ദുരൂഹതകള്‍ ഏറെ ബാക്കി നിര്‍ത്തി സുനന്ദ പുഷ്കര്‍ മടങ്ങി. പോകുംമുമ്പ് അവര്‍ പറഞ്ഞതെല്ലാം ഇനി ചര്‍ച്ച ചെയ്യപ്പെടേണ്ടവയാണ്. ‘വ്യക്തിയെന്ന നിലയിലും സ്ത്രീയെന്ന നിലയിലും താന്‍ തകര്‍ന്നു’ എന്ന് മരിക്കുന്നതിന് ഒരു ദിവസംമുമ്പേ സുഹൃത്തുക്കളോട് ട്വീറ്റ് ചെയ്ത സുനന്ദ അവശേഷിപ്പിക്കുന്നത് രാജ്യത്തെ തന്നെ ഗുരുതരമായി ബാധിക്കാവുന്ന ആരോപണങ്ങളാണ്.
2010ല്‍ ശശി തരൂരുമായി ബന്ധപ്പെടുത്തി വാര്‍ത്തകള്‍ പുറത്തു വരും മുമ്പ് ലഫ്റ്റനന്റ് കേണല്‍ പുഷ്കര്‍നാഥ് ദാസിന്റെ മകളെ ആര്‍ക്കുമറിയുമായിരുന്നില്ല. സഞ്ജയ് റെയ്ന എന്ന ഒരു കാശ്മീരി പണ്ഡിറ്റിന്റെ ഭാര്യയായിരുന്നു അവര്‍. ജീവിതത്തിലെ താളപ്പിഴകളില്‍ ആ ബന്ധം അലസിപ്പിരിഞ്ഞപ്പോള്‍ ദുബായിയില്‍ ചെറിയ ബിസിനസുകളും മറ്റ് ചില പരിപാടികളുമായി കഴിഞ്ഞിരുന്ന സുജിത്ത് മേനോനെ വിവാഹം കഴിച്ചു. ഗുരുതരമായ കടബാധ്യതയും ബിസിനസിലെ പരാജയവും കൊണ്ട് ജീവിതം വഴിമുട്ടിയ സുജിത് ദല്‍ഹിയില്‍ ഒരു അപകടത്തില്‍ പെട്ട് മരിക്കുകയായിരുന്നു. സുജിത്തിന്റെ മരണവും ആത്മഹത്യയാണെന്ന മട്ടില്‍ അന്ന് ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പുറത്തുവിട്ടിരുന്നു. സുജിത്തുമായുള്ള ബന്ധത്തില്‍ അവര്‍ക്ക് ഒരു മകനുണ്ടായി. വളര്‍ച്ചയുടെ ഏതോ പടവില്‍ സംസാരശേഷി നഷ്ടമായ മകനെ തന്റെ രക്ഷിതാക്കള്‍ക്കൊപ്പം ആക്കിയിട്ട് സുനന്ദ ദുബായിക്ക് മടങ്ങി. സുജിത്തിന് വന്ന് ചേര്‍ന്ന കടബാധ്യതകള്‍ നികത്തുവാനുള്ള അധ്വാനത്തിലായിരുന്നു സുനന്ദ. സണ്ണി വര്‍ക്കി എന്ന വ്യവസായി നടത്തിയ പാര്‍ട്ടിയില്‍ സംബന്ധിക്കാന്‍ തന്റെ കനേഡിയന്‍ ഭാര്യ ക്രിസ്റ്റ ഗെയിലുമായി ദുബായിയിലേക്ക് ശശി തരൂര്‍ എത്തുന്നതോടെയാണ് സുനന്ദയുടെ ജാതകം മാറിമറിഞ്ഞത്.
കോടികളുടെ കിലുക്കവുമായി ഐപിഎല്‍ കമ്പോളത്തിലേക്ക് സുനന്ദ എത്തിയതോടെയാണ് ആ പേര് രാജ്യം കേട്ടു തുടങ്ങിയത്. എഴുപത് കോടിയുടെ ഓഹരി മൂല്യമുണ്ട് സുനന്ദയുടെ ഇടപെടലിനെന്ന് ഐപിഎല്‍ കച്ചവടത്തിന്റെ ഉപജ്ഞാതാവ് ലളിത് മോഡി പ്രഖ്യാപിച്ചതോടെയാണ് വിവാദം കത്തിപ്പടര്‍ന്നത്. സംഭവം വിവാദമായതിന് പിന്നില്‍ കേന്ദ്രമന്തി ശശി തരൂരിന്റെ പങ്കാളിത്തമായിരുന്നു. കടക്കെണിയില്‍ നിന്ന് തല ഉയര്‍ത്താന്‍ പ്രയാസപ്പെട്ടിരുന്ന സുനന്ദ തരൂരിന്റെ ബിനാമിയാണെന്ന ആരോപണങ്ങള്‍ കോളിളക്കം സൃഷ്ടിച്ചു. കൊച്ചി ഐപിഎല്‍ ടീമിന്റെ ഓഹരിയുടമകളില്‍ കേന്ദ്രമന്ത്രികൂടിയായ ശശി തരൂരിന്റെ അവിഹിത ഇടപെടലുകള്‍ ഉണ്ടെന്ന ആരോപണം തരൂര്‍ നിഷേധിച്ചു. കാശ്മീരി വ്യവസായിയായ സുനന്ദ പുഷ്കറാണ് അതിന്റെ ഉടമയെന്നും അവരുമായി തനിക്ക് ബന്ധമില്ലെന്നും അദ്ദേഹം വിളിച്ചു പറഞ്ഞു. തരൂര്‍ പറഞ്ഞത് ശരിവെച്ചുകൊണ്ട് സുനന്ദയും നിഷേധക്കുറിപ്പിറക്കി. തരൂരുമായി ബന്ധമില്ലെന്ന് അവര്‍ പ്രസ്താവനയിറക്കി. പാര്‍ലമെന്റിനുള്ളില്‍ വിവാദം കത്തിയപ്പോള്‍ തരൂര്‍ രാജിവെച്ചു. മൂന്ന് മാസത്തിനുള്ളില്‍ സുനന്ദയെ പാലക്കാട്ടെ തറവാട്ട് വീട്ടില്‍ വിളിച്ചുകൊണ്ടുവന്നു കല്യാണം കഴിച്ചു.
ഇന്റര്‍നാഷണല്‍ ഗ്ലാമറുമായി കോണ്‍ഗ്രസുകാര്‍ തിരുവനന്തപുരത്തെ പാവം പൗരന്മാര്ക്ക് മേല്‍ കെട്ടിയേല്പിച്ച തരൂര്‍ ഒരു തരാറുമായി കരാറുറപ്പിച്ചതിന്റെ വര്‍ത്തമാനങ്ങള്‍ സുനന്ദ പുഷ്കര്‍ പുറത്തുവിട്ടതിന്റെ പിറുപിറുക്കല്‍ അവസാനിക്കുംമുമ്പാണ് ആ മരണ വാര്‍ത്ത എത്തുന്നത്. ചെയ്ത ട്വീറ്റുകള്‍ വിഴുങ്ങി തരൂരും സുനന്ദയും തങ്ങളുടെ ദാമ്പത്യത്തിന് തകരാറില്ലെന്ന് സംയുക്തമായി ട്വീറ്റ് ചെയ്തിട്ടും വിവാദം അടങ്ങിയിരുന്നില്ല.
അന്താരാഷ്ട്ര ബന്ധവും ലോകോത്തര സാഹിത്യകാരനെന്ന സ്വയംപ്രഖ്യാപിത പദവിയും കൊണ്ട് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അങ്കം കുറിച്ച ശശി തരൂരിനെതിരെ സുനന്ദ ഉന്നയിച്ച ആരോപണങ്ങള്‍ ചെറുതല്ല. സുനന്ദയുടെ മരണത്തിന് പിന്നിലെ ദുരൂഹതകള്‍ കൂടുതല്‍ അന്വേഷണത്തിന് വിധേയമാക്കിയേക്കുമെന്നിരിക്കെ വീണ്ടും തരൂര്‍ ശ്രദ്ധാകേന്ദ്രമാവുകയാണ്. ഐഎസ്ഐ ഏജന്റായ ഒരു പാക് മാധ്യമപ്രവര്‍ത്തകയുമായി തരൂരിന് ബന്ധമുണ്ടെന്നാണ് സുനന്ദ പുഷ്കര്‍ ലോകത്തോട് വിളിച്ചുപറഞ്ഞത്. സുനന്ദയ്ക്ക് മനോനില തെറ്റിയിരിക്കുകയാണെന്നായിരുന്നു പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറിന്റെ മറുപടി. ആരോപണവും മറുപടിയും നിഷേധക്കുറിപ്പുമായി ചാനലുകള്‍ വാര്‍ത്ത കൊഴുപ്പിച്ചെടുത്ത് മണിക്കൂറുകള്‍ പിന്നിടുമ്പോഴാണ് ലീലാ ഹോട്ടലിന്റ 345-ാം നമ്പര്‍ മുറിയില്‍ സുനന്ദയുടെ ജീവിതമൊടുങ്ങുന്നത്. ആരോപണങ്ങള്‍ ആരോപണങ്ങളായും നിഷേധക്കുറിപ്പ് നിഷേധക്കുറിപ്പായും നിലനില്‍ക്കെത്തന്നെ ഇനിയൊരു ചോദ്യത്തിനും ഉത്തരം പറയാതെ അവര്‍ മടങ്ങി.
രാജ്യം ഭരിക്കുന്ന മന്ത്രിയുടെ വിദേശചാര ബന്ധത്തെക്കുറിച്ച് ഉയര്‍ന്ന ആരോപണത്തെക്കുറിച്ച് കൃത്യവും സമഗ്രവുമായ അന്വേഷണം അവശ്യമാണ്. കേവലം ആരോപണം മാത്രമല്ല സുനന്ദ ഉന്നയിച്ചത്. മെഹര്‍ തരാര്‍ ഫോണിലൂടെ തരൂരിന് അയച്ച സന്ദേശങ്ങളും അവര്‍ പുറത്തുവിട്ടു. തരൂരിന് തരാറുമായി ബന്ധമുണ്ടെങ്കില്‍ അത് പുറത്ത് വരണം. തരാര്‍ ഐഎസ്ഐ ഏജന്റാണോ എന്ന് ജനത്തിനറിയണം. മന്ത്രിയുടെ വിശ്വാസ്യത അന്വേഷണം വഴി തെളിയണം.
ട്വിറ്ററിലെ തന്റെ അക്കൗണ്ട് ആരോ തട്ടിയെടുത്ത് അതുവഴി അനാവശ്യ സന്ദേശങ്ങള്‍ നല്‍കുകയാണെന്നായിരുന്നു ആരോപണങ്ങള്‍ പുറത്തുവന്നപ്പോള്‍ നോവലിസ്റ്റ് കൂടിയായ തരൂരിന്റെ ആദ്യ പ്രതികരണം. ആരും ഹാക്ക് ചെയ്തതല്ല മെസ്സേജ് താന്‍ തന്നെയാണ് പോസ്റ്റ് ചെയ്തതെന്ന വാദവുമായി സുനന്ദ രംഗത്ത് വന്നത് പിന്നീടാണ്. സുനന്ദയുടെ മരണത്തെച്ചല്ലി സ്വാഭാവികമായി തോന്നാവുന്ന സഹതാപം പോലും തരൂര്‍ തന്റെ ദുരൂഹതകള്‍ നിറഞ്ഞ പെരുമാറ്റം കൊണ്ട് ഇല്ലാതാക്കി. തരൂരും സുനന്ദയും താമസിച്ചിരുന്ന വഴുതക്കാട്ടെ വസതിക്ക് ചുറ്റുമുള്ള നാട്ടുകാര്‍ക്ക് പോലും തങ്ങളുടെ എംപിയെക്കുറിച്ചോ ഭാര്യയെക്കുറിച്ചോ മാധ്യമങ്ങളില്‍ കൂടി അറിയുന്ന വിവരങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് അറിയുന്നത്.
അമ്പത്തേഴുകാരനായ ശശിതരൂരിന്റെ മൂന്നാമത്തെ ദാമ്പത്യമാണ് സുനന്ദപുഷ്കറുമൊത്തുള്ളത്. കൊല്‍ക്കത്തക്കാരിയായ തിലോത്തമ മുഖര്‍ജിയായിരുന്നു ആദ്യ ഭാര്യ. യുഎന്നിലെ സഹപ്രവര്‍ത്തകയായിരുന്ന കനേഡിയന്‍ വനിത ക്രിസ്റ്റയുമായുള്ള വഴിവിട്ട ബന്ധത്തെത്തുടര്‍ന്ന് തിലോത്തമ ഇദ്ദേഹത്തെ മൊഴിചൊല്ലി. പിന്നീട് ക്രിസ്റ്റയുമൊത്തായി ജീവിതം. അത് വഴിപിരിഞ്ഞതോടെയാണ് സുനന്ദ ഭാര്യയാകുന്നത്. വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് നടന്നു കയറുന്ന വാക്കും പെരുമാറ്റവും കൊണ്ട് ഖ്യാതി നേടിയ ശശിതരൂര്‍ സംശയങ്ങള്‍ക്ക് അതീതനാകാന്‍ അന്വേഷണത്തെ നേരിടേണ്ടതുണ്ട്. ഐപിഎല്‍ പങ്കാളിത്തവും ഐഎസ്ഐ ബന്ധവും ഉള്‍പ്പെടെയുള്ളവയില്‍ കൃത്യമായ മറുപടി ആവശ്യപ്പെടുന്നുണ്ട് മരണത്തിന് മുമ്പ് സുനന്ദ ഉയര്‍ത്തിയ ചോദ്യങ്ങള്‍.
എം. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: