കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ ഇന്നലെയുണ്ടായ വിധിയില്‍ തൃപ്തയല്ലെന്ന് ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ മാധ്യമങ്ങളോട് പറഞ്ഞു. വിധിക്കെതിരെ അപ്പീല്‍ പോകും. അന്വേഷണം തൃപ്തികരമായിരുന്നു. കേസില്‍ കൂടുതല്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാന്‍ ഒരുപാട് സാഹചര്യങ്ങള്‍ ഉണ്ടായിരുന്നു. കോടതി എന്തുകൊണ്ട് അത് പരിഗണിച്ചില്ലെന്നതിനെക്കുറിച്ചറിയില്ല. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിന് സിബിഐ അന്വേഷണം നടത്തണമെന്ന മുന്‍ അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. രമ പറഞ്ഞു.
ചന്ദ്രശേഖരനെ കൊലചെയ്യുന്നതില്‍ സിപിഎം രാഷ്ട്രീയ ഗൂഢാലോചന നടത്തിയെന്നതിനു വിധി വ്യക്തമായ തെളിവാണ്. രണ്ട് ജില്ലകളിലെ നേതാക്കളാണ് കുറ്റവാളികളാണെന്ന് കണ്ടെത്തിയിരിക്കുന്നത്. കുഞ്ഞനന്തന് കണ്ണൂരിലെയും കെ.സി. രാമചന്ദ്രന് കോഴിക്കോട് ജില്ലയിലെയും പ്രമുഖ നേതാക്കളാണ്. കുറ്റവാളികളാണെന്ന് കണ്ടെത്തിയ ഏഴംഗ കൊലയാളി സംഘത്തിലെ ആര്‍ക്കും ചന്ദ്രശേഖരനോട് വ്യക്തിപരമായി വിരോധം ഉണ്ടായിരുന്നില്ല. അവര്‍ സിപിഎമ്മിനു വേണ്ടിയാണ് കൊല നടത്തിയത്. രമ പറഞ്ഞു.
ചന്ദ്രശേഖരന് വധത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന വാദം ജനം വിശ്വസിക്കില്ലെന്ന് അച്യുതാനന്ദന് പറഞ്ഞത് ശരിവെക്കുകയാണ് വിധിയെന്ന് രമയുടെ അച്ഛന് കെ.കെ. മാധവന് പറഞ്ഞു. കുഞ്ഞനന്തനും കെ. സി. രാമചന്ദ്രനും ഉള്‍പ്പെടെയുള്ളവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതോടെ സി.പി.എമ്മിനുള്ള പങ്ക് സംശയാതീതമായി തെളിഞ്ഞിരിക്കുകയാണെന്ന് സി.പി.എം. ബാലുശ്ശേരി ഏരിയ കമ്മിറ്റി മുന്‍ സെക്രട്ടറി കൂടിയായ കെ. കെ. മാധവന് പറഞ്ഞു.
സി.പി. എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനേറ്റ കനത്ത തിരിച്ചടിയാണിതെന്ന് ആര്.എം.പി. സംസ്ഥാന സെക്രട്ടറി എന്‍. വേണു പറഞ്ഞു. പി. മോഹനന് ഉള്‍പ്പെടെയുള്ളവരെ വെറുതെവിട്ട വിചാരണക്കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: