ന്യൂദല്‍ഹി: കൂടുതല്‍ ആവേശത്തോടെ ജനങ്ങള്‍ക്കിടയിലേക്ക് എന്നതാണിനി പ്രവര്‍ത്തനം. മാറ്റത്തിന് കൊതിക്കുന്നവര്‍ക്ക് നേരായ മാര്‍ഗ്ഗം കാണിക്കുകയാണ് ദൗത്യം. ലക്ഷ്യം വരുന്ന തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം പാര്‍ട്ടിക്കു നേടിക്കൊടുക്കുകയെന്നതും. ദേശീയ കൗണ്‍സില്‍ യോഗ വേദിയില്‍നിന്ന് ദൃഢ നിശ്ചയത്തോടെ പിരിഞ്ഞുപോയ പതിനായിരത്തിലധികം സംസ്ഥാന-ദേശീയതല നേതാക്കളെ പോകും മുമ്പ് മുതിര്‍ന്ന നേതാവ് എല്‍.കെ.അദ്വാനി അത് ഓര്‍മിപ്പിക്കുകയും ചെയ്തു; ആത്മവിശ്വാസമാകാം, പക്ഷേ, അമിത വിശ്വാസം അരുതേ.
ബിജെപിയുടെ മൂന്ന് ദിവസത്തെ ദല്‍ഹി സമ്മേളനം ഇന്നലെയാണ് സമാപിച്ചത്. ആദ്യ ദിവസത്തെ ദേശീയ നിര്‍വാഹക സമിതിയും രണ്ടുദിവസത്തെ ദേശീയ സമിതി യോഗവും പ്രവര്‍ത്തകര്‍ക്ക് പകര്‍ന്നു കൊടുത്തത് വലിയ ആവേശമായിരുന്നു. പൊതു തെരഞ്ഞെടുപ്പിനു മുമ്പുള്ള പാര്‍ട്ടി സമ്പൂര്‍ണ്ണ സമ്മേളനം കൂടിയായിരുന്നു അത്.
നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വമ്പന്‍ വിജയവും അതിന്റെ വിശകലനവും നേതാക്കള്‍ വിശദീകരിച്ചപ്പോള്‍ അവര്‍ ബിജെപിയുടെ കയ്യെത്തും ദൂരത്തായി ന്യൂദല്ഹിയെന്ന് തിരിച്ചറിഞ്ഞു. രാജ്യത്തെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ അധ്യക്ഷന്‍ രാജ്നാഥ് സിംഗ് വിവരിച്ചപ്പോള്‍ സ്ഥിതിഗതികള്‍ പാര്‍ട്ടിക്ക് വിജയിക്കാന്‍ ഏറെ അനുകൂലമാണ് എന്ന് അവര്‍ക്ക് ബോധ്യപ്പെട്ടു. സാമ്പത്തിക സ്ഥിതി വിശേഷവും സര്‍ക്കാരിന്റെ പിടിപ്പുകേടും വിശകലനം ചെയ്ത് അരുണ്‍ ജെയ്റ്റ്ലി സംസാരിച്ചപ്പോള്‍ ഈ സര്‍ക്കാരിനെ എത്രയും വേഗം വലിച്ചു താഴെയിറക്കണമെന്ന് അവര്‍ ആവേശം കൊണ്ടു. പ്രതിപക്ഷനേതാവ് സുഷമ സ്വരാജും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയും പ്രസംഗിച്ചപ്പോള്‍ സംസ്ഥാനതല നേതാക്കള്‍ പോലും ആവേശം മൂത്ത് ഭാരത് മാതാ കി ജയ് വിളികളും ബിജെപി വിജയ മുദ്രാവാക്യങ്ങളും മുഴക്കി.
മോദി പറഞ്ഞു, “ഇത്രയും മതി, ഈ ആവേശം ഉള്‍ക്കൊള്ളുക, അത് ലക്ഷക്കണക്കിന് വരുന്ന പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകരില്‍ എത്തിക്കുക. അവര്‍ അത് കോടിക്കണക്കിന് വരുന്ന വോട്ടര്‍മാരില്‍ എത്തിക്കട്ടെ. അത് ഇന്ത്യയുടെ പുതിയ മുന്നേറ്റത്തിന് വഴി തെളിക്കും.” രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ മുതിര്‍ന്നവരും യുവാക്കളുമായ സംഘടനാ ഭാരവാഹികള്‍ ആ നിര്‍ദ്ദേശം അനുസരിക്കുമെന്ന് ശപഥം ചെയ്തു.
കോണ്‍ഗ്രസ് പാര്‍ട്ടി തോല്‍വി സമ്മതിച്ചെന്നും സേനാ നായകനാകാന്‍ ഒരുങ്ങിയ ആള് പിന്മാറിയെന്നും ഇത് രണ്ടാം ഘട്ട വിജയമാണെന്നും സുഷമ സ്വരാജ് പറഞ്ഞു. ഒന്നാം വിജയം നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തോടെ വന്നു. വീട്ടമ്മമാര്‍ക്കും സ്ത്രീ സമൂഹത്തിനും വരുന്ന തെരഞ്ഞെടുപ്പിലെ വലിയ പങ്കിനെക്കുറിച്ച് സുഷമ വിവരിച്ചു. നാട്ടിലെങ്ങും പാട്ടാക്കാനുള്ള കോണ്‍ഗ്രസ്-യുപിഎ വിരുദ്ധ ആശയങ്ങളുമായാണ് സമ്മേളനത്തില്‍ പങ്കെടുത്ത വനിതാ പ്രതിനിധികള്‍ മടങ്ങിയത്.
മോദിയുടെ പ്രസംഗത്തിന് കിട്ടിയ സ്വീകരണം അതിഗംഭീരമായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 77 മഹാസമ്മേളനങ്ങളില്‍ കൂടി കോടാനുകോടി ജനങ്ങളുമായി നേരിട്ടു സംവദിച്ചപ്പോള്‍ കിട്ടിയ അനുഭവങ്ങള്‍ മോദി പങ്കുവച്ചു. “എല്ലാ സാഹചര്യങ്ങളും അനുകൂലം, ഇനി പ്രവര്‍ത്തകര്‍ സജ്ജരായാല്‍ മതി, മാറ്റം ഉണ്ടാകും, രാജ്യത്തിനും ജനതക്കും നല്ല കാലം വരും,” മോദി ഇടിനാദം പോലെ മുഴങ്ങിയ കരഘോഷങ്ങള്‍ക്കിടയില്‍ പറഞ്ഞു.
സമാപന പ്രസംഗം മുതിര്‍ന്ന നേതാവ് എല്‍.കെ.അദ്വാനിയുടേതായിരുന്നു. മാര്‍ഗദര്‍ശന പ്രസംഗത്തില്‍ അദ്വാനി ഭാരതത്തിന്റെ പ്രവചിതഭാവിയെക്കുറിച്ചു പറഞ്ഞു. സ്വാമി വിവേകാനന്ദന്റെ പ്രവചനങ്ങള്‍ ഓരോന്നും കൃത്യമായി സംഭവിച്ചുവെന്നു പറഞ്ഞ അദ്ദേഹം ഭാരതത്തിന്റെ മറ്റൊരു ഉയിര്‍ത്തെഴുന്നേല്‍പ്പിന് വിവേകാനന്ദന് കുറിച്ച സമയം സമാഗതമായെന്ന് വിശദീകരിച്ചു. കോണ്‍ഗ്രസ് ധാര്‍മികമായും ജനപിന്തുണയാലും തകര്‍ന്നുവെന്ന് വിശദീകരിച്ച അദ്വാനി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കൃത്യമായ സൂചനയാണെന്ന് പറഞ്ഞു. പാര്‍ട്ടിയുടെ വമ്പന്‍ വിജയത്തിന് അധ്യക്ഷന്‍ രാജ്നാഥ് സിംഗിനെ അനുമോദിച്ച അദ്വാനി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി ഒറ്റയ്ക്ക് ഭരണഭൂരിപക്ഷം നേടുമെന്ന് പറഞ്ഞപ്പോള്‍ സമ്മേളനം ഒന്നടങ്കം ജയഭേരി മുഴക്കി. മോദിയെ പ്രധാനമന്ത്രിയാക്കാന്‍ എടുത്ത തീരുമാനത്തെ അദ്വാനി അഭിനന്ദിച്ചു. ബിജെപി ഏതെങ്കിലും മത വിഭാഗത്തിനെതിരല്ലെന്നും ഏകാത്മ മാനവവാദമാണ് അതിന്റെ അടിത്തറയെന്നും അദ്വാനി ഓര്‍മ്മിപ്പിച്ചു. ഒടുവില്‍ പിരിഞ്ഞു പോകാന്‍ ഒരുങ്ങിയപ്പോള്‍ അദ്വാനി ഓര്‍മിപ്പിച്ചു, “2004 ലെ പൊതു തെരഞ്ഞെടുപ്പിന് മുമ്പും ആവേശം ഇതേപോലെ ശക്തമായിരുന്നു. ആത്മവിശ്വാസം പക്ഷേ അതിരു കവിഞ്ഞു പോയിരുന്നു. ആത്മവിശ്വാസമാകാം, അത് വേണംതാനും, പക്ഷേ അതിരു കവിയരുത്.” കാര്യങ്ങള്‍ വ്യക്തമായ മുതിര്‍ന്ന പ്രവര്‍ത്തകര്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ച് ജനങ്ങളിലേക്ക് പിരിഞ്ഞുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: