പാലക്കാട്: ചെമ്പൈ പാടിപ്പുകഴ്ന്ന, നമ്പ്യാര്‍ ആടിത്തിമിര്‍ത്ത മണ്ണില്‍ ചിന്തും ചിലങ്കയും ചിരികിലുക്കാന് ഇനി മണിക്കൂറുകള്‍ മാത്രം. കലാസാമ്രാജ്യം പിടിച്ചടക്കാന്‍ യുവതലമുറയുടെ സര്‍ഗ്ഗ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇനിയുള്ള ഏഴുനാളുകള്‍ പാലക്കാട്ട് കലയുടെ നിളയൊഴുകും.
സംഗീതവും നൃത്തവും നാടകവും മേളവും താളവും ഭാവരാഗങ്ങളും മോഹിനിയാട്ടത്തിന്റെ വശ്യതയും ഭരതനാട്യത്തിന്റെ ചാരുതയും തിരുവാതിരക്കളിയുടെ ശാലീനതയും മാര്‍ഗ്ഗംകളിയുടെ ചടുലതയും അനുകരണകലയുടെ വിസ്മയങ്ങളും എല്ലാമെല്ലാം പുഴയില്‍ കുളിരലകള്‍ തീര്‍ക്കും.
54-ാമത് സംസ്ഥാന സ്കൂള്‍ യുവജനോത്സവം നടക്കുന്ന ഇനിയുള്ള ഏഴ് രാപ്പകലുകള്‍ പാലക്കാടിന് ഉറക്കമില്ല. അക്ഷരാര്‍ത്ഥത്തില്‍ പാലക്കാട് സര്‍വകലാശാലയാകുന്നു. സര്‍വ കലകളുടെയും ശാല.
ഇന്ന് ഉച്ചക്ക് 2 മണിക്ക് വിക്ടോറിയ കോളേജ് ഗ്രൗണ്ടില്‍ നിന്നാരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്രയോടെ കലാവിരുന്നിന് കേളികൊട്ടുയരും. തുടര്‍ന്ന് പ്രധാന വേദിയായ സ്റ്റേഡിയം ഗ്രൗണ്ടില്‍ മുഖ്യമന്ത്രി ഉമ്മണ്‍ ചാണ്ടി കലോത്സവത്തിന് തിരിതെളിയിക്കും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം വേദി ഒന്നില്‍ ഹയര്‍ സെക്കന്ററി വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ടം അരങ്ങേറും. രണ്ടാംവേദിയായ ലയണ്‍സ് സ്കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗം പെണ്‍കുട്ടികളുടെ കേരളനടനവും, വേദി നാലില്‍ ഹയര്‍ സെക്കന്ററി വിഭാഗം മൈമും,അഞ്ചില്‍ ഹൈസ്ക്കൂള് ആണ്‍ക്കുട്ടികളുടെ നാടോടി നൃത്തവും നടക്കും.വേദി ആറില്‍ ഹൈസ്ക്കൂള് വിഭാഗം നാടന്‍പാട്ടും,പത്താം വേദിയില്‍ ഹൈസ്ക്കൂള് വിഭാഗം ആണ്‍ക്കുട്ടികളുടെ ഗാനാലാപനവും അരങ്ങേറും. പതിനെട്ട് വേദികളിലാണ് മത്സരം. മൊത്തം 232ഇനങ്ങളിലായി 8185 മത്സരാര്‍ഥികളാണ് കലാമേളയില്‍ മാറ്റുരയ്ക്കുന്നത്.
ഇന്നലെ രാവിലെ വടക്കന്തറ മേല്‍ശാന്തി എം.ഇ. ഉണ്ണികൃഷ്ണന് നമ്പൂതിരിയുടെ ഗണപതി ഹോമത്തോടെ ആരംഭിച്ച ചടങ്ങില്‍ പാചകവിദഗ്ധന്‍ പഴയിടം മോഹനന് നമ്പൂതിരി അടുപ്പില്‍ തീ കത്തിച്ചു. മോഹിനിയാട്ടം നര്‍ത്തകി പല്ലവി കൃഷ്ണ പാലുകാച്ചല്‍ കര്‍മ്മം നടത്തി.
കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: