പരദേശികള്‍ വന്നതിനാല്‍ കേരളസംസ്കാരം മുടിഞ്ഞുപോകും എന്ന ചിന്താഗതി തിരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ശാന്തിക്കും സമാധാനത്തിനുമായി ശ്രമിക്കുന്ന പെരുങ്കൂറു വാഴുന്നവരുടെ കല്‍പ്പന അനുസരിക്കുന്ന തീരുമാനത്തിനെ കിഴക്കുംഭാഗം ദേശക്കാര്‍ പിന്തുണ നല്‍കൂ’ പാറാക്കര പറഞ്ഞു നിര്‍ത്തിയപ്പോള്‍ കാലടി ചോദിച്ചു. ‘പാറാക്കര ഭയന്നിട്ടാണോ?’ ‘അതെ. ഭയന്നിട്ടുതന്നെയാണ്. പെരുങ്കൂറു വാഴുന്നവരെയല്ല. രണ്ടു വേദങ്ങള്‍ ഹൃദിസ്ഥമായ സാധു ബ്രാഹ്മണനെ ചതിച്ച് ചണ്ഡാളസ്ത്രീയുമായി വിവാഹം കഴിപ്പിക്കാന്‍ ആലോചിക്കുന്ന കുടിലബുദ്ധിയെ ഭയന്നിട്ടുതന്നെയാണ്.’ ദ്വിവേദിയുടെ വേളിക്ക് കൂടെയുള്ളവരെ അറിയിക്കാതെ സംവിധാനം ചെയ്ത ചതിയോര്ത്തുകൊണ്ട് പാറാക്കര കടുപ്പിച്ച് പറഞ്ഞു. പെട്ടെന്നാളുന്ന അഗ്നിയുടെ ജ്വാല തടുക്കുന്ന ഭാവത്തോടെ കാലടി ശബ്ദമുയര്‍ത്തി പറഞ്ഞു. ‘ഇല്ലാത്ത കാര്യം പറയരുത്’ പാറാക്കര പുച്ഛത്തോടെ ചോദിച്ചു. ‘കാലടിയെന്തിനാണ് പിടയുന്നത്? ഞാന്‍ പറയുന്നത് ഇല്ലാത്ത കാര്യമാണെന്ന് സ്ഥാപിച്ചില്ലെങ്കില്‍ ആ ചതിയുടെ ചുമതലയില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കാനാകില്ല എന്നതുകൊണ്ടാണോ?’ പാറാക്കര ചോദിച്ചു. താമരക്കാട് എണീറ്റു. ‘പാറാക്കര പറഞ്ഞത് ഇല്ലാത്ത കാര്യമല്ല. വേങ്ങക്കര മരുമകളായ ഇരിപ്പത്തെ കുട്ടിയും ദ്വിവേദിയുമായി നടന്ന വിവാഹകാലത്തു സംവിധാനം ചെയ്ത ചതി പെരുങ്കൂറിലെ ദേഹണ്ണക്കാരനാണ് എന്നോട് പറഞ്ഞത്. ഒരു ചണ്ഡാളസ്ത്രീയുമായി അവിഹിതബന്ധമുണ്ടന്നു വരുത്തി പെരുങ്കൂറു വാഴുന്നവരുടെ സഹായത്തോടെ ദ്വിവേദിയെ പിടിച്ചുകൊണ്ടുവന്ന് അവളുമായി വിവാഹം കഴിപ്പിക്കാനായിരുന്നു പദ്ധതി. മത്സരം കൊണ്ടുനടന്നിരുന്ന പെരുങ്കൂറു വാഴുന്നവര്‍ അതിന് സാഹായവും വാഗ്ദാനം ചെയ്തു. എന്നാല്‍ വിഡ്ഢികളായ ഞങ്ങള്‍ ചതി സംവിധാനം ചെയ്തവരുടെ മനസ്സ് അറിയാതെ സംസ്കാരം രക്ഷിക്കാനായി വലിയൊരധര്മത്തിന്റെ പിന്നാലെ നടന്നു. അന്ന് കുറുങ്കൂര്‍ വാഴുന്നവര്‍ ഇടപെട്ടതിനാല്‍, യോഗിയാരെ അവമാനിച്ചപോലെ ആപാപഭാരം ഊരുഗ്രാമക്കാരുടെ തലയില്‍ വീണില്ല. അങ്ങനെ ഉള്ളവരെ പേടിക്കുകതന്നെ വേണം.’ ചെറുപ്പക്കാരിലാരോ സദസ്സില്‍നിന്ന് വിളിച്ചു ചോദിച്ചു. ‘താമരക്കാടിന് കുറുങ്കൂറ് വാഴുന്നവര്‍ വീരശൃങ്ഖല വാഗ്ദാനം ചെയ്തിട്ടുണ്ടോ?’ കാര്യങ്ങള്‍ തര്‍ക്കങ്ങളിലേക്ക് തിരിയുന്നതു കണ്ട് വൈദികന് ഇടപെട്ടു. ‘പാറാക്കരയും താമരക്കാടും ഗ്രമാത്തിലെ ഒത്തൊരുമ ഇല്ലാതാക്കിത്തീര്ക്കരുത്. അഗ്നിദത്തന്‍ നമ്പൂതിരി പറഞ്ഞപോലെ നമ്മള് ഒറ്റക്കെട്ടായി നിന്നാല്‍ പെരുങ്കൂറിന് ഒന്നും തന്നെ ചെയ്യാന്‍ പറ്റില്ല. ഊരുക്ഷേത്രത്തില്‍ വച്ച് പരദേശികളെ ബഹുമാനിക്കാന്‍ അനുവദിക്കരുതെന്നു തന്നെയാണ് എന്റെ അഭിപ്രായം.’ പാറാക്കര പറഞ്ഞു. ‘വൈദികന് കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് അഭിപ്രായം പറയുന്നത്. പരദേശി എന്നു പറഞ്ഞ് നമ്മള് പുച്ഛിക്കുന്നവരില്‍ ഒരു വെറും ചെറുപ്പക്കാരനായ കേശവന്റെ അറിവിനു മുന്നില്‍ നില്ക്കാന് പോലും ഇന്ന് ഊരുഗ്രാമത്തില്‍ ആളില്ല. സംസ്കാരം രക്ഷിക്കുക വെറും മത്സരം കൊണ്ടുമാത്രം പോര. പഠനം, ആചരണം, ആര്‍ജവം, വിനയം തുടങ്ങി കുറേ നല്ല ഗുണങ്ങളുണ്ടായാലേ സംസ്കാരം നിലനില്ക്കുകയുള്ളൂ. അതൊന്നും ഇല്ലാതെ ഉള്ള ഈ കാട്ടിക്കൂട്ടുകള്‍ നമ്മളുടെ നാശത്തിനേ വഴിവയ്ക്കൂ.’ സദസ്സില്‍നിന്ന് ആരോ വിളിച്ചു പറഞ്ഞു. ‘കേശവന് വേട്ടിരിക്കുന്ന തെക്ക്ണ്യേടത്തുനിന്ന് പാറാക്കരയുടെ ഏട്ടന്റെ മകന് വേട്ടു എന്നു വച്ച് ഊരിലുള്ളവരെല്ലാം കേശവനെ ബഹുമാനിക്കണം എന്നു പറഞ്ഞാല്‍ വിഷമമാണേ’ അപ്പോള്‍ സദസ്സില്‍ ഒരു ചിരിയുണര്‍ന്നു. അത് സദസ്സ് പാറാക്കരയോ താമരക്കാടോ പറയുന്നതിന് വിലകല്‍പ്പിക്കുന്നില്ല എന്ന തോന്നലുണ്ടാക്കാന്‍ കാരണമായി. താമരക്കാട് എണീറ്റു. ‘കിഴക്കുംഭാഗം ദേശക്കാര്‍ എല്ലാവരോടും കൂടിയാണ് പറയുന്നത്. കാര്യം പറഞ്ഞാല്‍ മനസ്സിലാകാത്ത സദസ്സിലിരിക്കണം എന്ന് തോന്നുന്നില്ല. എണീറ്റുകൊള്ളൂ.’ താമരക്കാട് പുറത്തേക്കു നടക്കാന്‍ ആരംഭിച്ചു. പാറാക്കാര സദസ്സിനെ നോക്കി. ചിലരില്‍ കശപിശ ആസ്വദിക്കുന്ന ഭാവവും ചിലരില്‍ അസ്വസ്ഥതയും കണ്ടു. ചിലരില്‍ നിസ്സംഗത അടിഞ്ഞു കിടന്നു. വാരം ദേശക്കാരനായ പുലാപ്പിള്ളി എണീറ്റ് താമരക്കാടിന്റെ കൈപിടിച്ചു. ‘വരട്ടെ! താമരക്കാട് പോകാന്‍ വരട്ടെ. തെക്കുങ്കൂറു രാജ്യത്തുള്ള ഞങ്ങളുടെ അഭിപ്രയം കൂടി കേള്‍ക്കണം. എന്നു മാത്രം പോര. ബാക്കിയുള്ള ദേശക്കാരെല്ലാം അഭിപ്രായം പറയണം. എല്ലാം കേട്ട് ഒരു തീരുമാനം എടുക്കാം. ഞങ്ങുടെ തീരുമാനം തെക്കുങ്കൂറു രാജ്യത്തിന്റെ താത്പര്യങ്ങള്‍ക്ക് എതിരാകില്ല.’ തെക്കുങ്കൂറു വാഴുന്നവരുടെ ഗുരുസ്ഥാനമുള്ള പുലാപ്പിള്ളി ഉറപ്പിച്ചു പറഞ്ഞുകൊണ്ട് തുടര്‍ന്നു. ‘ധര്‍മപുരം യാഗത്തിന് ഞാനും പോയിരുന്നു പരദേശത്തുനിന്നു വന്ന കേശവന്റെ നിഷ്കര്‍ഷയും അറിവും നോക്കുമ്പോള്‍ നമ്മളെല്ലാം വളരെ ചെറുതായിട്ടു തന്നെ ആണ് എനിക്ക് തോന്നിയത്. വെറും ഒരു സാമവേദിയായിട്ടല്ല യജ്ഞത്തിന്റെ എല്ലാ വശങ്ങളിലും നിറഞ്ഞു നില്ക്കുന്ന പണ്ഡിതനായിട്ടുതന്നെ ആയിരുന്നു കേശവന്റെ സാന്നിദ്ധ്യം. അങ്ങനെ ഉള്ളവരെ ബഹുമാനിക്കുന്നതില്‍നിന്ന് വിട്ടു നില്‍ക്കരുത്. പിന്നെ ഈ പ്രത്യേക സാഹചര്യത്തില്‍ പെരുങ്കൂറു വാഴുന്നവരുടെ വിരോധം സമ്പാദിക്കുന്ന ഒന്നും തന്നെ തെക്കുങ്കൂറുകാരായതുകൊണ്ട് വാരംദേശത്തുകാരായ ഞങ്ങള്‍ ചെയ്യുകയുണ്ടാവില്ല. അത്യാഗ്രഹിയായ മുമ്പത്തെ വാഴുന്നവര്‍ ചെയ്ത അപരാധത്തിന് പകരമായി തെക്കുങ്കൂറ് ആക്രമിച്ച് കീഴ്പെടുത്താമായിരുന്നൂ പെരുങ്കൂറിന്. പക്ഷേ അയല്‍രാജ്യങ്ങളുടെ കൂടി അഭിപ്രായം ആരാഞ്ഞ് അത്യാഗ്രഹിയായ മുമ്പത്ത വാഴുന്നവരുടെ വധശിക്ഷ നടപ്പാക്കിയെങ്കിലും തെക്കുങ്കൂറു രാജ്യത്തോട് സൗഹൃദപരമായിത്തന്നെയാണ് തുടര്‍ന്നും പെരുമാറിപ്പോരുന്നത്. അതിനാല്‍ പെരുങ്കൂറു വാഴുന്നവരുടെ അസുഖം സമ്പാദിക്കുന്ന യാതൊന്നും വാരം ദേശത്തുകാരുടെ ആചരണത്തില്‍ ഉണ്ടാകില്ല.’ പുലാപ്പിള്ളി കൂടി വാരം ദേശത്തുകാരുടെ അഭിപ്രായം പ്രകടിപ്പിച്ചതോടെ ഊരുഗ്രാമത്തിലെ പ്രധാനപ്പെട്ട മൂന്നു ദേശങ്ങള്‍ അഗ്നിദത്തന്‍ നമ്പൂതിരിയുടെ നിര്‍ദ്ദേശം സ്വീകരിക്കുന്നില്ല എന്നു വന്നു ചേര്‍ന്നു. ‘രാജ്യങ്ങള്‍ തമ്മിലുള്ള മത്സരം നിര്‍ത്തി സന്ധിയായി. കേരളത്തില്‍ പുതിയൊരു സംവിധാനത്തിന് തയ്യാറായി നില്ക്കുമ്പോള് നമ്പൂതിരിമാര്‍ മാത്രം തമ്മില്‍ തല്ലി നില്‍ക്കരുത്. ഗ്രാമങ്ങള്‍ തമ്മില്‍ സഹകരിക്കുക തന്നെ വേണം.’ പാറാക്കര ഉറപ്പിച്ചു പറഞ്ഞു. ബാക്കി ദേശക്കാര്‍ ഗ്രാമക്കാര്‍ എല്ലാവരും കൂടി എടുക്കുന്ന അഭിപ്രായത്തിന് വഴങ്ങാം എന്ന തീരുമാനം പറഞ്ഞു. എന്നാല്‍ പ്രബലരായ ഊരുദേശക്കാര് മാത്രം അഗ്നിദത്തന്‍ നമ്പൂതിരിയുടെ അഭിപ്രായം നടപ്പിലാക്കണം എന്നു വാദിച്ചു. അഗ്നിദത്തന്‍ നമ്പൂതിരിയുടെ നിര്‍ദ്ദേശം നടപ്പിലാക്കുകയാണെങ്കില്‍ പിന്നെ കിഴക്കുംഭാഗം ദേശക്കാര്‍ ഊരുഗ്രാമത്തിലുണ്ടാകില്ല എന്ന് കിഴക്കുംഭാഗം ദേശക്കര്‍ ഉറപ്പിച്ചു പറഞ്ഞു. തര്‍ക്കങ്ങള്‍ എവിടെയും എത്താതെ നിന്നപ്പോള്‍ അഗ്നിദത്തന്‍ നമ്പൂതിരി കാലടി മുതലായ വിശ്വസ്തരുമായി കൂടി ആലോചിച്ച് ഊരുദേശക്കാരുടെ തീരുമാനത്തില്‍ ചെറിയമാറ്റം വരുത്തി. നമസ്കാരത്തില്‍ പങ്കടുക്കാമെന്നും പരദേശികളെ ബഹുമാനിക്കുന്ന ചടങ്ങില്‍ സംബന്ധിക്കുകയില്ലെന്നും തീരുമാനിക്കുന്നതായി പറഞ്ഞു. ഈ തീരുമാനം വൈമനസ്യപൂര്ണമാണെങ്കിലും യോഗത്തിന് അവസാനം കുറിച്ചു.
കരിയന്നൂര്‍ ദിവാകരന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: