ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. 25,000 അര്‍ദ്ധസൈനികരും പോലീസും ദല്‍ഹിക്ക് സുരക്ഷ തീര്‍ക്കും.
പരിപാടി നടക്കുന്ന മൈതാനത്തില്‍ വ്യോമ സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. റൈസീനാ ഹില്‍ മുതല്‍ റെഡ്ഫോര്‍ട്ട് വരെയുള്ള എട്ട് കിലോമീറ്റര്‍ ചുറ്റളവും കര്‍ശനമായ സുരക്ഷയുടെ കീഴിലാണ്. രാജ്ഘട്ടിലും റെഡ്ഫോര്ട്ടിലുമായി 160 സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു കഴിഞ്ഞു. സമീപത്തുള്ള ഉയര്‍ന്ന കെട്ടിടങ്ങളില്‍ നിന്നും സ്നിപ്പര്‍ പോയിന്റ് നിരീക്ഷണത്തിലായിരിക്കും റിപ്പബ്ലിക് ദിന പരിപാടിയുടെ ഓരോ ചലനങ്ങളും. 160 സിസിടിവി ക്യാമറകളിലായി ചിത്രീകരിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ലൈവായി സസൂഷ്മം നിരീക്ഷിക്കുവാനുള്ള സംവിധാനങ്ങളും ഒരുക്കിക്കഴിഞ്ഞു.
മൈതാനത്ത് നടക്കുന്ന ഓരോ ചലനങ്ങളും സുരക്ഷാ സേനയുടെ നിരീക്ഷണത്തിലായിരിക്കും. മെറ്റല്‍ ഡിക്റ്റക്റ്റര് സംവിധാനവും ഡോഗ് സ്ക്വാഡും സജ്ജമായിക്കഴിഞ്ഞു. വ്യാപാരസ്ഥാപനങ്ങള്‍, ബസ്സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന് തുടങ്ങിയ ഇടങ്ങളില്‍ രഹസ്യപോലീസുകാരെ നിയോഗിക്കുകയും ബോംബ് സ്ക്വാഡ് തുടങ്ങിയ സുരക്ഷാ വിഭാഗങ്ങള്‍ പരിശോധന നടത്തുകയും ചെയ്യുന്നു. പരേഡ് കടന്നു പോകുമ്പോള്‍ ട്രാഫിക് സംവിധാനം തിരിച്ചു വിടുന്നതിന് വേണ്ടി 1500 ട്രാഫിക് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്.
തുറന്ന സ്ഥലങ്ങളില്‍ അര്‍ദ്ധസൈന്യവും പോലീസും പട്രോളിങ്ങ് നടത്തുന്നുണ്ട്. വാഹനം പാര്‍ക്ക് ചെയ്യുന്ന സ്ഥലങ്ങള്‍, മെട്രോ റെയില്‍വേ സ്റ്റേഷന്, റെയില്‍വേ സ്റ്റേഷന്, ബസ് ടെര്‍മിനല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പോലീസ് നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണമെന്ന അറിയിപ്പും നല്‍കിയിട്ടുണ്ട്. ദല്‍ഹിയിലെ എല്ലാ മെട്രോ സ്റ്റേഷനുകളും ജനുവരി 25 ന് ഉച്ചയ്ക്ക് 2 മണി മുതല്‍ 24 മണിക്കൂര്‍ നേരത്തേക്ക് അടച്ചിടും. ദല്‍ഹി പോലീസിലെ സ്വാറ്റ് ടീം അംഗങ്ങള്‍, ഷാര്‍പ്പ് ഷൂട്ടേഴ്സ് തുടങ്ങിയവരും സുരക്ഷയൊരുക്കാന്‍ ദല്‍ഹിയില്‍ നിരന്നു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: