യു.എന്‍: സിറിയയില്‍ ആഭ്യന്തരകലാപത്തിനിടെ 11,000ത്തോളംപേരെ സൈന്യം ക്രൂരമായി പീഡിപ്പിച്ചശേഷം കൊന്ന സംഭവത്തില്‍ ഐക്യരാഷ്ട്ര സഭയും അമേരിക്കയും ഞെട്ടല്‍ രേഖപ്പെടുത്തി. സിറിയയില്‍ നടന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന് അമേരിക്ക പ്രതികരിച്ചു. ജനീവയില്‍ സമാധാന ചര്‍ച്ചകള്‍ ഇന്ന് തുടങ്ങാനിരിക്കെയാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍.
11,000 സിറിയന്‍ വിമതരെ ക്രൂരമായി പീഡിപ്പിച്ചതിന് ശേഷം തൂക്കിലേറ്റുകയായിരുന്നുവെന്ന് ഒരു പ്രമുഖ അന്താരാഷ്ട്ര മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്. സിറിയയിലെ കൂറുമാറിയ അസദ് സര്‍ക്കാരിന്റെ പക്ഷത്തായിരുന്ന സൈനിക ഫോട്ടോഗ്രാഫറാണ് തൂക്കിക്കൊന്ന വിമതരുടെ ചിത്രങ്ങള്‍ അന്വേഷണസംഘത്തിന് കൈമാറിയത്. ഇതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തായത്. സിറിയന്‍ സൈന്യവും പോലീസും വിമതരെ ക്രൂരമായി പീഡിപ്പിക്കുന്ന 50,000 ചിത്രങ്ങളോളമുണ്ട്. തൂക്കിലേറ്റുന്നതിന് മുന്നോടിയായി പട്ടിണിക്കിടുകയും മര്‍ദ്ദിക്കുകയും ശ്വാസം മുട്ടിച്ച് മാനസികമായി പീഡിപ്പിക്കുകയും ചെയ്തു.
മരണ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുന്നതിനും തൂക്കിലേറ്റിയതിന് ഔദ്യോഗികരേഖ നിര്‍മ്മിക്കുന്നതിനുമായാണ് ചിത്രങ്ങള്‍ പകര്‍ത്തിയതെന്നാണ് ഫോട്ടോഗ്രാഫര്‍ വ്യക്തമാക്കിയത്. ഒരു ദിവസം 50 പേരെ വരെ കൊന്നതായും അതും 15 മുതല്‍ 30 മിനിട്ടുകള്ക്കുള്ളിലാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2011 ആഗസ്റ്റ് മുതലാണ് ഫോട്ടോകള്‍ പകര്‍ത്തി തുടങ്ങിയത്. വധശിക്ഷക്ക് വിധേയരാക്കിയവരെല്ലാം പുരുഷന്മാരാണ്. ഭൂരിഭാഗം ശരീരങ്ങളും മെലിഞ്ഞിരിക്കുന്നവയാണ്. ശരീരങ്ങളില്‍ മര്‍ദ്ദിച്ചതിന്റെയും പൊള്ളലേറ്റതിന്റെയും പാടുകളുമുണ്ട്. ചിലരുടെ കണ്ണ് തുടങ്ങിയ അവയവങ്ങള്‍ ഛേദിച്ച നിലയിലാണ് കാണപ്പെട്ടതെന്ന് അന്വേഷണസംഘം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: