തിരുവനന്തപുരം: സമൂഹത്തിലെ സാധാരണക്കാരെ ദോഷകരമായി ബാധിക്കുകയും വിലക്കയറ്റം രൂക്ഷമാക്കുകയും ചെയ്യുന്ന നിര്‍ദ്ദേശങ്ങളാണ് ധനമന്ത്രി കെ.എം.മാണി തന്റെ പന്ത്രണ്ടാമത്തെ ബജറ്റിലൂടെ നിയമസഭയില്‍ അവതരിപ്പിച്ചത്. കാര്‍ഷിക മേഖലയ്ക്ക് പ്രത്യേക പരിഗണന ബജറ്റ് നല്‍കുന്നുണ്ടെങ്കിലും രൂക്ഷമായ വിലക്കയറ്റം നേരിടുന്നതിനും വഴിവയ്ക്കുന്ന ബജറ്റ് ഫലത്തില്‍ കനത്ത പ്രഹരമാകും. പരമ്പരാഗത വ്യവസായങ്ങളുടെതടക്കം താഴെ തട്ടിലുള്ള സാധാരണക്കാരെന്റെ ഉന്നമനത്തിനും ജീവിതത്തിനും ഉതകുന്ന യാതൊന്നും ബജറ്റ് നിര്‍ദ്ദേശങ്ങളിലില്ല.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ധനമന്ത്രി കാര്‍ഷിക മേഖലയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ പ്രഖ്യാപനങ്ങള്‍ ഫലപ്രാപ്തിയിലെത്തിക്കാന്‍ പണം ഇല്ലെന്ന യാഥാര്‍ത്ഥ്യം അദ്ദേഹം മൂടിവയ്ക്കുന്നു. ദേശീയതലത്തിലെ സാമ്പത്തികമാന്ദ്യം സംസ്ഥാനത്തെ ബാധിച്ചതായി അദ്ദേഹം പ്രസംഗത്തില്‍ പറയുന്നുണ്ട്. സാമ്പത്തിക മാന്ദ്യം തൊഴിലവസരങ്ങളും വരുമാനവും കുറച്ചു. വരുമാനവളര്‍ച്ച 11 ശതമാനമാണ്. പക്ഷേ വികസനപദ്ധതികളുടെ ചെലവ് വര്‍ദ്ധന 20 ശതമാനത്തോളവും വരും.
964 കോടി രൂപയാണു കാര്‍ഷിക മേഖലയ്ക്കു ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്. 90 ശതമാനം സര്‍ക്കാര്‍ പ്രീമിയത്തോടെ കര്‍ഷക ഇന്‍ഷുറന്‍സ് പദ്ധതിയാണു കാര്‍ഷിക മേഖലയിലെ ശ്രദ്ധേയ പ്രഖ്യാപനം. രണ്ടു ഹെക്ടര്‍ വരെ കൃഷിഭൂമിയുള്ള ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കായി ഇന്‍കം ഗ്യാരന്റി സ്കീം നടപ്പാക്കും. ഇന്‍ഷുറന്‍സ് കമ്പനികള്‍വഴി, 25 പ്രധാന വിളകളെ ഇന്‍ഷ്വര്‍ ചെയ്യുന്ന പദ്ധതിക്കു രൂപം നല്‍കുമെന്നും ബജറ്റില്‍ പറയുന്നു. ഇതിന്റെ പ്രീമിയത്തിന്റെ 90 ശതമാനമാകും സര്‍ക്കാര്‍ വഹിക്കുക.
വിപണിയില്‍ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായി തുടരുകയാണ്. അതു നിയന്ത്രിക്കാനുള്ള നടപടികള്‍ക്ക് ഊന്നല്‍ നല്കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റിലില്ല. കമ്പോള ഇടപെടലിന് എല്ലാവര്‍ഷവും നല്ല തുക വകയിരുത്താറുണ്ടെങ്കിലും ഇത്തവണ വളരെ ചെറിയ തുകയാണ് നീക്കിവച്ചിട്ടുള്ളത്. സപ്ലൈകോയ്ക്ക് 65 കോടിയും കണ്‍സ്യൂമര്‍ഫെഡിന് 11 കോടിയും വകയിരുത്തിയപ്പോള്‍ ഹോര്‍ട്ടികോര്‍പ്പിന് പണമൊന്നും നല്‍കിയില്ല. ബജറ്റിന്റെ പ്രധാന പോരായ്മയും ഇതു തന്നെയാണ്.
വാഹന നികുതി വര്‍ധനയാണു ബജറ്റില്‍ എടുത്തു പറയേണ്ട നികുതി ഭാരം. എല്ലാ മോട്ടോര്‍ വാഹനങ്ങളുടേയും നികുതി നിരക്കില്‍ വര്‍ധന വരുത്തി. മൂന്നു യാത്രക്കാര്‍ക്കു സഞ്ചരിക്കാവുന്ന വാഹനങ്ങള്‍ക്കു നികുതി ഏര്‍പ്പെടുത്തി. ഓട്ടോ റിക്ഷകളുടേയും ടാക്സികളുടേയും ലമ്പ്സം ടാക്സ് വര്‍ധിപ്പിച്ചത് നിരക്കു വര്‍ധനയ്ക്കിടയാക്കും.
അഞ്ചു ലക്ഷം വരെയുള്ള കാറുകള്‍ക്ക് വിലയുടെ ഏഴു ശതമാനമാകും നികുതി. ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് ഇതു 13 ശതമാനമാകും. അഞ്ചു മുതല്‍ പത്തു ലക്ഷം രൂപ വരെയുള്ള കാറുകള്‍ക്ക് വാഹന വിലയുടെ 10 ശതമാനം നികുതി നല്‍കണം. 10 ലക്ഷം രൂപ മുതല്‍ 15 ലക്ഷം വരെയുള്ള കാറുകള്‍ക്ക് നികുതി 12 ശതമാനമാക്കി. 15 ലക്ഷത്തിനു മുകളിലുള്ള വാഹനങ്ങള്‍ക്ക് വിലയുടെ 17 ശതമാനമായിരിക്കും നികുതി. ചരക്കു വാഹനങ്ങളുടെ ഒറ്റത്തവണ നികുതിയിലും വര്‍ധന വരുത്തി.
വിദേശ മദ്യത്തിന്റെ നികുതി 10 ശതമാനം കൂട്ടി. തുണിത്തരങ്ങളുടെ നികുതി കൂട്ടിയതിനാല്‍ അവയുടേയും വില കൂടും. യുപിഎസ്, ഇന്‍വെര്‍ട്ടര്‍ എന്നിവയ്ക്കും വില കൂടും. ബജറ്റ് നിര്‍മ്മാണ മേഖലയെയും പ്രതിസന്ധിയിലാക്കും മെറ്റലിനും എം-സാന്റിനും വന്‍തോതില്‍ വില വര്‍ദ്ധിക്കും. നിര്‍മ്മാണ മേഖലയില്‍ തൊഴിലില്ലാതാകുന്നതും വിലക്കയറ്റവുമെല്ലാം സാധാരണക്കാരുടെ ജീവിതം ദുഷ്കരമാക്കും.
അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കെത്തുന്ന വാഹനങ്ങളുടെ നികുതി വര്‍ദ്ധിപ്പിച്ചത് ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാകും. കേരളത്തില്‍ നിന്നുള്ള അന്യസംസ്ഥാന കോണ്‍ട്രാക്ട് ഗ്യാരേജുകളുടെ നികുതിയിലും ഭീമമായ വര്‍ദ്ധനയാണ് വരുത്തിയത്.
ഭൂമിയുടെ ന്യായവില നിരക്കുകളില്‍ വര്‍ധന വരുത്താന്‍ നിയമം കൊണ്ടുവരുമെന്നു ബജറ്റ് പ്രസംഗത്തില്‍ പറയുന്നു. സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍, സഹകരണ സൊസൈറ്റികള്‍ എന്നിവ നടത്തുന്ന ചിട്ടിക്കു സമാനമായ പ്രതിമാസ നിക്ഷേപ പദ്ധതി കേരള മുദ്രപ്പത്ര നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരും. ഉടമ്പടികള്‍ക്ക് ആളൊന്നിന് 100 രൂപ നിരക്കില്‍ സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കും. മുനിസിപ്പല്‍, കോര്പ്പറേഷന്, പഞ്ചായത്ത് തലത്തില്‍ സ്റ്റാമ്പ് ഡ്യൂട്ടി ഏകീകരിച്ചു. ആറു ശതമാനം എന്ന ഏകീകൃത നിരക്കായിരിക്കും ഇനി ഈടാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: