മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് വനിതാ വിഭാഗത്തില്‍ ചൈനയുടെ ന ലിയും സ്ലൊവാക്യയുടെ ഡൊമിനിക്ക സിബുല്ക്കോവയും ഏറ്റുമുട്ടും.
സെമിയില്‍ ന ലി കനേഡിയന്‍ ടീനേജര്‍ യൂജിനെ ബൗച്ചാര്ഡിനെയും (6-2, 6-4) സിബുല്‍ക്കോവ പോളണ്ട് താരം ആഗ്നിയേസ്ക റഡവാന്സ്കയെയും മറികടന്നു (6-1, 6-2). പുരുഷവിഭാഗത്തില്‍ ചെക്ക് റിപ്പബ്ലിക്ക് പ്രതിനിധി തോമസ് ബെര്‍ഡിച്ചിന്റെ വെല്ലുവിളിയെ അതിജീവിച്ച സ്വിറ്റ്സര്‍ലാന്റ് സാന്നിധ്യം സ്റ്റാനിസ്ലാസ് വാവ്റിങ്കയും കലാശക്കളിക്ക് അര്‍ഹത നേടി, സ്കോര്‍: 3-6, 7-6, 6-7, 6-7.
പരിചയസമ്പത്ത് വേണ്ടവിധം വിനിയോഗിച്ച ലിയ്ക്ക് മുന്നില്‍ ബൗച്ചാര്ഡിന് അധികം പിടിച്ചു നില്ക്കാനായില്ല. തകര്‍പ്പന്‍ വിന്നറുകളിലൂടെ ചൈനീസ് താരം കളം നിറഞ്ഞു. റാലികള്‍ തീര്‍ത്ത് ചിലപ്പോഴൊക്കെ ബൗച്ചാര്‍ഡ് തിരിച്ചടിച്ചെങ്കിലും മത്സരഫലം മാറ്റിയെഴുതാനായില്ല. രണ്ട് സെറ്റിലും കൃത്യസമയത്ത് ബ്രേക്കുകള്‍ കണ്ടെത്തിയായിരുന്നു ലിയുടെ മുന്നേറ്റം. തുടര്‍ച്ചയായ രണ്ടാം തവണയാണ് ലി ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ കടക്കുന്നത്. 20-ാം സീഡുകാരിയായ സിബുല്‍ക്കോവ റഡവാന്സ്ക യ്ക്കുമേല്‍ സമഗ്രാധിപത്യം പുലര്‍ത്തി. കോര്‍ട്ടിന്റെ മൂലകളിലേക്ക് റഡവാന്‍സ്കയെ നിരന്തരം ഒതുക്കിയ സ്ലൊവാക്യന്‍ താരം കളിയുടെ കടിഞ്ഞാണ്‍ കൈവിടാതെ സൂക്ഷിച്ചു. വെറും മൂന്നു ഗെയിമുകള്‍ മാത്രമേ വിട്ടു നല്കിയുള്ളുവെന്നത് സിബുല്ക്കോവയുടെ അപ്രമാദിത്വം അടിവരയിട്ടു.
ബെര്‍ഡിച്ചും വാവ്റിങ്കയും മൂര്‍ച്ചയുള്ള സര്വുകള്കൊണ്ട് അങ്കംവെട്ടുകയായിരുന്നു. മത്സരത്തില്‍ ഒരു തവണമാത്രമേ ബ്രേക്ക് പിറന്നുള്ളു. ആദ്യ സെറ്റില്‍ വാവ്റിങ്ക സ്വന്തമാക്കിയതായിരുന്നത്. പിന്നെ ഇരുതാരങ്ങളും തീയുണ്ടപോലത്തെ സര്‍വുകള്‍ തൊടുത്തു കളിച്ചു. നിര്‍ണായക നിമിഷങ്ങളില്‍ അവസരത്തിനൊത്ത് ഉയര്‍ന്ന് പോയിന്റുകള്‍ പോക്കറ്റിലാക്കിയ വാവ്റിങ്ക മത്സരം തന്റെ പേരിലെഴുതി. 214 കിലോ മീറ്റര്‍ വേഗമുള്ള സര്വിലൂടെയാണ് വാവ്റിങ്ക ജയത്തോട് അടുത്തത്.
മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ- റുമാനിയയുടെ ഹോറിയ തക്കാവു ജോടി അവസാന നാലിലേക്കു കുതിച്ചു.
ജര്‍മ്മനിയുടെ ജൂലിയ ജോര്ജിയസും പാക്കിസ്ഥാന്റെ അയ്സം ഖുറേഷിയും ചേര്‍ന്ന സഖ്യത്തെ സാനിയയും കൂട്ടാളിയും പുറത്തേക്കടിച്ചു (6-3, 6-4).
അതേസമയം, ലിയാന്‍ഡര്‍ പേസ്- ഡാനിയേല ഹച്ച്കോവ (സ്ലൊവാക്യ) കൂട്ടുകെട്ട് പുറത്തായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: