പാലക്കാട്: കലോത്സവത്തിന്റെ നിറം കെടുത്തി അപ്പീല്‍ പ്രളയം. ഇത് വിധി നിര്‍ണയത്തിന്റെ വിശ്വാസ്യതചോദ്യം ചെയ്യുന്നു. തുടക്കം മുതലെ വിധി നിര്‍ണയത്തിലെ അപാകതയും വിവാദങ്ങളും കലയുടെ തന്നെ പകിട്ട് കുറച്ചു. 821 അപ്പീലാണ് നാല് ദിവസത്തിനുള്ളില്‍ എത്തിയത്. നൃത്തയിനങ്ങളിലാണ് അപ്പീലുകള്‍ ഏറെയും വന്നത്. ആതിഥേയ ജില്ലയായ പാലക്കാട്ടുകാരാണ് അപ്പീലില്‍ മുന്നില്‍. കഴിഞ്ഞ ദിവസം പാലക്കാട്ടെ ഒരു സ്കൂള്‍ 18 അപ്പീലുകള്‍ നല്‍കിയതിന് പിന്നില്‍ സാമ്പത്തിക സ്വാധീനമാണെന്ന് വിദ്യാഭ്യാസവകുപ്പ് നേരിട്ട് അന്വേഷിച്ചതില്‍ നിന്നും കണ്ടെത്തിയിരുന്നു. അപ്പീലിലൂടെയാണ് പാലക്കാട് പോയിന്റ് നിലയില്‍ മുന്നേറിയതെന്ന് ആരോപണമുണ്ട്. 147 അപ്പീലാണ് പാലക്കാട് ഇതുവരെ നല്‍കിയത്.
തൃശൂര്‍ ജില്ലയാണ് അപ്പീലില്‍ രണ്ടാമത്. ഏറ്റവും കുറവ് അപ്പീല്‍ നല്‍കിയിരിക്കുന്നത് ഇടുക്കി ജില്ലയാണ്. പ്രധാന ഇനങ്ങളിലടക്കം വിധികര്‍ത്താക്കളുടെ യോഗ്യതയും ഇക്കുറി ചോദ്യം ചെയ്യപ്പെട്ടു. നിരവധി ഇനങ്ങളില്‍ സി ഗ്രേഡ് ലഭിച്ച കുട്ടികള്‍ അപ്പീലിലൂടെ എഗ്രേഡ് നേടിയതും ഈ കലോത്സവത്തിലെ പ്രത്യേകതയാണ്. ഓരോ ഇനങ്ങളിലും ഇരട്ടിയിലധികം മത്സരങ്ങളാണ് ഉണ്ടായത്. അപ്പീല്‍ നിയന്ത്രിക്കുമെന്ന സംഘാടകരുടെയും വിദ്യഭ്യാസ വകുപ്പിന്റെയും പ്രഖ്യാപനങ്ങള്‍ ഇക്കുറിയും കാറ്റില്‍ പറന്നു. ഇക്കാര്യത്തില്‍ പൊതുവിദ്യഭ്യാസ വകുപ്പ് ഡിഡിഇ മാര്‍ക്ക് നല്കിയ നിര്‍ദ്ദേശം പോലും അവഗണിക്കപ്പെട്ടു.
ജനപ്രതിനിധികളും സ്കൂള്‍ മാനേജ്മെന്റുകളും സമുദായ നേതാക്കളും ചെലുത്തിയ സമ്മര്‍ദ്ദമാണ് അപ്പീലുകളുടെ എണ്ണം വര്‍ദ്ധിക്കാനുള്ള കാരണമെന്നും ആരോപണമുണ്ട്.
നൃത്ത ഇനങ്ങളില്‍ മാത്രമാണ് മുന്‍പ് അപ്പീല്‍ പ്രളയം ഉണ്ടായിരുന്നതെങ്കില്‍ ഇക്കുറി മിക്ക ഇനങ്ങളിലും അപ്പീലുകളുടെ എണ്ണം വര്‍ധിച്ചു. യോഗ്യതയില്ലാത്ത വിധികര്‍ത്താക്കളും ഇടനിലക്കാരും ഏജന്റുമാരും ഇക്കുറിയും കലോത്സവത്തില്‍ നിറഞ്ഞു. ഹയര്‍സെക്കന്ററി വിഭാഗം പെണ്‍കുട്ടികളുടെ കുച്ചുപ്പുഡിയില്‍ എ ഗ്രേഡ് നല്‍കിയത് വിധികര്‍ത്താവും അധ്യാപികയുമായുള്ള സൗഹൃദത്തിന്റെ പേരിലാണെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
കെ.വി. വിഷ്ണു
പ്രതികരിക്കാൻ ഇവിടെ എഴുതുക: