കൊച്ചി: എസ്എന്‍സി ലാവ്ലിന് അഴിമതി കേസില്‍ നിന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ഒഴിവാക്കിയതിനെതിരെ നല്കിയ കേസ് പരിഗണിക്കുന്നതില്‍ നിന്നും ഹൈക്കോടതി ജഡ്ജി പിന്മാറി. ജസ്റ്റീസ് തോമസ് പി. ജോസഫ് ആണ് കേസ് പരിഗണിക്കാനാകില്ലെന്ന് കോടതിയെ അറിയിച്ചത്.
കേസില്‍ നിന്ന് സ്വയം ഒഴിവാകുന്ന മൂന്നാമത്തെ ജഡ്ജിയാണ് തോമസ് പി.ജോസഫ്. നേരത്തെ ഇതേ ഹര്‍ജി പരിഗണിച്ചിരുന്ന ജസ്റ്റീസുമാരായ കെ. ഹരിലാലും ഹാറൂണ്‍ അല്‍ റഷീദും ഒഴിവായിരുന്നു. കേസ് കോടതി പുതിയ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടും.
വിചാരണക്കോടതി വിധിക്കെതിരേ ക്രൈം എഡിറ്റര്‍ ടി.പി നന്ദകുമാറാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഈ ഹര്‍ജി പരിഗണിക്കുന്ന ഘട്ടത്തിലാണ് താന്‍ പിന്മാറുകയാണെന്ന് ജസ്റ്റീസ് തോമസ് പി ജോസഫ് അറിയിച്ചത്. പിന്മാറ്റത്തിനുള്ള കാരണം അറിയിച്ചിട്ടില്ല. വിചാരണക്കോടതി വിധിക്കെതിരേ റിവിഷന്‍ പെറ്റീഷന് ഫയല്‍ ചെയ്യുമെന്ന് സിബിഐയും കോടതിയില്‍ അറിയിച്ചിരുന്നു.
കഴിഞ്ഞ നവംബറിലാണ് പിണറായി അടക്കമുളളവരെ തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി കുറ്റവിമുക്തരാക്കിയത്. കേസില്‍ പിണറായി സാമ്പത്തിക ലാഭമുണ്ടാക്കിയെന്ന് തെളിയിക്കാനായിട്ടില്ലെന്ന് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: