തിരുവനന്തപുരം: ചെറുകാര്‍, ബൈക്ക്, മുന്തിയ ഇനം മദ്യം, യു.പി.എസ്, ഇന്‍വെര്‍ട്ടര്‍, ക്രഷര്‍ മെറ്റല്‍, വെളിച്ചെണ്ണ ഒഴികെയുള്ള ഭക്ഷ്യ എണ്ണ, ബ്രാന്‍ന്റഡ് ഭക്ഷ്യ സാധനങ്ങള്‍ എന്നിവയ്ക്ക് വില കൂടും. ബിവറേജസ് കോര്പറേഷന് വാങ്ങുന്ന മുന്തിയ ഇനം മദ്യത്തിന് കെയ്സ് ഒന്നിന് പത്തു ശതമാനം അധികനികുതി ഏര്‍പ്പെടുത്തുന്നതോടെ നാനൂറു കോടി രൂപ സര്‍ക്കാറിന് ലഭിക്കും.
വന്‍കിട ടെക്സ്റ്റൈല്‍ സ്ഥാപനങ്ങള്‍ വില്‍ക്കുന്ന റെഡിമെയ്ഡ് ഒഴിച്ചുള്ള തുണിത്തരങ്ങള്‍ക്ക് രണ്ടു ശതമാനം വിറ്റുവരവു നികുതി ഏര്‍പ്പെടുത്തും. ഇത് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാതെ വ്യാപാരികളുടെ ലാഭവിഹിതത്തില്‍ നിന്നാണ് നല്‍കേണ്ടത്. ഇതില്‍നിന്ന് നൂറു കോടി രൂപയാണ് സര്‍ക്കാര്‍ പ്രതിവര്‍ഷം പ്രതീക്ഷിക്കുന്നത്. വെളിച്ചെണ്ണ ഒഴിച്ചുള്ള ഭക്ഷ്യ എണ്ണയ്ക്ക് അഞ്ചു ശതമാനം നികുതി ഏര്‍പ്പെടുത്തുന്നതോടെ ലഭിക്കുന്നത് 80 കോടി രൂപയാണ്.
കെട്ടിട നിര്‍മാണത്തിനുള്ള അലൂമിനിയം കോമ്പോസിറ്റ് ഉല്പന്നങ്ങള്ക്ക് നികുതി ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഇതിലൂടെ ലഭിക്കുന്നത് അഞ്ചു കോടിയാണ്. പേപ്പര്‍ ലോട്ടറി നറുക്കെടുപ്പിനുള്ള നികുതി വര്‍ദ്ധിപ്പിച്ച് നൂറു കോടി രൂപ വരുമാനമുണ്ടാക്കും.
ഉഴുന്ന്, ഗോദമ്പ്, മൈദ, പയറു വര്‍ഗങ്ങള്‍, ചെറുകിട ബേക്കറി ഉല്‍പ്പന്നങ്ങള്‍, ആയുര്‍വേദ സൗന്ദര്യവര്‍ധക വസ്തുക്കള്‍, വെളിച്ചെണ്ണ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന സോപ്പുകള്‍ എന്നിവയ്ക്ക് വില കുറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: