തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ധനമന്ത്രി കെ.എം. മാണി അവതരിപ്പിക്കാന്‍ പോകുന്നത് ജനപ്രിയ ബജറ്റായിരിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്താക്കി. കെ.എം. മാണിയുടെ 12-ാമത് തല്ലലും തലോടലും നല്കുന്ന ബജറ്റ് കാര്‍ഷികമേഖലക്ക് ഊന്നല്‍ നല്‍കിയെങ്കിലും വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന സാധാരണക്കാരന്റെ ജീവിതം കൂടുതല്‍ ദുഃസ്സഹമാക്കാന് ടാക്സി-ഓട്ടോ നിരക്ക് കൂട്ടുകവഴിയും വാഹനവില കൂട്ടുക വഴിയും യാത്രാച്ചെലവ് വര്‍ധിപ്പിക്കാനാണ് വഴിയൊരുക്കിയിരിക്കുന്നത്. ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്ന വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടികള്‍ ബജറ്റിലില്ല. 3400 കോടിയുടെ ബജറ്റ് കൃഷിപക്ഷ ബജറ്റ് തന്നെയാണ്. പലിശരഹിത വായ്പ, കര്‍ഷക ഇന്‍ഷുറന്‍സ്, കുട്ടനാട്ടില്‍ വെള്ളപ്പൊക്ക ദുരിതാശ്വാസം, കൃഷിക്കാര്‍ക്ക് അഗ്രികാര്‍ഡ്, മൃഗസംരക്ഷണത്തിന് 395 കോടി, മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സിന് പുറമെ അവരുടെ നിരന്തര ആവശ്യമായിരുന്ന മണ്ണെണ്ണ സബ്സിഡിക്ക് 180 കോടി, വിള ഇന്‍ഷുറന്‍സ് മുതലായ കര്‍ഷകര്‍ക്ക് പ്രയോജനകരമായ പല പദ്ധതികളും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ ധനമന്ത്രി കെ.എം. മാണിയുടെ പല പ്രഖ്യാപനങ്ങളും പ്രഖ്യാപനങ്ങളില്‍ ഒതുങ്ങുന്ന രീതിയാണ് ഇതുവരെ കേരളത്തില്‍ കണ്ടുവരുന്നത്.
കഴിഞ്ഞ ബജറ്റില്‍ കാര്‍ഷിക പുനരുജ്ജീവനം പ്രഖ്യാപിച്ചിരുന്നു. നികുതിപിരിവില്‍ സംസ്ഥാനത്ത് എല്ലായ്പ്പോഴും ഉദാസീനതയാണ് കണ്ടുവരുന്നത്. അത് കേരളത്തെ പുറകോട്ടടിക്കുകയാണ് ചെയ്തത്. ഇപ്പോള്‍ കാര്‍ഷിക മേഖലക്ക് മാത്രം 964 കോടിയാണ് ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്. കാര്‍ഷികവായ്പക്ക് അഞ്ചുലക്ഷം രൂപവരെ നാല് ശതമാനം മാത്രം പലിശ, തെരഞ്ഞെടുക്കപ്പെട്ട 100 പേര്‍ക്ക് സ്റ്റാര്‍ട്ട്അപ്പ് കിറ്റ്, സമര്‍ത്ഥ യുവകര്‍ഷകര്‍ക്ക് ആഗോള യാത്രാനുകൂല്യം തുടങ്ങി നിരവധി ആനുകൂല്യങ്ങള്‍ കര്‍ഷകര്‍ക്കുണ്ട്. ഗ്രാമീണമേഖലയില്‍ 1000 കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കുമെന്നും ബജറ്റിലുണ്ട്. ഇന്ന് ജനങ്ങളെ ഏറ്റവും ബുദ്ധിമുട്ടിക്കുന്ന വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടികളില്ലെന്ന് മാത്രമല്ല കൂടാന്‍ പല നടപടികളും പ്രഖ്യാപിച്ചിട്ടുമുണ്ട്. ഗോതമ്പ്, ഗോതമ്പുപൊടി, മധുരപലഹാരങ്ങള്‍ മുതലായവക്കാണ് വിലക്കുറവ്. പൊതുവിതരണ സമ്പ്രദായം എങ്ങനെ ശക്തിപ്പെടുത്തുമെന്നോ അടിസ്ഥാനപരമായ സാമ്പത്തികപ്രശ്നങ്ങള്‍ക്ക് എന്ത് പരിഹാരം എന്നോ ബജറ്റ് പ്രഖ്യാപിക്കുന്നില്ല. കാര്‍ഷികക്ഷേമം, പോളിഫാമിംഗ് മുതലായവക്ക് വേണ്ടി കാത്തിരിപ്പ് തുടരും.
പക്ഷെ വിലക്കയറ്റം വര്‍ധിക്കാന്‍ നടപടികള്‍ ധാരാളമുണ്ട്. വെളിച്ചെണ്ണയ്ക്കൊഴികെ എല്ലാ ഭക്ഷ്യഎണ്ണകളുടെയും വില കൂട്ടി. മദ്യവില കൂടിയെങ്കിലും മദ്യപാനികള്‍ എത്ര വില കൂടിയാലും മദ്യപാനം തുടരുമെന്നതിനാല്‍ ബിവറേജസ് കോര്‍പ്പറേഷന്റെ സര്‍ക്കാര്‍ ഖജനാവിലേക്കുള്ള നികുതി ഒഴുക്ക് തുടരുമെന്നുറപ്പാണ്. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാര നിര്‍ദ്ദേശങ്ങളില്ല. നിര്‍മ്മാണ മേഖല സ്തംഭനാവസ്ഥയിലാക്കാന്‍ നടപടിയുണ്ട്. ക്വാറി ഉടമകള്‍ക്ക് കൂടുതല്‍ കരം നല്‍കണം. എല്‍പിജി സിലിണ്ടറിന്റെ സബ്സിഡി ഒഴിവാക്കിയതും ആശ്വാസകരമാണ്. വ്യവസായം വരുന്നതിനെ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതികളുണ്ട്. വികസനനയ പരിപ്രേക്ഷ്യത്തിന് നിരാശ നല്കുന്ന ബജറ്റാണ് കെ.എം. മാണിയുടേത്. എങ്കിലും വനിതാ സ്വയംസംരംഭകര്‍ക്ക് വായ്പ നല്‍കുമെന്ന് ഈ ബജറ്റില്‍ പറയുന്നത് കഴിഞ്ഞവര്‍ഷത്തെ നടപ്പാക്കാത്ത വാഗ്ദാനത്തിന്റെ ആവര്‍ത്തനമാണ്. കാര്‍ഷിക മേഖലയില്‍ ഹൈടെക് സംവിധാനം കൊണ്ടുവരാനും ക്ഷേമനിധികള്‍ വര്‍ധിപ്പിക്കാനുമുള്ള പ്രഖ്യാപനങ്ങള്‍ സ്വാഗതാര്‍ഹമാണ്. കെട്ടിടനികുതി ഇരട്ടിയാക്കുന്നത് സേവന മേഖലയെയും ഇടത്തരക്കാരെയും ബാധിക്കും. നിര്‍മ്മാണച്ചെലവ് വര്‍ധിക്കും.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ബജറ്റാണെന്ന പരിഗണന നല്‍കാതെ സാധാരണക്കാരന് ഇരുട്ടടി നല്കുന്ന വസ്ത്രവില വര്‍ധന, യാത്രാനിരക്ക് വര്‍ധന, കെട്ടിടനികുതി വില ഇരട്ടിയാക്കിയത്, ടാക്സികളുടെ ടാക്സ് വര്‍ധന, സിവില്‍സപ്ലൈസ് വിപണിയില്‍ ഇടപെടാത്തത് മുതലായവ വില വര്‍ധിപ്പിക്കാന്‍ കാരണമാക്കില്ലേ എന്ന ചോദ്യത്തിന് വിലവര്‍ധന ആഗോള പ്രതിഭാസമാണെന്നും നിയന്ത്രിക്കേണ്ടത് കേന്ദ്രമാണെന്നുമാണ് ധനമന്ത്രി പറഞ്ഞത്.
പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിക്ക് 150 കോടി രൂപ വകയിരുത്തിയതും ഊര്‍ജമേഖലക്ക് 1370 കോടി വകയിരുത്തിയതും ഐടി മേഖലക്ക് 311 കോടി നല്കിയതും മറ്റും സ്വാഗതാര്‍ഹം. കാരുണ്യസ്പര്‍ശമായി കൊച്ചിക്ക് ക്യാന്‍സര്‍ ആശുപത്രിയും ക്യാന്‍സര്‍ നിര്‍ണയത്തിനും തുടര്‍ചികിത്സക്കും സംവിധാനവും ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററിന് 18 കോടിയും വന്ധ്യതാ ചികിത്സ പാവങ്ങള്‍ക്ക് സൗജന്യമാക്കിയതും നല്ല നടപടികളാണ്. ഭൂമിയുടെ ന്യായവില വര്‍ധിപ്പിക്കാനുള്ള നീക്കം, വികസനത്തിന്റെ പേരില്‍ സര്‍ക്കാര്‍ഭൂമി ഏറ്റെടുക്കുന്നത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്വാഗതാര്‍ഹമാണ്. വനിതാ സംരംഭകര്‍ക്ക് 80 ശതമാനം വായ്പ, കര്‍ഷകര്‍ക്ക് അഗ്രികാര്‍ഡും നാല് ശതമാനം വായ്പ, മഴവെള്ള സംഭരണത്തിന് 50 ശതമാനം സബ്സിഡി, 1-1-77 ന് മുമ്പ് ഭൂമി കിട്ടിയവര്‍ക്ക് പട്ടയം, ഭൂരഹിതരില്ലാത്ത കേരളം, പരിസ്ഥിതിസൗഹൃദ വ്യവസായത്തിന് ഗ്രീന്‍കാര്‍ഡ്, അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് യുഐഡി കാര്‍ഡ് എന്നിവ ബജറ്റിലെ നല്ല നടപടികളാണ് എന്ന് പറയുമ്പോഴും ധനമന്ത്രിയുടെ ബജറ്റ് ജനപ്രിയ ബജറ്റ്അല്ലതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: