ന്യൂദല്‍ഹി: തന്റെ ഭാര്യയുടെ മരണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി ശശി തരൂര്‍ ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയ്ക്ക് കത്തു നല്കി. അന്വേഷണത്തെ ബാധിക്കാതെ മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കണമെന്നും കത്തില്‍ തരൂര്‍ ആവശ്യപ്പെട്ടു. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും തരൂര്‍ വ്യക്തമാക്കി.
സുനന്ദയുടെ മരണം സംബന്ധിച്ച് തനിക്കെതിരായ ആരോപണങ്ങള്‍ ശരിയല്ലെന്നും ഹോട്ടലിലെയും വിമാനത്താവളത്തിലെയും സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണത്തെ ബാധിക്കാത്ത വിധത്തില്‍ മാധ്യമങ്ങള്‍ക്ക് നല്‍കണമെന്നും കത്തില്‍ പറയുന്നു. മാധ്യമങ്ങളില്‍ ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. മരണ വാര്‍ത്ത പുറത്തു വന്നതു മുതല്‍ പോലീസ് വിവരങ്ങള്‍ മറച്ചുവച്ചതാണ് ദുരൂഹതയേറാന്‍ ഇടയാക്കിയത്. പോലീസിന്റെ ഈ നടപടി തന്റെ നേരെയും സംശയമുന നീളാന്‍ ഇടയാക്കി.
സത്യം പുറത്തു വന്നാല്‍ മാത്രമെ താനും ഭാര്യയും അനുഭവിച്ച അപമാനത്തിന് പരിഹാരമാകൂ. തനിക്കും ഭാര്യയ്ക്കും നീതി ലഭിക്കുന്നതിന് അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും ശശി തരൂര്‍ കത്തില്‍ ആവശ്യപ്പെട്ടു. സുനന്ദയുടേത് പൊടുന്നനേയുള്ള അസ്വാഭാവിക മരണമാണെന്നാണ് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ മരണം എങ്ങനെയാണ് സംഭവിച്ചതെന്നോ എപ്പോഴാണ് സംഭവിച്ചതെന്നോ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നില്ല. ഇതേ തുടര്‍ന്ന് ശശി തരൂരിനെ സംശയിക്കുന്ന രീതിയില്‍ ചില ആരോപണങ്ങള്‍ പുറത്ത് വന്നിരുന്നു.
ശശി തരൂരും സുനന്ദയും തമ്മില്‍ നിരന്തരം വഴക്ക് ഉണ്ടാകാറുണ്ടായിരുന്നതായി തരൂരിന്റെ സഹായി പറഞ്ഞതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. മാത്രമല്ല തിരുവനന്തപുരത്ത് നിന്നും ദല്‍ഹിയിലേക്കുള്ള യാത്രയിലുടനീളം ഇരുവരും തമ്മില്‍ കലഹിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിമാനത്താവളത്തിലേതുള്പ്പടെയുള്ള സിസിടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കണമെന്ന് ആഭ്യന്തരമന്ത്രിയോട് തരൂര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സുനന്ദയുടെയും തരൂരിന്റെയും കുടുംബബന്ധത്തില്‍ പാക് മാധ്യമപ്രവര്‍ത്തകയായ മെഹര്‍ തരാരിനെ ചൊല്ലി ദീര്‍ഘനാളുകളായി അസ്വാരസ്യം ഉണ്ടായിരുന്നതായാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: