ന്യൂദല്‍ഹി: കടല്‍ക്കൊല കേസിലെ ഇറ്റാലിയന്‍ നാവികരെ സുവ നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്കി. ഇത് സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ 17ന് പുറപ്പെടുവിച്ചതായി അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതിയെ അറിയിച്ചു.
എന്നാല്‍ പ്രോസിക്യൂഷന് നടപടികള്‍ ഏത് വിധത്തില്‍ വേണമെന്ന കാര്യത്തില്‍ ഒരാഴ്ചയ്ക്കുള്ളിലേ തീരുമാനം ഉണ്ടാകൂവെന്ന് അറ്റോര്‍ണി ജനറല്‍ അറിയിച്ചു. ഇക്കാര്യത്തില്‍ കേന്ദ്ര നിയമ മന്ത്രാലയത്തിനും വിദേശ മന്ത്രാലയത്തിനും വ്യത്യസ്ത നിലപാടുകളാണുള്ളത്. സാക്ഷികളെ വിട്ട് തന്ന് അന്വേഷണത്തോട് സഹകരിക്കാമെന്ന ഉറപ്പ് ഇറ്റലി ലംഘിച്ചതാണ് അന്വേഷണവും പ്രോസിക്യൂഷന് നടപടികളും വൈകാന്‍ കാരണമെന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
സുപ്രീംകോടതി അനുവദിച്ച സമയപരിധിക്കുള്ളില്‍ തന്നെ അന്വേഷണവും പ്രോസിക്യൂഷന് നടപടികളും പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ നാവികരെ വിട്ടയയ്ക്കണമെന്ന് ഇറ്റലി സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഇന്ന് പരിഗണിക്കുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
നാവികര്‍ക്കെതിരെ സുവ നിയമപ്രകാരമുള്ള കുറ്റം ചുമത്തരുതെന്ന് നേരത്തെ ഇറ്റലി ആവശ്യപ്പെട്ടിരുന്നു. ഇതിനെ പിന്തുണച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയവും രംഗത്ത് വന്നിരുന്നു. എന്നാല്‍ സുവ നിയമപ്രകാരം വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്. ഈ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ നാവികരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപെട്ട് എന്‍ഐഎ ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചിരുന്നു. ഈ അനുമതിയാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്റെയും ഇറ്റലിയുടെയും ആവശ്യങ്ങള്‍ ഫെബ്രുവരി മൂന്നിന് പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: