കൊച്ചി: ഫെഡറേഷന് കപ്പ് ഫുട്ബോളിലെ ഗ്രൂപ്പ് സി മത്സരത്തില്‍ ഷില്ലോംഗ് ലെജോങ് എഫ്സിയെ മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്ക് നിലംപരിശാക്കി മോഹന്ബഗാന് സെമി സാധ്യത സജീവമാക്കി. ബഗാന് വേണ്ടി ചിസോബ ക്രിസ്റ്റഫറും ഒഡാഫ ഒകോലിയും രണ്ട് ഗോളുകള്‍ വീതം നേടി. കാട്സുമി യുസ, ഉജ്ജ്വല്‍ ഹൗള്‍ദാര്‍ എന്നിവര്‍ ബഗാന്റെ മറ്റു സ്കോറര്‍മാര്‍. 21ന് അവസാന ഗ്രൂപ്പ് മത്സരത്തില്‍ സാല്‍ഗോക്കറിനെ നേരിടുന്ന ബഗാന് സമനില മാത്രം മതി സെമിയില്‍ ഇടം ഉറപ്പിക്കാന്‍.
കഴിഞ്ഞ ദിവസം സാല്‍ഗോക്കര്‍ ഗോവയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞ ലജോങ്ങിന്റെ നിഴല്‍ മാത്രമായിരുന്നു ബഗാനെതിരെ കണ്ടത്. കോര്‍ണല്‍ ഗ്ലെന്‍ ഉള്‍പ്പെടെയുള്ളവര്‍ നിറംമങ്ങിയപ്പോള്‍ ലജോങ് കാതങ്ങള്‍ പിന്നോട്ടുപോയി.
മത്സരത്തില്‍ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയ ബഗാന് എതിരാളികള്‍ നിലയുറപ്പിക്കുന്നതിന് മുന്‍പേ ഗോള്‍ വേട്ടയാരംഭിച്ച് ആധിപത്യം ഉറപ്പിച്ചു. 10-ാം മിനിറ്റില്‍ ബഗാന് അനുകൂലമായി ലഭിച്ച കോര്‍ണറില്‍ നിന്നാണ് ആദ്യഗോളിന്റെ പിറവി. ജപ്പാന് താരം കാട്സുമി യുസ എടുത്ത കോര്‍ണര്‍ മികച്ചൊരു ഷോട്ടിലൂടെ നൈജീരിയന്‍ താരം ഒഡോഫ ഒകോലി ലജോങ്ങിന്റെ വലയിലെത്തിച്ചു (1-0). 14-ാം മിനിറ്റില്‍ ലെജോങ്ങിന് ഗോള്‍മടക്കാന്‍ ഒരു അവസരം ലഭിച്ചെങ്കിലും ട്രിനിഡാഡിന്റെ ലോകകപ്പ് താരം കോര്‍ണല്‍ ഗ്ലെനിന്റെ ഹെഡ്ഡര്‍ പുറത്തുപോയി. 20-ാം മിനിറ്റില്‍ ഗ്ലെന്‍ മറ്റൊരവസരം കൂടി പാഴാക്കി.
24-ാം മിനിറ്റില്‍ ബഗാന് ലീഡ് ഉയര്‍ത്തി. മൈതാനമധ്യത്തുനിന്ന് നീട്ടിക്കിട്ടിയ പന്ത് പിടിച്ചെടുത്ത് ചിസോബ ക്രിസ്റ്റഫര്‍ മൂന്ന് ലെജോങ് താരങ്ങളെ മറികടന്ന് കുതിച്ചശേഷം അഡ്വാന്‍സ് ചെയ്ത് കയറിയ ഗോളിയെയും വെട്ടിച്ച് വലയിലേക്ക് നിറയൊഴിച്ചു (2-0). 31-ാം മിനിറ്റില്‍ ബഗാന് മൂന്നാം ഗോളും കുറിച്ചു. ക്രിസ്റ്റര്‍ ചിബോസ നല്കിയ പന്ത് രണ്ട് ലെജോങ് താരങ്ങളെ മറികടന്നശേഷം നല്കിയ പാസ് യുസ ഗോള്‍ വര കടത്തി (3-0).
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ലെജോങ് ഒരുതവണ ഗോളിനടുത്തെത്തി. 51-ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്താനുള്ള അവസരം ബഗാനും മുതലാക്കാനായില്ല. ഒഡാഫ നല്കിയ പാസില്‍ നിന്ന് ചിസോബ എടുത്ത ഷോട്ട് സൈഡ് നെറ്റില്‍ പതിച്ചു. 60-ാം മിനിറ്റില്‍ ബഗാന്റെ മലയാളി താരം സക്കീറിന്റെ ഒരു ബുള്ളറ്റ് ഷോട്ട് ലെജോങ് ഗോളിയെ കീഴടക്കിയെങ്കിലും ക്രോസ് ബാറില്‍ത്തട്ടി പുറത്തേക്ക് പോയി. തൊട്ടുപിന്നാലെ ബഗാന് മുന്‍തൂക്കം വര്‍ധിപ്പിച്ചു. യുസയാണ് ഈ ഗോളിന്റെയും ശില്‍പ്പി. യുസ നല്കിയ പാസില്‍ നിന്ന് ചിസോബ ക്രിസ്റ്റഫര്‍ ഡബിള്‍ തികച്ചപ്പോള്‍ സ്കോര്‍, 4-0. ടൂര്‍ണമെന്റില്‍ ചിസോബയുടെ മൂന്നാം ഗോള്കൂടിയായിരുന്നത്. 67-ാം മിനിറ്റില്‍ ഒഡാഫയുടെ ഒരു ശ്രമം ലെജോങ് ഗോളി രക്ഷപ്പെടുത്തി. 73-ാം മിനിറ്റില്‍ ഒഡാഫ നല്ലൊരവസരം പാഴാക്കി. യുസ നല്കിയ പാസ് കാലില്‍കൊരുത്ത് ബോക്സില്‍ പ്രവേശിച്ച ഒഡാഫക്ക് മുന്നില്‍ ഗോളിമാത്രമേ ഉണ്ടായിരുന്നുള്ളു. ഗോളിയെയും മറികടന്നെങ്കിലും പന്ത് നിയന്ത്രിക്കാന്‍ ഒഡാഫയ്ക്ക് കഴിഞ്ഞില്ല. 77-ാം മിനിറ്റില്‍ ബഗാന് അഞ്ചാം ഗോള്‍ അക്കൗണ്ടിലെത്തിച്ചു. എതിര് ബോക്സിലെ കൂട്ടപ്പൊരിച്ചിലിനിടെ കിട്ടിയ പന്ത് പുറംതിരിഞ്ഞൊരു സ്ട്രൈക്ക് വഴി ഒഡോഫ ലക്ഷ്യത്തിലെത്തിച്ചു (5-0). കളി അവസാനിക്കാന്‍ സെക്കന്റുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ രാംമാലിക്കിന്റെ പാസിന് പൂര്‍ണതയേകി ഉജ്ജ്വല്‍ ഹൗള്‍ദാര്‍ ലെജോങ്ങിന്റെ ശവപ്പെട്ടിയിലെ അവസാന ആണിയും അടിച്ചു (6-0).
വിനോദ് ദാമോദരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: