തിരുവനന്തപുരം: സബ്സിഡി ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേരളം കൂടുതല്‍ സമയം തേടും. ചൊവ്വാഴ്ചയ്ക്കുള്ളില്‍ നിലപാട് അറിയിക്കാനാണ് കോടതി സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ആധാര്‍ സംബന്ധിച്ച വിഷയത്തില്‍ എല്ലാ വശങ്ങളും പരിഗണിച്ച് മാത്രമെ തീരുമാനം കൈക്കൊള്ളാനാവു എന്ന കാര്യവും കേരളം കോടതിയെ അറിയിക്കും. ഇതോടൊപ്പം ആധാര്‍ കാര്‍ഡുമായി ബാങ്ക് അക്കൗണ്ടിനെ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടണമെന്ന ആവശ്യവും സംസ്ഥാനത്തിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകര്‍ ഉന്നയിക്കും.
ആധാര്‍ നിര്‍ബന്ധമല്ലെന്ന ഇടക്കാല ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്കിയ പുനഃപരിശോധനാ ഹര്‍ജിയില്‍ നിലപാടറിയിക്കാന്‍ സംസ്ഥാനങ്ങളോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടിയായി കേന്ദ്ര നിലപാടിനെ അനുകൂലിച്ചുകൊണ്ട് കേരളം സത്യവാങ്മൂലം തയ്യാറാക്കുകയും ചെയ്തിരുന്നു. എന്നാല്‍ മന്ത്രിസഭ അറിയാതെ ഐ.ടി വകുപ്പ് തയ്യാറാക്കിയ സത്യവാങ്മൂലം അവസാന നിമിഷം മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഇടപെട്ട് റദ്ദാക്കുകയായിരുന്നു. ഇനി മന്ത്രിസഭ അംഗീകാരം നല്കിയ ശേഷം മാത്രമേ സത്യവാങ്മൂലം സമര്‍പ്പിക്കുകയുള്ളൂ.
പാചകവാതക സബ്സിഡിക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുള്ള എതിര്‍പ്പുകളെപ്പറ്റി സത്യവാങ്മൂലത്തില്‍ പരാമര്‍ശമുണ്ടായിരുന്നില്ല. ആധാറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാതെ അനുകൂല തീരുമാനമെടുത്തതായിരുന്നു പ്രതിഷേധത്തിനു കാരണം. അടുത്ത 28നാണ് സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കുന്നത്. ആധാര്‍ നിര്‍ബന്ധമല്ലെന്ന ഇടക്കാല ഉത്തരവ് പിന്‍വലിക്കണമെന്നും ഹര്‍ജി വേഗത്തില്‍ തീര്‍പ്പാക്കണമെന്നും എണ്ണ കമ്പനികളും ഏകീകൃത തിരിച്ചറിയല്‍ അതോറിറ്റിയും കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനകം തന്നെ വിവിധ സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയില്‍ സത്യവാങ് മൂലം നല്‍കിയെന്നാണ് വിവരം. ആന്ധ്രാപ്രദേശ്, ഹരിയാന, കര്‍ണാടക സംസ്ഥാനങ്ങള്‍ ആധാര്‍ പദ്ധതിയെ അനുകൂലിച്ചാണ് സത്യവാങ്ങ്മൂലം നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: