തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ അനാസ്ഥമൂലം പുന്നത്തൂര്‍ ആനകോട്ടയില്‍ രോഗബാധിതനായ ഒരാന ഇരുന്നു. മറ്റൊരു ആനയുടെ നില ഗുരുതരം. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി വലത്തെ അമരത്ത് നീരുവന്ന് അവശതയിലായ കൊമ്പന് രാമുവാണ് ഇന്നലെ പുലര്‍ച്ചെ ഇരുന്നത്. ആനയെ എഴുന്നേല്‍പ്പിക്കാനുള്ള ശ്രമങ്ങളൊന്നും വിജയിച്ചിട്ടില്ല. മണ്ണിട്ട് ലവല്ചെയ്ത് ആനക്ക് സൗകര്യമൊരുക്കുവാനുള്ള ശ്രമവും നടത്തുന്നുണ്ട്. തടികൊണ്ടുള്ള കഴകെട്ടി ചാരിനില്ക്കുവാനുള്ള സംവിധാനം ഒരുക്കിയിരുന്നങ്കില് ആന ഇരിക്കുമായിരുന്നില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ കിടപ്പ് കിടന്നാല്‍ തൊലിപൊട്ടി വ്രണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 50വയസിലേറെ പ്രായമുള്ള കൊമ്പനാണ് രാമു.
അതേസമയം മറ്റൊരു ആനയായ കുട്ടികൃഷ്ണനും രോഗാവസ്ഥയിലാണ്. നാലു മാസത്തോളമായി പാദരോഗം ബാധിച്ച കുട്ടികൃഷ്ണന് അതീവ ഗുരുതരാവസ്ഥയിലാണ്. ആന കിടന്നിട്ടു നാലുമാസത്തിലേറെയായി. തടികൊണ്ടുള്ള കഴ നിര്‍മിച്ച് ആനയ്ക്കു ചാരിനില്ക്കുവാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാദരോഗം വന്നിട്ടുള്ള കുട്ടികൃഷ്ണനു മൂന്നിലേറെ പ്രാവശ്യം ക്രയോ സര്‍ജറി നടത്തിയിരുന്നു.
ക്രയോ സര്‍ജറി നടത്തുമ്പോള്‍ പാദരോഗത്തിനു ശമനം വരാറുണ്ടെങ്കിലും പിന്നീട് വീണ്ടും ഗുരുതരമാവുകയാണ് ചെയ്യുന്നത്. 70 വയസോളം പ്രായമുള്ള കൊമ്പനാണു കുട്ടികൃഷ്ണന്. കുട്ടികൃഷ്ണനു ഇന്‍ജക്ഷനും ആന്റിബയോട്ടികളും നല്‍കുന്നുണ്ട്. എന്നാല്‍ രോഗം വന്നു കഴിഞ്ഞു നടത്തുന്ന നാമമാത്രമായ ചികിത്സയോ ദേവസ്വം ബോര്‍ഡിന്റെ പരിഗണനയില്‍ വരുന്നുള്ളുവെന്ന് ആക്ഷേപങ്ങളുണ്ട്. കൃത്യമായ ചികിത്സയും രോഗ പരിപാലനവും ദേവസ്വത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നിലെന്ന പരാതിയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: