ന്യൂദല്‍ഹി: ദയാഹര്‍ജിയില്‍ തീരുമാനം വൈകിയാല്‍ വധശിക്ഷ ജീവപര്യന്തമാക്കുമെന്ന് സുപ്രീംകോടതി. കാട്ടുകള്ളന് വീരപ്പന്റെ കൂട്ടാളികളുടേതടക്കം 15 പേരുടെ വധശിക്ഷ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ജീവപര്യന്തമാക്കി കുറച്ചു. വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികളുടെ ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ വൈകുന്നത് ശിക്ഷ ജീവപര്യന്തമാക്കി കുറക്കുന്നതിനുള്ള മതിയായ കാരണമാകുമെന്ന് ചരിത്രപരമായ വിധിയിലൂടെ സുപ്രീംകോടതി വ്യക്തമാക്കി.
വീരപ്പന്റെ കൂട്ടാളികളായ സൈമണ്‍, ജ്ഞാനപ്രകാശ്, മദൈയ്യ, ബിലവേന്ഗ്രന് എന്നിവരടക്കം 15 പേരുടെ വധശിക്ഷയാണ് സുപ്രീംകോടതി ജീവപര്യന്തമാക്കി കുറച്ചത്. രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികള്‍ക്കും വിധിയുടെ ആനുകൂല്യം ലഭിച്ചേക്കും. രാജ്യത്തെ വധശിക്ഷ വിധിക്കപ്പെട്ട കേസുകളില്‍ നിര്‍ണായക സ്വാധീനമുണ്ടാക്കുന്ന വിധിയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്.
ചിത്തഭ്രമം പോലെയുള്ള മാനസിക രോഗങ്ങളുള്ള പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കരുതെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ഇതിന്റെയടിസ്ഥാനത്തില്‍ ഖാലിസ്ഥാന്‍ തീവ്രവാദി ദേവേന്ദ്രസിംഗ് ബുല്ലാറിന്റെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി. വീരപ്പന്റെ നാല് കൂട്ടാളികളുടെ ദയാഹര്‍ജി 2013 ഫെബ്രുവരിയില്‍ രാഷ്ട്രപതി തള്ളിയിരുന്നു. രാഷ്ടപതി ദയാഹര്‍ജി തള്ളിയാല്‍ 14 ദിവസത്തിനകം വധശിക്ഷ നടപ്പാക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. വധശിക്ഷക്ക് വിധിക്കപ്പെടുന്ന പ്രതികളെ ഏകാന്ത തടവില്‍ പാര്‍പ്പിക്കരുത്. ദയാഹര്‍ജി തീര്‍പ്പാക്കുന്നതില്‍ കാലതാമസമുണ്ടായാല്‍ വധശിക്ഷ ഇളവ് ചെയ്യാനാകുമോ എന്നത് സംബന്ധിച്ച് വിരുദ്ധാഭിപ്രായങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഭരണഘടനാ ബെഞ്ച് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.
ശിക്ഷ നടപ്പാക്കുന്നതിലെയും ദയാഹര്‍ജി തീര്‍പ്പാക്കുന്നതിലെയും കാലതാമസം ഭരണഘടന ഉറപ്പ് നല്കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് ചീഫ് ജസ്റ്റീസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. ദയാഹര്‍ജികളില്‍ രാഷ്ട്രപതിയെ കൃത്യമായി വിവരങ്ങള്‍ അറിയിക്കാത്ത ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണ്. ഇത്തരത്തിലുണ്ടാകുന്ന കാലതാമസം പ്രതികള്‍ക്ക് പീഡനമായി മാറുകയാണ്. അംഗീകരിക്കാനാവാത്ത കാലതാമസമുണ്ടായാല്‍ ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്യാം.
വധശിക്ഷ നടപ്പാക്കുന്നതിന് സുപ്രീംകോടതി മുന്നോട്ട് വെച്ച മാര്‍ഗരേഖയിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ. ദയാഹര്‍ജി തള്ളുന്നതിന് മുന്‍പ് പ്രതികളെ ഏകാന്ത തടവില്‍ പാര്‍പ്പിക്കരുത്. ദയാഹര്‍ജി നല്കാന് പ്രതികള്‍ക്ക് നിയമസഹായം ലഭിക്കുന്നില്ല. ജയില്‍ സൂപ്രണ്ടുമാര്‍ ഇതിനുള്ള സൗകര്യം ഉറപ്പാക്കണം. ഹര്‍ജിയില്‍ തീരുമാനമെടുത്താല്‍ അടിയന്തരമായി പ്രതിയെയും ബന്ധുക്കളെയും അറിയിക്കണം. മാനസിക രോഗമുള്ളവര്‍ക്ക് വധശിക്ഷയല്ല ആവശ്യമായ ചികിത്സയാണ് നല്‍കേണ്ടത്. ദയാഹര്‍ജി തള്ളി 14 ദിവസത്തിനകം വധശിക്ഷ നടപ്പാക്കണം. ദയാഹര്‍ജി പരിഗണനയിലുള്ള കാര്യം ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിയെ ഓര്‍മ്മപ്പെടുത്തണം. ഭീകരവാദ കേസുകളില്‍പ്പെട്ടവര്‍ക്ക് കാലതാമസത്തിന്റെ അടിസ്ഥാനത്തില്‍ ശിക്ഷ ഇളവ് നല്‍കാനാവില്ലെന്ന ഭുള്ളര്‍ കേസിലെ വിധിയില്‍ സുപ്രീംകോടതി വ്യക്തത വരുത്തി. രാജീവ്ഗാന്ധി വധത്തില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മൂന്ന് തടവുകാരുടെ വിധിയെ സ്വാധീനിക്കുന്നതാണ് ഈ വിധിയെന്ന് വിലയിരുത്തുന്നു. മുരുകന്, പേരറിവാളന്, ശാന്ത എന്നിവരുടെ ദയാഹര്രജികള് തീര്‍പ്പാവാതെ കെട്ടിക്കിടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: