ന്യൂദല്‍ഹി: ശക്തവും സുദൃഢവുമായ ഭരണം കേന്ദ്രത്തില്‍ ഉണ്ടാകേണ്ടതുണ്ടെന്നും നരേന്ദ്രമോദിയുടെ കീഴില്‍ 21-ാം നൂറ്റാണ്ടിലെ ശക്തിയായി ഭാരതം ഉയരുമെന്നും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ രാജ്നാഥ്സിങ് പറഞ്ഞു. സാധാരണക്കാരന് അധികഭാരം ഒഴിവാക്കുന്നതിനായി നികുതി മേഖലയില്‍ വലിയ പരിഷ്ക്കരണങ്ങള്‍ ബിജെപി അധികാരത്തിലെത്തിയാല്‍ നടപ്പാക്കുമെന്നും രാജ്നാഥ്സിങ് ഉറപ്പു നല്കി.
പത്തുവര്‍ഷത്തെ യുപിഎ സര്‍ക്കാര്‍ ഭരണം രാജ്യത്തിന്റെ വികസനത്തെ പിന്നോട്ടടിച്ചിരിക്കുകയാണ്. രാജ്യത്തെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുന്നതു വഴി യുവജനങ്ങളുടെ ഭാവി കേന്ദ്രസര്‍ക്കാര്‍ തകര്‍ത്തതായും രാജ്നാഥ്സിങ് പറഞ്ഞു. രാംലീലാ മൈതാനിയില്‍ രണ്ടു ദിവസത്തെ ബിജെപി ദേശീയ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ കേന്ദ്രഭരണത്തിലേക്ക് ഇനിയൊരു മടക്കം അസാധ്യമാണെന്ന് കോണ്‍ഗ്രസ്സിന് ബോധ്യമുണ്ട്. ഈ ഭയം മൂലമാണ് മോദിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ തുടരുന്നത്.
വിലക്കയറ്റവും അഴിമതിയും നിറഞ്ഞ യുപിഎ സര്‍ക്കാര്‍ ഭരണം രാജ്യത്തെ സാധാരണക്കാരന്റെ നട്ടെല്ലു തകര്‍ക്കുകയാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ അഴിമതിയില്‍ സര്‍വ്വകാല റിക്കോര്‍ഡുകളും ഭേദിച്ച ഭരണമായിരുന്നു മന്മോഹന് സിങിന്റെ പത്തു വര്‍ഷം. രാജ്യത്തെ പ്രധാന ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുന്നതിനായി യുപിഎ സര്‍ക്കാര്‍ ശ്രമിച്ചതായും രാജ്നാഥ്സിങ് പറഞ്ഞു.
ദുര്‍ഭരണത്തില്‍ നിന്നുള്ള മോചനമാണ് രാജ്യത്തിനിന്നാവശ്യം. മികച്ച ഭരണം കേന്ദ്രത്തില്‍ വരുന്നതോടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്നുറപ്പാണ്. അടല്‍ ബിഹാരി വാജ്പേയിയുടെ കീഴിലുള്ള ഭരണകാലത്ത് വിലക്കയറ്റവും നാണയപ്പെരുപ്പവുമെല്ലാം നിയന്ത്രണവിധേയമായി നിന്നിരുന്നത് രാജ്യത്തെ ജനങ്ങള്‍ക്ക് ഓര്‍മ്മയുണ്ട്. വളര്‍ച്ചാ നിരക്ക് 8.5 ശതമാനമായി ഉയര്‍ന്നതും വാജ്പേയി ഭരണകാലത്താണ്. സദ്ഭരണം, വികസനം, സ്ഥിരത, സുരക്ഷ എന്നീ നാലു ഘടകങ്ങള്‍ക്ക് പ്രാധാന്യം നല്കി കൊണ്ടുള്ള ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുന്നതിനായി പൂര്‍ണ്ണ ശക്തിയോടെയുള്ള പ്രവര്‍ത്തനം നടത്തണമെന്നും ദേശീയ അദ്ധ്യക്ഷന്‍ പറഞ്ഞു.
ബിജെപി മുതിര്‍ന്ന നേതാവ് എല്‍.കെ.അദ്വാനി, പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി, വിവിധ സംസ്ഥാന മുഖ്യമന്ത്രിമാര്‍, ദേശീയ നേതാക്കള്‍ എന്നിവര്‍ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പ്രസംഗിച്ചു. പൊതു തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനായി അന്തിമ പ്രഖ്യാപനത്തോടെ ഇന്ന് വൈകിട്ട് ദേശീയ കൗണ്‍സില്‍ സമാപിക്കും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: