ഇന്ന് സംസ്ഥാന ബജറ്റ്
കെ.എം. മാണി കേമനല്ലെന്ന് ആരും പറയില്ല. രാജ്യത്ത് എറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്നതുകൊണ്ടുമാത്രമല്ലത്. കമ്മിയും മിച്ചവുമില്ലാത്ത ബജറ്റുള്‍പ്പെടെ മാണിയുടെ കേമത്വത്തിന് കാര്യങ്ങള്‍ വേറെയും പലതുണ്ട്. ഏതായാലും 11 ബജറ്റ് എന്ന സ്വന്തം പേരിലുള്ള റിക്കാര്‍ഡ് തിരുത്തുകയാണിന്ന് മാണി. തന്റെ 12-ാമത് ബജറ്റുമായിട്ടാണ് കെ.എം. മാണി ഇന്ന് നിയമസഭയില്‍ എത്തുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുകയും തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ നില്‍ക്കുകയും ചെയ്യുമ്പോള്‍ മാണിക്ക് എന്തുചെയ്യാന്‍ കഴിയുന്നുവെന്നതായിരിക്കും ഇന്നത്തെ ബജറ്റിന്റെ പ്രത്യേകത. വരുമാന വര്‍ദ്ധനയ്ക്ക് ബജറ്റില്‍ നിര്‍ദ്ദേശമുണ്ടാകും. സാധാരണക്കാരനെ ബാധിക്കാത്ത രീതിയില്‍ എന്ന നിലയിലായിരിക്കും ഇത് അവതരിപ്പിക്കുക. മാലിന്യ നിര്‍മ്മാര്‍ജ്ജനം, പ്രവാസി പുനരധിവാസം എന്നിവയ്ക്ക് പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിച്ചേക്കാം. കേന്ദ്ര ബജറ്റിന്റെ ചുവടുപിടിച്ച് വനിതകള്‍ക്കായി പ്രത്യേക പദ്ധതികളും ഇളവുകളും ബജറ്റിലുണ്ടാകും. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ പകുതിപോലും നടപ്പിലാക്കിയില്ല. പ്രഖ്യാപിച്ച 389 പദ്ധതികളില്‍ 146 എണ്ണത്തിന് മാത്രമാണ് ഭരണാനുമതിപോലും ലഭിച്ചത്. ആ സാഹചര്യത്തില്‍ കൂടുതല്‍ പദ്ധതികള്‍ ഈ ബജറ്റില്‍ പ്രഖ്യാപിക്കില്ല. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനപ്രിയ ബജറ്റിനാവും കെ.എം.മാണി തയ്യാറാകുക. കാര്‍ഷിക മേഖലയും തൊഴില്‍ അവസരത്തിനുമാകും ഊന്നല്‍ നല്‍കുക. അതേ സമയം പൂര്‍ണമായി കൈയടി വാങ്ങുന്ന ബജറ്റ് അവതരിപ്പിക്കാനും കഴിയില്ല. സംസ്ഥാനത്തിന്റെ തകര്‍ന്ന സാമ്പത്തിക സ്ഥിതി തന്നെയാണ് കാരണം.
യഥാര്‍ത്ഥത്തില്‍ കനത്ത സാമ്പത്തിക അച്ചടക്ക നടപടികള്‍ ആവശ്യമായ ഘട്ടത്തിലാണ് ബജറ്റ് അവതരിപ്പിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് നില്ക്കുന്നതിനാല് നികുതിഭാരം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍ ജനങ്ങളെ നേരിട്ടു ബാധിക്കാത്ത മേഖലകളില്‍ നികുതി കൂട്ടി വരുമാനം വര്‍ദ്ധിപ്പിക്കാനാകും നീക്കം. നികുതിയേതര വരുമാനം കൂട്ടാനുള്ള ശ്രമമായിരിക്കും കെ.എം. മാണി നടത്തുക. ആഡംബര നികുതികളില്‍ വലിയ വര്‍ദ്ധന ഉണ്ടാകും. സര്‍ക്കാര്‍ ഭൂമിയുടെ പാട്ടത്തുക കൂട്ടുക, പാറഖനനം പോലുള്ളവയുടെ റോയല്‍റ്റി ഉയര്‍ത്തുക തുടങ്ങിയ നീക്കങ്ങളും ഉണ്ടാകും. സ്റ്റാമ്പ് ഡ്യൂട്ടി ഘടന ഉടച്ചുവാര്‍ക്കാന്‍ നിര്‍ദ്ദേശമുണ്ടാകും. വസ്തുവിന്റെ അടിസ്ഥാന വില ഉയര്‍ത്തിക്കൊണ്ട് സ്റ്റാമ്പ് ഡ്യൂട്ടിയിലൂടെ അധിക വരുമാനം ഉണ്ടാക്കാനാകും നീക്കം. ഈ മേഖലയില്‍ നിന്ന് പ്രതീക്ഷിച്ചത്ര വരുമാനം ഈ സാമ്പത്തിക വര്‍ഷം ലഭിച്ചിരുന്നില്ല.
പന്ത്രണ്ടാമത്തെ ബജറ്റാണ് മാണി ഇന്ന് അവതരിപ്പിക്കുന്നതെങ്കിലും കുത്തഴിഞ്ഞ സാമ്പത്തിക സ്ഥിതി എങ്ങനെ മറികടക്കാനാകും എന്നതാകും പ്രധാന പ്രശ്നം. മാണിയുടെ കീഴില്‍ സാമ്പത്തിക രംഗം കുത്തഴിഞ്ഞതായി എന്നുവേണമെങ്കില്‍ വിശേഷിപ്പിക്കാം. നികുതി കൂടിയിട്ടും നികുതി വരുമാനം കുറഞ്ഞു. നികുതി പിരിക്കുന്നതിനു പകരം കടം വാങ്ങിക്കൂട്ടിയതിനാല്‍ ആളോഹരി കടം സര്‍വ്വകാല റിക്കോര്‍ഡിലെത്തി. കരാറുകാരുടെ ബില്ലുകളുടെ കുടിശ്ശിക മാത്രം 2000 കോടിയിലധികമായി. ക്ഷേമപദ്ധതികള്‍ നടപ്പാക്കാന്‍ കഴിയാതെ വന്നു.
ക്ഷേമപദ്ധതികള്‍ക്ക് സാമ്പത്തിക പ്രതിസന്ധി കടുത്ത വെല്ലുവിളി സൃഷ്ടിക്കും. പെരുകുന്ന കടവും നികുതി വരുമാനം കുത്തനെ ഇടിഞ്ഞതും നികുതി പിരിക്കാത്തതും മാന്ദ്യവും സാമ്പത്തിക മാനേജ്മെന്റിെന്റ നില തെറ്റിച്ചിരിക്കുകയാണ്.
നികുതി പിരിച്ചെടുക്കുന്നതില്‍ ഗുരുതര വീഴ്ച വന്നതും നികുതി പിരിവിന് വ്യാപകമായി സ്റ്റേ നല്‍കിയതുമാണ് വരുമാനം കുറയാന്‍ കാരണം. നികുതിവെട്ടിപ്പും വ്യാപകമാണ്. കഴിഞ്ഞ തവണ എല്ലാ സാധനങ്ങള്‍ക്കും മൂല്യവര്‍ധിത നികുതി ഒരു ശതമാനം വര്‍ധിപ്പിച്ചിരുന്നു. പക്ഷേ വരുമാനം വര്‍ധിച്ചില്ല.
വരുമാനം കുറയുമ്പോള്‍ നികുതി പിരിവ് ശക്തിപ്പെടുത്താന്‍ കഴിഞ്ഞില്ല. യുഡിഎഫ് സര്‍ക്കാര്‍ വന്നശേഷം മാത്രം പൊതുകടം 25,000 കോടിയോളമാണ് വര്‍ധിച്ചത്. ഇതിനകം ഒരു ലക്ഷം കോടി പിന്നിട്ട പൊതുകടം രണ്ട് വര്‍ഷത്തിനുള്ളില്‍ ഒന്നരലക്ഷം കോടിയിലേക്കെത്തും.
കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം, തുടങ്ങിയവക്ക് പണം കണ്ടെത്തണം. സബര്‍ബന്‍ റെയില്‍വേക്ക് 3400 കോടിയുടെ പദ്ധതിയാണ് തയാറാക്കിയിരിക്കുന്നത്. മോണോറെയില്‍ അടക്കമുള്ളവ വേറെ. ഇവക്കെല്ലാം സര്‍ക്കാര്‍ വിഹിതം വേണം. 20,000 കോടിയുടെ വാര്‍ഷിക പദ്ധതിയാണ് ആസൂത്രണ ബോര്‍ഡ് തയാറാക്കിയിരിക്കുന്നത്. അതും ബജറ്റില്‍ ഉള്‍പ്പെടുത്തണം.സാമ്പത്തിക നിയന്ത്രണത്തിന് പ്രഖ്യാപിച്ച പദ്ധതികള്‍ വിജയം കണ്ടില്ല. വരുമാനം വര്‍ധിപ്പിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി നല്കിയ നിര്‍ദേശങ്ങള്‍ നടപ്പാക്കിയില്ല. വാണിജ്യ നികുതിയില്‍ പ്രതീക്ഷിച്ചതിനെക്കാള്‍ 17 ശതമാനത്തോളം കുറവുണ്ടായി.
സാമ്പത്തിക വര്‍ഷം തീരാന്‍ രണ്ടര മാസം മാത്രം അവശേഷിക്കെ ഇക്കൊല്ലം പദ്ധതി വിനിയോഗം പകുതി പോലും പിന്നിട്ടില്ല. കിട്ടുന്ന പണം ശമ്പളത്തിനും പെന്‍ഷനും പലിശ നല്‍കാനുമാണ് ചെലവാകുന്നത്.
അതിന് പണം തികയ്ക്കാന്‍ പോലും കടം വാങ്ങുന്നു. പൊതുവിപണിയില്‍നിന്ന് ഇക്കൊല്ലം കടമെടുക്കാന്‍ കൂടുതല്‍ ബാക്കിയില്ല. 12,360 കോടിയാണ് കടത്തിെന്റ പരിധി. ഇതില്‍ 9700 കോടിയോളം രൂപ ഇതിനകം കടമെടുത്തു. ഈ സാഹചര്യത്തില്‍ പദ്ധതി പൂര്‍ണമായി വിനിയോഗിക്കാന്‍ സാധ്യതയില്ല.
ഇതിനുപുറമെ ശമ്പള പരിഷ്കരണത്തിന് പുതിയ കമ്മീഷനെ നിയമിച്ചുകഴിഞ്ഞു. ഒരു വര്‍ഷത്തിനകം പുതിയ ശമ്പള കമ്മീഷന് റിപ്പോര്‍ട്ട് നല്‍കും. അതോടെ അത് നടപ്പാക്കേണ്ട ബാധ്യതയും വരും. ചിരിക്കാന്‍ ഏറെ വക നല്‍കിയാണ് ഓരോ സംസ്ഥാന ബജറ്റും കടന്നുപോവാറ്. കാക്കത്തൊള്ളായിരം പദ്ധതി പ്രഖ്യാപനങ്ങള്‍ക്കൊടുവില്‍ ഒന്നും നടക്കുന്നില്ലെന്നതാണ് വാസ്തവം. ഇക്കുറിയും ഈ പതിവ് തെറ്റാനിടയില്ല.
കഴിഞ്ഞ ബജറ്റിലെ അടിസ്ഥാന സൗകര്യവികസനത്തിനുള്ള പദ്ധതികളിലെ ഗതാഗതവും റോഡും മാത്രം ഒന്നു പരിശോധിക്കാം. വളരെ പ്രധാനമെന്ന് പറയാവുന്ന ഒമ്പതു പദ്ധതികള്‍ നോക്കുക. വൈറ്റില മോഡല്‍ മൊബിലിറ്റി ഹബ് എല്ലാ ജില്ലകളിലും നടപ്പിലാക്കാന്‍ 846 കോടി. കൊല്ലം ആലപ്പുഴ ബൈപ്പാസ് 50 കോടി, സ്റ്റേറ്റ് റോഡ് ഇംപ്രൂവ്മെനൃ 170 കോടി, കേരള ട്രാന്‍സ്പോര്‍ട്ട് പ്രൊജക്ട് 280 കോടി, നെടുമ്പാശേരി- കുമരകം ഹൈവേ 20 കോടി, വല്ലാര്‍പാടം-പൊന്നാനി- കോഴിക്കോട് തീരദേശ ഇടനാഴി 117 കോടി, ജലപദ്ധതികള്‍ക്കു മുകളില്‍ സോളാര്‍ പാനല്‍ വച്ച് വൈദ്യുതി 20 കോടി, 5000 വീടുകളില്‍ സോളാര്‍ പാനല്‍ വച്ച് വൈദ്യുതി ഉണ്ടാക്കി കെ.എസ്ഇബിക്ക് നല്കാന് 15 കോടി, തീരദേശ കപ്പല്‍ ഗതാഗതം 15 കോടിയെന്നിവയാണിവ. ഭരണകക്ഷി അംഗങ്ങള്‍ കയ്യടിച്ച് സ്വീകരിച്ചതല്ലാതെ ഒന്നും നടന്നില്ലെന്നാണ് ആരോപണം.
വേണ്ടത്ര ഫോളോ അപ്പ് ഇല്ലെന്നതാണ് പദ്ധതികള്‍ മുടങ്ങാന്‍ കാരണം. ഓരോ വകുപ്പിലും നോഡല്‍ ഓഫിസറെ വയ്ക്കുമെന്ന ബജറ്റില്‍ പറഞ്ഞിരുന്നു. ചീഫ് സെക്രട്ടറിയുടെ കീഴില്‍ പദ്ധതി നിരീക്ഷിക്കാന്‍ സമിതി ഉണ്ടാക്കുമെന്നും പറഞ്ഞിരുന്നു. രണ്ടും കണ്ടില്ല. ഇത്തവണയും ഇതു തുടരാനുള്ള സാധ്യത തന്നെ കൂടുതല്‍.
കര്‍ഷകരുടെ സ്വന്തം പാര്‍ട്ടിയെന്നവകാശപ്പെടുന്ന കേരളാ കോണ്‍ഗ്രസിന്റെ സ്വയം മിശിഹയായ മാണിയുടെ സാമ്പത്തിക നയത്തിന് കീഴില്‍ കാര്‍ഷികമേഖല കനത്ത പ്രതിസന്ധി നേരിടുന്നതായി സാമ്പത്തികാവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൃഷിഭൂമിക്ക് പുറമെ മിക്ക വിളകളുടെയും ഉല്പാദനവും ഉല്പാദനക്ഷമതയും കുറഞ്ഞു. കൃഷിഭൂമിയുടെ അളവില്‍ മൂന്ന് ശതമാനത്തിന്റെ കുറവുണ്ടായി.
ഒന്നില്‍കൂടുതല്‍ തവണ കൃഷി ചെയ്ത ഭൂമിയുടെ വിസ്തീര്‍ണം 2011-12ല്‍ 6.2 ലക്ഷം ഹെക്ടറായിരുന്നു. ഇത് ഒരു വര്‍ഷംകൊണ്ട് 5.4 ലക്ഷം ഹെക്ടറായി. റബര്‍, വാഴ എന്നിവ ഒഴികെ കൃഷിചെയ്യുന്ന ഭൂമിയുടെ വിസ്തൃതി കുറഞ്ഞു. നെല്‍കൃഷിയില്‍ കനത്ത ആശങ്കയാണ്. 2011-12 ല്‍ 208160 ഹെക്ടറുണ്ടായിരുന്ന നെല്‍കൃഷി 201213ല്‍ 197277 ഹെക്ടറായി. നെല്ലുല്പാദനം 568993ല്‍ നിന്ന് 508299 മെട്രിക് ടണ്ണായി താഴ്ന്നു. ഉല്പാദനക്ഷമത 2733 ല്‍നിന്ന് 2577 മെട്രിക് ടണ്ണായി. പയര്‍വര്‍ഗങ്ങളുടെയും കുരുമുളകിെന്റയും കൃഷിസ്ഥലം കുറഞ്ഞെങ്കിലും ഉല്പാദനവും ഉല്പാദനക്ഷമതയും വര്‍ധിച്ചു.
നാളികേരം, ഇഞ്ചി, മഞ്ഞള്‍ എന്നിവയുടെ ഉല്പാദനം, കൃഷിസ്ഥലം, ഉല്പാദനക്ഷമത എന്നിവ കുറഞ്ഞു. റബര്‍, തേയില, മരച്ചീനി, അടയ്ക്ക, എന്നിവയുടെ ഉല്പാദനത്തിലും കുറവുണ്ട്. റബറിെന്റയും വാഴയുടെയും കൃഷിസ്ഥലമേ വര്‍ധിച്ചുള്ളൂ. നെല്ല്, പയര്‍വര്‍ഗങ്ങള്‍, മരച്ചീനി എന്നിവ കൃഷി ചെയ്യുന്നതിലെ പരിമിതസ്ഥലം പോലും സംരക്ഷിക്കുന്നതില്‍ സംസ്ഥാനം വെല്ലുവിളി നേരിടുന്നതായി അവലോകനം പറയുന്നു. 196061ല്‍ കൃഷിഭൂമിയുടെ 40.49 ശതമാനം സ്ഥലത്ത് നെല്‍കൃഷി ചെയ്തിരുന്നെങ്കില്‍ 201213ല്‍ അത് 9.63 ശതമാനമായി. 12.59 ശതമാനമുണ്ടായിരുന്ന മരച്ചീനിക്കൃഷി 3.39 ലേക്ക് പരിമിതപ്പെട്ടു. ആവശ്യമുള്ളതിെന്റ 12 ശതമാനം മാത്രമാണ് സംസ്ഥാനത്തെ ഭക്ഷ്യോല്പാദനം.
പാല്, പച്ചക്കറി, മുട്ട, മാംസ്യം എന്നിവ ആവശ്യത്തിന് ഉല്പാദിപ്പിക്കാനാകുന്നില്ല. മുട്ട, മാംസ്യം എന്നിവയുടെ ഉല്പാദനം വര്‍ധിച്ചെങ്കിലും ആവശ്യവുമായുള്ള വിടവ് വര്‍ധിക്കുന്നു. പാല് ഉല്പാദനത്തില് 1213ല്‍ വര്‍ധന രേഖപ്പെടുത്തി.
കാലി വളര്‍ത്തല്‍ മേഖലയിലെ സാധനവിലയില്‍ വന്‍ വര്‍ധന വന്നത് കൃഷിക്കാര്‍ക്ക് തിരിച്ചടിയായി. പുല്ലിന് 105 ശതമാനമാണ് വര്‍ധന. പിണ്ണാക്ക് അടക്കം കാലിത്തീറ്റ വില വന്‍തോതില്‍ വര്‍ധിച്ചു.
ഇതൊക്കെ മറികടക്കാന്‍ മാണിയുടെ മടിശീലയിലെന്തുണ്ട്. മാണിയുടെ ‘മണി’കിലുക്കത്തിന് ഇന്നും കേരളം കാതോര്‍ക്കുകയാണ്.
പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: