കൊച്ചി: ഫെഡറേഷന് കപ്പ് ഫുട്ബോളില്‍ പുതിയ ചാമ്പ്യന്മാരെ കണ്ടെത്താന്‍ ഇനി മൂന്ന് മത്സരങ്ങള്‍ മാത്രം ബാക്കി. സെമിഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കും. വൈകിട്ട് 4.30ന് നടക്കുന്ന ആദ്യസെമിയില്‍ ചര്‍ച്ചില്‍ ബ്രദേഴ്സ് ഗോവ കൊല്‍ക്കത്ത മോഹന്‍ബഗാനുമായി ഏറ്റുമുട്ടും. ഡെംപോ ഗോവയും സ്പോര്‍ട്ടിംഗ് ക്ലബ് ഗോവയുമാണ് രാത്രി 7.30ന് നടക്കുന്ന രണ്ടാം സെമിയില്‍ കൊമ്പുകോര്‍ക്കുന്നത്.
കൊച്ചിയില്‍ നടന്ന ഗ്രൂപ്പ് എ, സി മത്സരങ്ങളില്‍ നിന്നാണ് ചര്‍ച്ചില്‍ ബ്രദേഴ്സും മോഹന്‍ബഗാനും മുന്നേറിയത്. മഞ്ചേരിയില്‍ ഗ്രൂപ്പ് ബി, ഡി പോരാട്ടങ്ങളില്‍ നിന്ന് സ്പോര്‍ട്ടിംഗ് ക്ലബ് ഗോവയും ഡെംപോ സ്പോര്‍ട്സ് ക്ലബ്ബും അവസാന നാലില്‍ ഇടംപിടിച്ചു.
ഗ്രൂപ്പ് മത്സരങ്ങളില്‍ ചര്‍ച്ചില്‍ ബ്രദേഴ്സ് മാത്രമാണ് മൂന്നു മത്സരങ്ങളും ജയിച്ച ഏക ടീം. സ്പോര്‍ട്ടിംഗ് ക്ലബ് രണ്ട് മത്സരങ്ങള്‍ വിജയിച്ചപ്പോള്‍ ഒരെണ്ണത്തില്‍ പരാജയപ്പെട്ടു. തോല്‍വിയറിയാതെയാണ് മോഹന്ബഗാന്സെമിയിലേക്ക് കുതിച്ചതെങ്കില്‍ ഡെംപോയും തോറ്റവരായില്ല. ഇരുടീമുകളും രണ്ട് മത്സരങ്ങളില്‍ വിജയിച്ചപ്പോള്‍ ഒരെണ്ണത്തില്‍ സമനില പാലിച്ചു.
ചര്‍ച്ചില്‍ ബ്രദേഴ്സ്-മോഹന്ബഗാന് പോരാട്ടം തുല്യശക്തികളുടേതായിരിക്കും. ഐ ലീഗ് ഫുട്ബോളില്‍ ഏറ്റവും അവസാന സ്ഥാനക്കാരായ ചര്‍ച്ചില്‍ ഫെഡറേഷന് കപ്പ് കിരീടം നേടി മുഖം മിനുക്കാനായിരിക്കും ശ്രമിക്കുക. കരുത്തുന്ന പ്രതിരോധ മുന്നേറ്റനിയാണ് ചര്‍ച്ചിലിന്റെ കരുത്ത്. ബാറിന് കീഴില്‍ ചോരാത്ത കൈകളുമായി നിലയുറപ്പിക്കുന്ന ലളിത് ഥാപ്പയും കൂടി ഇറങ്ങുന്നതോടെ എതിരാളികള്‍ക്ക് വല ചലിപ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടിവരും. അബ്ദള്‍ ഹമീദ് ഷബാനയും ബല്‍വന്ത് സിംഗും ആന്റണി വോള്‍ഫുമാണ് ചര്‍ച്ചില്‍ ആക്രമണനിരയിലെ കുന്തമുനകള്‍. ഗ്രൂപ്പ് മത്സരങ്ങളില്‍ ചര്‍ച്ചില്‍ നേടിയ 7 ഗോളുകളില്‍ ആറെണ്ണവും നേടിയത് ഈ മൂവരുമാണ്.
അതേസമയം തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് മോഹന്‍ബഗാനും ഇന്ന് സെമി പോരാട്ടത്തിനിറങ്ങുന്നത്. ഉജ്ജ്വല ഫോമിലുള്ള അവരുടെ വിദേശതാരങ്ങളായ ഒഡാഫ ഒകോലിയും ചിസോബ ക്രിസ്റ്റഫറുമാണ് ഗോളടിക്കാന്‍ നിയുക്തരായവര്‍. ഗ്രൂപ്പ് മത്സരങ്ങളില്‍ ബഗാന് നേടിയ എട്ട് ഗോളുകളില്‍ ആറെണ്ണവും ഇരുവരും സ്വന്തം പേരിലാക്കി. ഒരു ഗോള്‍ മാത്രമാണ് ബഗാന് മൂന്ന് കളിയില്‍ നിന്ന് വഴങ്ങിയത്. പ്രതിരോധനിരയുടെ കരുത്താണ് ഇത് തെളിയിക്കുന്നത്. കളിനിയന്ത്രിക്കാന്‍ ജപ്പാന് താരം കട്സുമി യുസയും ഒപ്പം മലയാളി താരങ്ങളായ സക്കീര്‍ മുണ്ടംപാറയും ഡെന്‍സണ്‍ ദേവദാസും ഒരുമിക്കുന്നതോടെ മധ്യനിരയില്‍ ബഗാന് പേടിക്കേണ്ടതില്ല. ബാറിന് കീഴില്‍ ക്യാപ്റ്റന്‍ ഷില്‍ട്ടണ്‍ പോളും മികച്ച പ്രകടനമാണ് നടത്തുന്നത്.
ഡെംപോ-സ്പോര്‍ട്ടിംഗ്
രണ്ടാം സെമി രണ്ട് ഗോവന്‍ ക്ലബുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനാണ് സാക്ഷ്യം വഹിക്കുന്നത്. ഗ്രൂപ്പ് ജേതാക്കളായ സ്പോര്‍ട്ടിംഗ് ക്ലബ് ഗോവയും ഗ്രൂപ്പ് ഡി ജേതാക്കളായ ഡെംപോയുമാണ് ഫൈനല്‍ ബര്‍ത്തിനായി ഏറ്റുമുട്ടുന്നത്. ഐലീഗില്‍ ഉജ്ജ്വല പ്രകടനവുമായി രണ്ടാം സ്ഥാനത്ത് നില്ക്കുന്ന സ്പോര്ട്ടിംഗിനാണ് മത്സരത്തില്‍ നേടിയ മുന്‍തൂക്കം. ഈസ്റ്റ് ബംഗാളും ബംഗളൂരു എഫ്സിയും ഉള്‍പ്പെട്ട മരണഗ്രൂപ്പില്‍ നിന്നാണ് സ്പോര്‍ട്ടിംഗ് ഒന്നാമതായി സെമിയിലെത്തിയത്. സ്ട്രൈക്കറായ ബൊയ്മ കര്‍ഫേയും വിക്ടോറിനോ ഫെര്‍ണാണ്ടസും മധ്യനിരയിലെ ബീവന്‍ ഡി മെല്ലോയും നൈജീരിയന്‍ താരം ഒഗ്ബ കാലുവുമാണ് സ്പോര്‍ട്ടിംഗിന്റെ കരുത്ത്.
ഓസ്ട്രേലിയക്കാരനായ ടോള്‍ഗെ ഒസ്ബെയും ബ്രസീലുകാരനായ റോബര്‍ട്ടോ മെന്‍ഡസുമാണ് ഡെംപോയുടെ ബലം. ഡെംപോ നേടിയ അഞ്ച് ഗോളുകളില്‍ നാലെണ്ണവും സ്വന്തമാക്കിയത് ഈ വിദേശി താരങ്ങളാണ്. റോബര്‍ട്ടോ മെന്‍ഡസ് ഭവാനിപൂര്‍ എഫ്സിക്കെതിരെയും യുണൈറ്റഡ് സിക്കിമിനെതിരെയും ഓരോ ഗോള്‍ നേടിയപ്പോള്‍ ഓസ്ട്രേലിയക്കാരനായ ടോള്‍ഗെ ഒസ്ബെ രണ്ട് ഗോളുകളും നേടിയത് യുണൈറ്റഡ് സിക്കിമിനെതിരെയാണ്.
പ്രതിരോധനിരക്ക് കരുത്തുപകാരാന് മറ്റൊരു ഓസ്ട്രേലിയക്കാരനായ സിമോണ്‍ കൊളോസിമോയും രംഗത്തുണ്ട്. ഇന്ത്യന്‍ താരവും ഡെംപോ ക്യാപ്റ്റനുമായ ക്ലിഫോര്‍ഡ് മിറാന്‍ഡയാണ് മധ്യനിരയില്‍ മുന്നേറ്റത്തിനുള്ള തന്ത്രങ്ങള്‍ മെനയുക. ഒപ്പം അധ്വാനിച്ചുകളിക്കുന്ന പ്രണോയ് ഹാഡ്ലറും ഹോളിചരണ്‍ നര്‍സാരിയും പീറ്റര്‍ കാര്‍വാലോയും ഇറങ്ങുമ്പോള്‍ ഇവരെ തടുത്തുനിര്‍ത്താന്‍ സ്പോര്‍ട്ടിംഗ് താരങ്ങള്‍ക്ക് ഭഗീരഥ പ്രയത്നം നടത്തേണ്ടിവരുമെന്ന് ഉറപ്പാണ്.
വിനോദ് ദാമോദരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: