”ഒരമ്മയും അറിഞ്ഞുകൊണ്ട് മക്കളെ ബലി നല്‍കില്ല” എന്നാണ് രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാന്‍ സോണിയാഗാന്ധി തയ്യാറാകാതിരുന്നതിനെക്കുറിച്ച് ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോദി പരിഹസിച്ചത്. ‘ചായവില്‍പ്പനക്കാരനോട് മത്സരിക്കാന്‍ ഉന്നതകുലജാതനായ ആള്‍ക്ക് അപമാനമാണെന്ന്’ മണിശങ്കര്‍ അയ്യരുടെ പ്രസ്താവനയെ പരാമര്‍ശിച്ച് നരേന്ദ്ര മോദി പറഞ്ഞു. കോണ്‍ഗ്രസും അഴിമതിയും സയാമിസ് ഇരട്ടകളാണെന്ന് പറയുന്നത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. വായില്ലാക്കുന്നിലപ്പനായ മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയായിരിക്കെ എല്ലാ സാധനങ്ങള്‍ക്കും വില കൂടി ജനജീവിതം ദുസ്സഹമായി എന്നു മാത്രമല്ല കോമണ്‍വെല്‍ത്ത് ഗെയിംസ്, ടു ജി സ്പെക്ട്രം അഴിമതി, കല്‍ക്കരി കുംഭകോണം, ആദര്‍ശ് ഫഌറ്റ് അനുമതി തുടങ്ങി ശതകോടികളുടെ അഴിമതിയാണല്ലോ നടന്നത്. എന്നിട്ടും അതിനെപ്പറ്റി ഒരക്ഷരം പ്രധാനമന്ത്രി ഉരിയാടിയിട്ടില്ല. ഇപ്പോള്‍ രാജ്യമാസകലം ബിജെപിക്ക് അനുകൂലമായ ഒരു തരംഗം ഉയര്‍ന്നിട്ടുണ്ട്. വികസനപുരുഷനായ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഒരു കേന്ദ്രസര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു എന്നതിന് തെളിവാണ് നാല് സംസ്ഥാനങ്ങളില്‍ ബിജെപി നേടിയ തെരഞ്ഞെടുപ്പ് വിജയം. ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വി മുന്നില്‍ക്കണ്ടാണ് രാഹുലിനെ രക്ഷിക്കാന്‍ അദ്ദേഹം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയല്ല എന്ന് സോണിയ പറഞ്ഞത്. കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ അഴിമതിക്കെല്ലാം രാജ്യം സാക്ഷിയായെന്നും ഇതുപോലെ പാഴായ മറ്റൊരു കാലമില്ലെന്നും ബിജെപി ദേശീയ സമിതി യോഗത്തില്‍ നരേന്ദ്ര മോദി ചൂണ്ടിക്കാട്ടുകയുണ്ടായി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ മുകളില്‍നിന്ന് കെട്ടിയിറക്കുന്ന കോണ്‍ഗ്രസ് രീതി ജനാധിപത്യപരമല്ലെന്നും ജനാധിപത്യ രീതിയില്‍ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കണമെന്നും മോദി ആവശ്യം ഉന്നയിച്ചു.
കേരളത്തില്‍ പോലും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് ഹൈക്കമാന്റ് എന്ന അപരനാമമുള്ള സോണിയാഗാന്ധിയാണല്ലോ. പണപ്പെരുപ്പവും വിലക്കയറ്റവും നിയന്ത്രിച്ച്, അവസര സമത്വം, ദാരിദ്ര്യനിര്‍മാര്‍ജനം, സ്ത്രീസുരക്ഷ, പാവപ്പെട്ടവരുടെ ആരോഗ്യസംരക്ഷണം, സാമ്പത്തിക സ്ഥിരത, കൃഷിയില്‍ ശാസ്ത്രീയ മാറ്റം, കര്‍ഷകര്‍ക്ക് ഡാറ്റാ ബാങ്ക് സൗകര്യം മുതലായവയാണ് മോദി വാഗ്ദാനം ചെയ്യുന്നത്. ലോകത്തിന് മുന്നില്‍ ശിരസ്സുയര്‍ത്തി നില്ക്കുന്ന പത്തുപേരടങ്ങുന്ന ഉന്നതരുടെ പട്ടികയില്‍ സ്ഥാനംപിടിച്ച മോദി ഇന്ത്യയെക്കുറിച്ച് യാഥാര്തത്ഥ്യമുള്ള സ്വപ്നമാണ് കാണുന്നത്. തന്റെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്ന ആളാണ് നരേന്ദ്ര മോദി എന്ന് ഗുജറാത്ത് ലോകത്തിന് മുമ്പില്‍ തെളിയിച്ചുകഴിഞ്ഞു. ലോകരാഷ്ട്രങ്ങള്‍ സ്വന്തം രാജ്യത്തെ കര്‍ഷകരുടെ താല്പര്യങ്ങള് സംരക്ഷിക്കുവാന്‍ വഴി നേടുമ്പോള്‍ ഇവിടെ മറിച്ചാണ് സംഭവിക്കുന്നത്. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് വന്‍കിടക്കാരുടെയും കുത്തകകളുടെയും താല്പര്യങ്ങളാണ് സംരക്ഷിക്കുന്നതെന്ന് അദ്ദേഹത്തിന്റെ പല നടപടികളും തെളിയിച്ചുകഴിഞ്ഞു. വ്യവസായം, ടൂറിസം, നദിസംയോജനം, വിദേശബാങ്കുകളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ച പണം തിരികെ കൊണ്ടുവരല്‍, വികസനോന്മുഖ പരിപാടികള്‍ മുതലായവയാണ് മോദി പ്രാവര്‍ത്തികമാക്കാന്‍ ആഗ്രഹിക്കുന്നത്. ദാരിദ്ര്യം തൂത്തെറിയുമെന്നും പൂഴ്ത്തിവെപ്പുകാര്ക്കെതിരെയുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക കോടതി സ്ഥാപിക്കുമെന്നും വിദ്യാഭ്യാസ മേഖല ഉടച്ചുവാര്‍ത്ത് ശക്തമാക്കുമെന്നുമാണ് മോദി പ്രഖ്യാപിക്കുന്നത്. സ്ത്രീസുരക്ഷ വാഗ്ദാനം ചെയ്തും മറ്റും അധികാരത്തില്‍ വന്ന ആം ആദ്മി പാര്‍ട്ടി പോലും സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നില്ല. ഒരു എഎപി നേതാവ് പറഞ്ഞത് കറുത്ത് ചടച്ച മലയാളി നഴ്സുമാരെ കാണുമ്പോള്‍ തന്റെ ലൈംഗികത ഉണരുന്നില്ലെന്നും വെളുത്ത വടക്കേയിന്ത്യന്‍ സുന്ദരികളുടെ ആതുരശുശ്രൂഷയെയാണ് അയാള്‍ ആഗ്രഹിക്കുന്നതെന്നും ആണല്ലോ. ഇത് വംശവിദ്വേഷമല്ലേ?
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ഭരണത്തിലിരുന്ന സംസ്ഥാനങ്ങള്‍ നിലനിര്‍ത്തി എന്നു മാത്രമല്ല ദല്‍ഹിയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയും ചെയ്തു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദിയെപ്പോലെ കരുത്തനായ ഒരു ഭരണാധികാരി വരണമെന്ന ചിന്ത പൊതുവികാരമാകുന്നെങ്കില് അതിശയിക്കാനില്ല. രാജ്യത്തിന്റെ സുരക്ഷിതത്വം പോലും നഷ്ടപ്പെട്ട് ചൈന അരുണാചലിലേക്ക് കടന്നുകയറിയതും ലഡാക്കിലേക്ക് കടന്നുകയറി ടെന്റ് കെട്ടിയതും കണ്ട് നിസ്സംഗത പാലിക്കുന്ന ഒരു പ്രധാനമന്ത്രിക്ക് പകരം ശക്തനായ, കര്‍മ്മനിരതനായ ഒരു ഭരണാധികാരിയെയായിരിക്കും മോദിയില്ക്കൂടി ഇന്ത്യക്ക് ലഭിക്കുന്നത്. ബിജെപി ഇപ്പോള്‍ കേരളത്തിലും മോദിയെ മുന്‍നിര്‍ത്തി വന്‍ ജനപിന്തുണയാര്‍ജിക്കാനുള്ള ശ്രമത്തിലാണ്. ഫെബ്രുവരി ഒമ്പതിന് കേരളത്തിലെത്തി തിരുവനന്തപുരത്തും എറണാകുളത്തും മോദി പങ്കെടുക്കുന്ന പരിപാടികള്‍ വഴിത്തിരിവാകുമെന്നാണ് കരുതപ്പെടുന്നത്. കേരളത്തില്‍ ബിജെപിക്ക് 16 ശതമാനം വോട്ട് കിട്ടുമെന്നാണ് സര്‍വേ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ചത് 12.5 ശതമാനമായിരുന്നു. ഇടതു-വലതു മുന്നണികളുടെ പങ്കുകച്ചവടവും സരിത കേരളവും നിരര്‍ത്ഥകമായ സത്യഗ്രഹങ്ങളും കണ്ടുമടുത്ത കേരളത്തില്‍ ഇക്കുറി ബിജെപിക്ക് അക്കൗണ്ട് തുറക്കാനാകുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: