരണം ഊരിലെയും യജ്ഞപുരത്തെയും നമ്പൂതിരിമാര്‍ തമ്മിലുള്ള മത്സരമാണ് എന്ന വസ്തുത വച്ച് അവര്‍ തമ്മിലുള്ള മത്സരം കുറയ്ക്കുവാന്‍ ലക്ഷ്യം വച്ച് ചില കാര്യങ്ങള്‍ ചെയ്യണം എന്ന് നാം വിചാരിക്കുന്നു. അതിന് ഒന്നാമതായി ഊരുക്ഷേത്രത്തില്‍ വച്ച് രണ്ടു ഗ്രാമക്കാരെയും പങ്കെടുപ്പിച്ചുകൊണ്ട് നമ്മുടെ വകയായി അടുത്ത ദ്വാദശിക്ക് ഒരു നമസ്കാരം നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. ഇതേ സമയത്തു തന്നെ നമ്മുടെ തെറ്റായ തീരുമാനം കാരണം പെരുങ്കൂറു വിട്ടു പോയ സൗരാഷ്ട്രക്കാരായ നമ്പൂതിരിമാരില്‍ കേരളം വിട്ടുപോകാതെ കുറുങ്കൂറിന്റെ രാജ്യത്തില്‍ തങ്ങിയിരിക്കുന്ന കുടുംബത്തിലുള്ളവര്‍ക്കും സൗരാഷ്ട്രക്കാരോട് സൗഹൃദമുണ്ടെന്നതിന്റെ പേരില്‍ നമ്മുടെ നാടുവിട്ടു കുറുങ്കൂറില്‍ അഭയം തേടേണ്ടിവന്നവര്‍ക്കും പ്രത്യേകസ്ഥാനമാനങ്ങള്‍ കൊടുക്കാനും തീരുമാനിച്ചിട്ടുണ്ട്.
നമ്മുടെ ജീവനും രാജ്യവും കാത്തുരക്ഷിക്കുന്നതില്‍ വളരെ അധികം സഹായം ചെയ്ത പാറാക്കര നമ്പൂതിരിയെയും ചൊമാരിപ്പാടിനെയും പ്രത്യേകിച്ച് അടുത്തകാലത്ത് കേരളത്തില്‍ വന്നു താമസമാക്കിയ പണ്ഡിതനായ കേശവന് നമ്പൂതിരിയെയും ആദരിക്കാനും ഈ സന്ദര്‍ഭം ഉപയോഗിക്കാം എന്നു നാം തീരുമാനിച്ചിരിക്കുന്നു. രണ്ടു ഗ്രാമങ്ങളുടെയും തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ ഇത് ഉപയോഗപ്പെടും എന്ന് നമുക്ക് പൂര്‍ണബോധ്യമുള്ളതിനാല്‍ ഊരുഗ്രാമത്തിലെ എല്ലാ നമ്പൂതിരിമാരും നിശ്ചയമായും പങ്കെടുക്കേണ്ടതാണ്.’ വാഴുന്നവരുടെ കല്‍പ്പന വായിച്ചു കഴിഞ്ഞപ്പോള്‍ അഗ്നിദത്തന്‍ നമ്പൂതിരി സംസാരിച്ചു തുടങ്ങി. ‘കേരളസംസ്കാരം ശുദ്ധമായി നിറുത്താന്‍ ഊരിലെ നമ്പൂതിരിമാര്‍ ഏതുകാലത്തും ശ്രമിച്ചിട്ടുള്ളവരാണ്. അതിന് രാജാക്കന്മാര് സഹായം ചെയ്തിട്ടുമുണ്ട്. അപൂര്‍വം ചിലപ്പോള്‍ അവരില്‍ നിന്ന് എതിര്‍പ്പുകളും നേരിടേണ്ടിവന്നിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ ആലോചനാവിഷയമായ പെരുങ്കൂറുവാഴുന്നവരുടെ കല്‍പ്പന നമ്മുടെ ലക്ഷ്യങ്ങള്‍ക്ക് എതിരാണ്.
ഒരു തത്ത്വദീക്ഷയും ഇല്ലാതെ പരദേശികളെ കേരളത്തില്‍ കുടിയിരുത്തുന്ന യജ്ഞപുരം ഗ്രാമക്കാരുടെ ഉപജാപങ്ങള്‍ കാരണമാണ് പെരുങ്കൂറു വാഴുന്നവര്‍ ഊരു ഗ്രാമക്ഷേത്രത്തില്‍ വച്ചു തന്നെ ഈ നമസ്കാരം നടത്തി നമ്മുടെ ലക്ഷ്യങ്ങള്‍ തകര്‍ത്ത് അപമാനിക്കാന്‍ പുറപ്പെടുന്നത് എന്ന് എല്ലാവര്ക്കും തന്നെ ബോധ്യമുള്ളതാണ്. അഭിമാനമുള്ള ആരും തന്നെ ഈ നമസ്കാരത്തിന് സഹകരിക്കരുത്.’ അഗ്നിദത്തന്‍ നമ്പൂതിരി പറയുന്നത് എത്രകണ്ട് സദസ്യരില്‍ ആവേശിക്കുന്നുണ്ട് എന്ന് പരിശോധിക്കാന്‍ കണ്ണോടിച്ചു. വാഴുന്നവരുമായി ഇടയുന്നതിന് ഭയമുള്ളവരാണ് സദസ്സിലെ നല്ലൊരു വിഭാഗം എന്ന് നമ്പൂതിരിക്ക് വ്യക്തമായി. നമ്പൂതിരി തുടര്‍ന്നു. ‘ബ്രഹ്മദണ്ഡത്തെ ഭയക്കാതെ വാഴുന്നവര്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല. ക്ഷത്രിയാന്തകനായ പരശുരാമന്റെ പിന്തുടര്‍ച്ചക്കാരുതന്നെ ആണ് ഊരിലുള്ളത് എന്ന് മറക്കുന്നത് വാഴുന്നവര്‍ക്ക് എത്രത്തോളം വിഷമമുണ്ടാക്കും എന്ന് നാം അദ്ദേഹത്തെ അറിയിക്കണം. കാരാക്കുളങ്ങര ത്രിവിക്രമനെക്കൊണ്ട് ഊരുക്ഷേത്രത്തില്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍ ശ്രമിച്ച കുറുങ്കൂര്‍ ഇളയവാഴുന്നവര്‍ക്ക് വന്ന ദുര്‍ഗതി പെരുങ്കൂര്‍ വാഴുന്നവര്‍ മറക്കാതിരിക്കുകകയാകും അദ്ദേഹത്തിന് നല്ലത്. ഊരില്‍ത്തേവരുടെ ആളുകളായ ഊരുഗ്രാമക്കാരെ അപമാനിക്കുന്നതിന്റെ ഫലം നല്ലതാകില്ല.’ സാഹസം മനസ്സില്‍ കൊണ്ടുനടക്കുന്നവര്‍ക്ക് ആവേശമുണ്ടാക്കുന്ന വാക്കുകള്‍ നമ്പൂതിരി കോരിച്ചൊരിയുമ്പോള്‍ വീരതയുള്ള പരശുരാമന്റെ പിന്തുടര്ച്ചക്കാരാണ് തങ്ങളെന്ന് പലര്‍ക്കും തോന്നി. ആ ഭാവം വായിച്ചെടുത്ത നമ്പൂതിരി തുടര്‍ന്നു. ‘ഇപ്പോള്‍ പെരുങ്കൂറു വാഴുന്നവര്‍ പരദേശികളെ ബഹുമാനിക്കാനും മറ്റും ശ്രമിക്കുമ്പോള്‍ പ്രബലരായ ഊരുഗ്രാമക്കാര് എതിര്‍ത്തില്ലെങ്കില്‍ നമ്മള് സങ്കടപ്പെടേണ്ടിവരും.
പരിപാവനമായ കേരളസംസ്കാരം തകര്‍ന്നുടഞ്ഞു പോകുന്ന വിധത്തില്‍ പരദേശികളുടെ പ്രവാഹം നാം കാണേണ്ടിവരും. ഈ അപഥസഞ്ചാരം നിര്‍ത്തിയില്ലെങ്കില്‍ അത് തടയാന്‍ നമുക്ക് കഴിവുണ്ടെന്ന് വാഴുന്നര്‍ക്ക് കാണിച്ചു കൊടുക്കേണ്ടതുണ്ട്. അതിനാല്‍ ആരും തന്നെ ഈ നമസ്ക്കാരത്തിന് സഹകരിയ്ക്കരുത്.’ സാധാരണ ഇപ്രകാരമുള്ള യോഗങ്ങളില്‍ അഗ്നിദത്തന്‍ നമ്പൂതിരിയുടെ അഭിപ്രായമാണ് അവസാനവാക്കായി പരിണമിക്കാറുള്ളത്. അതേവിധം കാര്യങ്ങളെല്ലാം തീരുമാനമായി എന്ന് ധാരണയോടെ പലരും എണീക്കാന്‍ തുടങ്ങിയപ്പോള്‍ പാറാക്കര പറഞ്ഞുതുടങ്ങി. ‘അഗ്നിദത്തന്‍ നമ്പൂതിരി പറഞ്ഞതിനോട് കിഴക്കും ഭാഗം ദേശക്കാരായ ഞങ്ങള്‍ യോജിക്കുന്നില്ല. യജ്ഞപുരം ഗ്രാമക്കാരുമായി ഇതുവരെ നമ്മള് കൊണ്ടുനടന്ന മത്സരത്തിന് അടുത്ത കാലത്തായി വല്ലാതെ ധര്‍മച്യുതി സംഭവിച്ചിട്ടുണ്ട്. ഈ ധര്‍മച്യുതി രണ്ടുരാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധത്തിന് കാരണമായിത്തീര്‍ന്നു. ഇപ്പോള്‍ പറഞ്ഞ തീരുമാനം ഇനിയും യുദ്ധങ്ങള്‍ ഉണ്ടാക്കാനേ ഉതകൂ.
(തുടരും)
കരിയന്നൂര്‍ ദിവാകരന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: