ദേശീയ തലത്തില്‍ ജനശ്രദ്ധ പിടിച്ചുപറ്റിയ ടി.പി.ചന്ദ്രശേഖന് വധക്കേസ്സില്‍ കോഴിക്കോട്ടെ പ്രത്യേക കോടതി ജഡ്ജി ആര്.നാരായണപിഷാരടി നല്കിയ വിധിന്യായം പല സവിശേഷത കളുമുള്ക്കൊള്ളുന്നുണ്ട്. സിപിഎം എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ മേല്‍ നിപതിച്ച ഇടിത്തീയാണ് ഈ വിധി. ഹീനമായ കൊലക്കുറ്റത്തിനുപിന്നിലെ സിപിഎം ഗൂഢാലോചന തെളിഞ്ഞിരിക്കയാണ്. ആ പാര്‍ട്ടിയുടെ ചരിത്രത്തില്‍ അവരുടെ അകത്തളങ്ങളെ പ്രക്ഷുബ്ധമാക്കാനും പൊതുസമൂഹത്തില്‍ അവര്‍ക്ക് പ്രതിരോധതലങ്ങള്‍ സൃഷ്ടിക്കാനും കടുത്ത ദോഷഫലങ്ങള്‍ ഇരന്നു വാങ്ങാനും ഇതിടയാക്കിയിട്ടുണ്ട്. കേരളത്തിലെ പ്രതിപക്ഷ നേതാവും സിപിഎം ദേശീയക്കമ്മറ്റി അംഗവുമായ അച്യുതാനന്ദന് തുടക്കം മുതല്‍ നേതൃത്വത്തെ വെട്ടിലാക്കാന്‍ പ്രസ്തുത സംഭവത്തെ ഉപയോഗപ്പെടുത്തുകയാണ്. തെരഞ്ഞെടുക്കപ്പെട്ട നിരവധി സിപിഎം കമ്മറ്റികള്‍ പിരിച്ചുവിടാനും നേതാക്കന്മാരെ അയോഗ്യരാക്കാനും പാര്‍ട്ടി ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്താനും ടിപിവധം വഴിമരുന്നിട്ടിരുന്നു. പ്രസ്തുത കേസ് നടത്തിപ്പിനായി പണ ധാരാളിത്തവും കഠിനാധ്വാനവും സിപിഎമ്മിന് വേണ്ടി വന്നു. 22-1-2014 ന് വിചാരണ കോടതി വിധി വന്നതോടെ സിപിഎം പ്രതിരോധനിര പൂര്‍ണ്ണമായും തകര്‍ന്നിരിക്കയാണ്. കേസ്സില്‍ നേരിട്ട് കുറ്റകൃത്യം നടത്തിയ ഏഴു പേരുള്‍പ്പെടെ 12 പേരെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതു കൂടാതെ ഗൂഢാലോചന കുറ്റത്തിന് ശിക്ഷിച്ച മൂന്നുപേര്‍ സിപിഎം ഭാരവാഹികളാണ്.
നാടിനെ നടുക്കിയ ക്രൂരമായ കൊലപാതക സംഭവത്തില്‍ സിപിഎം പങ്ക് വ്യക്തമായി തെളിയിക്കപ്പെട്ടു എന്നതാണ് വിധിന്യായത്തിന്റെ പൊരുള്‍. പ്രസ്തുത വിധിക്കെതിരേ അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കാനുള്ള അവകാശം സിപിഎംകാരായ പ്രതികള്‍ക്കുണ്ട്. വിധി പ്രസ്താവന നടത്തിയ ജഡ്ജിയുടെ നിഷ്പക്ഷതയിലും നീതിബോധത്തിലും സിപിഎം മുമ്പു തന്നെ വിശ്വാസം പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. 21 പ്രതികളെ പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന കാരണത്താല്‍ പ്രോസിക്യൂഷന് പൂര്‍ത്തിയായ ഘട്ടത്തില്‍ തന്നെ കുറ്റവിമുക്തരാക്കി ഈ കോടതി റിക്കാര്‍ഡ് സൃഷ്ടിച്ചിരുന്നു. പ്രസ്തുത കോടതി വിചാരണയില്‍ തെളിവുകള്‍ സമഗ്രമായി പരിശോധിച്ച് തലനാരിഴകീറി വിലയിരുത്തിയശേഷമാണ് സിപിഎം പങ്ക് ഉറപ്പിച്ച് പറഞ്ഞിട്ടുള്ളത്. ഗാന്ധിജിയെ ഉദ്ധരിച്ചുകൊണ്ട് ജഡ്ജി അസഹിഷ്ണുത അപകടകരമെന്ന് തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍ സിപിഎം വിധി അംഗീകരിക്കാതെ മുടന്തന്‍ ന്യായങ്ങളുമായി ജനങ്ങളുടെ സാമാന്യബുദ്ധിയെ വെല്ലുവിളിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ളത് അപഹാസ്യകരമാണ്.
സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ 23-1-2014 -ലെ ഒന്നാം പേജിലെ അഞ്ച് ഇനങ്ങളും ചന്ദ്രശേഖരന് കൊലക്കേസ് വിധിയെപറ്റിയുള്ളതാണ്. എട്ട് കോളം നിറച്ച് കളറില്‍ നല്കിയ പ്രധാന തലവാചകം 24 പേരെ വെറുതെ വിട്ടു എന്നുള്ളതായിരുന്നു. ഗൂഢാലോചനാ ആരോപണം തെറ്റെന്ന് തെളിഞ്ഞെന്നതായിരുന്നു മറ്റൊരു തലവാചകം. “സി.പിഐഎം പൂര്‍ണ്ണമായും കുറ്റവിമുക്തമായി- പിണറായി” എന്ന തലവാചകമായിരുന്നു മൂന്നാമത്തേത്, “സര്‍ക്കാരും മാധ്യമങ്ങളും വേട്ടയാടി” എന്ന മോഹനന്റെ പ്രസ്താവനയും രാഷ്ട്രീയ കൊലപാതകമല്ലെന്ന് ഡിജിപി പറഞ്ഞുവെന്നുമുള്ള വ്യാഖ്യാനം മറ്റ് ശീര്‍ഷകങ്ങളായിരുന്നു. ചുരുക്കത്തില്‍ കൊല നടത്തിയ ഏഴുപേരെയും ഗൂഢാലോചന നടത്തിയ പാര്‍ട്ടി നേതാക്കളായ മൂന്നു പേരെയും കുറ്റക്കാരെന്ന് കണ്ടെത്തിയത് എവിടെയും തലവാചകമാക്കാതെ പാര്‍ട്ടി ജിഹ്വ ബോധപൂര്‍വ്വം മറച്ചുവെയ്ക്കുകയോ അപ്രധാനമാക്കി തമസ്കരിക്കുകയോ ആയിരുന്നു.
പൊതുസമൂഹത്തോടും വായനക്കാരോടും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും അവരുടെ മുഖപത്രവും കാട്ടുന്ന വഞ്ചനയും ചതിയുമാണ് ഇത്തരം വാര്ത്താസമീപനങ്ങള് വിളിച്ചോതുന്നത്. ഹീനമായ കോലക്കുറ്റത്തിനും ഗൂഢാലോചനയ്ക്കും ശിക്ഷിക്കപ്പെട്ടവര്ക്കുവേണ്ടി ദേശാഭിമാനി നടത്തിയ തത്വദീക്ഷയില്ലാത്ത ഇപ്പോഴത്തെ സമീപനത്തില്നിന്നുതന്നെ സിപിഎം പ്രതികളോട് എത്രമാത്രം പ്രതിബദ്ധത പുലര്‍ത്തുന്നുണ്ട് എന്നത് വ്യക്തമാണ്.
ഒന്നാം പേജിലൂടെ പ്രതികളെ വെറുതെ വിട്ടു എന്നു വിളംബരം ചെയ്തുകൊണ്ടുള്ള മുഖ്യ വാര്‍ത്തയില്‍ ദേശാഭിമാനി പ്രസിദ്ധീകരിച്ച ഹിമാലയന്‍ നുണ ചരിത്രത്തിനും മാധ്യമമനസാക്ഷിയ്ക്കും ഒരിക്കലും മാപ്പു നല്കത്തക്കതല്ല. നുണ പ്രചരിപ്പിക്കുന്നതിന് ഒരു അവാര്‍ഡ് ഏര്‍പ്പെടുത്തിയാല്‍ അത് ദേശാഭിമാനക്കും സി.പി.എം സംസ്ഥാന സെക്രട്ടറിക്കും ലഭിക്കുമെന്ന് ദേശാഭിമാനി വാര്‍ത്ത തെളിയിച്ചിരിക്കുന്നു.
ഒന്നാം പേജിലെ, സിപിഎം ഭാരവാഹികളായ പി.കെ.കുഞ്ഞനന്തന്, കെ.സി.രാമചന്ദ്രന്, മനോജന് എന്നിവരെ കോടതി ശിക്ഷിച്ച കാര്യം ദേശാഭിമാനി സത്യം മറച്ചുവെച്ച് മാലോകരെ അറിയിച്ചിട്ടുള്ളതിപ്രകാരമാണ്. “സിപിഐ (എം) പാനൂര്‍ ഏരിയാകമ്മിറ്റി അംഗം പി.കെ.കുഞ്ഞനന്തന്, കെ.സി.രാമചന്ദ്രന്, മനോജന് എന്നിവര്‍ക്കെതിരെ 120-ബി (ക്രിമിനല്‍ ഗൂഢാലോചന), 302 (കൊലപാതകത്തിനുള്ള ഗൂഢാലോചന) എന്നീ കുറ്റങ്ങള്‍ പ്രോസിക്യൂഷന് ചുമത്തിയിരുന്നെങ്കിലും 302-ാം വകുപ്പ് കോടതി തള്ളി. ഇവര്‍ക്കെതിരെ ഗൂഢാലോചന മാത്രമേ തെളിഞ്ഞിട്ടുള്ളൂ” ഈ വാര്‍ത്ത ഈ നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ നുണയാണ്. കുറ്റപത്രത്തിലും കോടതി നടത്തിയ ട്രയലിലെ അന്വേഷണ ഫലത്തിലും പ്രതികള്‍ 120-ബി റെഡ് വിത്ത് 302 ഐ.പി.സി. പ്രകാരം കുറ്റം ചെയ്തതായിട്ടാണ് കോടതി കണ്ടെത്തിയിട്ടുള്ളത്. വിധിന്യായത്തില്‍ രേഖപ്പെടുത്തിയതനുസരിച്ച് കൊലപാതകത്തിനുള്ള ക്രിമിനല്‍ ഗൂഢാലോചന പ്രസ്തുത പ്രതികള്‍ നടത്തിയെന്നതാണ് കണ്ടെത്തല്‍. ഇത് അവരെ സംബന്ധിച്ചുള്ള വിധി ഫലമാണ്. വസ്തുതകള്‍ ഇപ്രകാരമിരിക്കെ കൊലപാതകത്തിനുള്ള ക്രിമിനല്‍ ഗൂഢാലോചന പ്രസ്തുത സിപിഎം നേതാക്കള്‍ക്കെതിരേ കോടതി കണ്ടെത്തിയിട്ടില്ല എന്ന റിപ്പോര്‍ട്ട് കളവും കോടതിയലക്ഷ്യനടപടികള്‍ക്ക് കാരണമായിത്തീരാവുന്നകുറ്റവുമാണ്.
ചന്ദ്രശേഖരന് വധക്കേസ്സില്‍ പ്രതികളെ അറസ്റ്റുചെയ്ത സമയം പ്രതികളിലൂടെ കുറ്റസമ്മതമായി വെളിപ്പെടുത്തപ്പെട്ട കാര്യങ്ങള്‍ പ്രധാനപ്പെട്ട പത്രങ്ങളും ചാനലുകളും പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇത് കോടതിയലക്ഷ്യമാണ് എന്നാരോപിച്ച് സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി ബന്ധപ്പെട്ട പത്രപ്രവര്‍ത്തകരെ ശിക്ഷിക്കാന്‍ വേണ്ടി കൊടുത്ത ഹരജി ഇപ്പോള്‍ കേരള ഹൈക്കോടതിയില്‍ നിലവിലുണ്ട്. എഫ്ഐആര്‍ ഫയലാക്കി കഴിഞ്ഞാല്‍ ആ കേസ്സുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധപ്പെടുത്താന്‍ പാടില്ലെന്നുള്ള കടുത്ത ജനവിരുദ്ധ നിലപാടാണ് സിപിഎം ഹൈക്കോടതിയില്‍ ഉയര്‍ത്തിയത്. ഒരു അംഗീകൃതരാഷ്ട്രീയ പാര്‍ട്ടിയും ഇന്നേവരെ സ്വീകരിച്ചിട്ടില്ലാത്ത ഒരാവശ്യമാണ് സിപിഎം ഇതുവഴി ആവശ്യപ്പെട്ടത്. പ്രസ്തുത ഹര്‍ജി അനുവദിക്കപ്പെട്ടാല്‍ ഏതു സംഭവത്തിലും കോടതിയില്‍ പ്രാഥമികമായി എത്തിച്ചേര്‍ന്നു കഴിഞ്ഞാല്‍ പിന്നീട് അത്തരം കാര്യങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ മാധ്യമങ്ങള്‍ക്ക് അവകാശമുണ്ടാവില്ല.
ചന്ദ്രശേഖരന് കേസ്സിലെ കോടതി വിധിയില്‍ സിപിഎം നേതാക്കളായ മൂന്ന് പ്രതികളും വധം നടത്താനുള്ള ഗൂഢാലോചനയിലെ പങ്കാളികളായിരുന്നുവെന്ന് തെളിവിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്തിയിട്ടുള്ളതാണ്. ഗൂഢാലോചന തെളിയുകയും അതിലെ പങ്കാളിത്തം തെളിയിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇവരെ കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടുള്ളത്. ഗൂഢാലോചന തെളിഞ്ഞെങ്കിലും അതിലെ പങ്കാളിത്തം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടതുകൊണ്ടാണ് സംശയത്തിന്റെ ആനുകൂല്യം നല്കി പി.മോഹനന് മാസ്റ്ററേയുംമറ്റും വിട്ടയച്ചിട്ടുള്ളത്. വിധിപ്രഖ്യാപനത്തിനുശേഷം ശിക്ഷയെകുറിച്ച് ബോധിപ്പിക്കാനായി കുഞ്ഞനന്തനേയും രാമചന്ദ്രനേയും, മനോജിനേയും ന്യായാധിപന് മുമ്പാകെ ഹാജരാക്കിയിരുന്നു. അപ്പോള്‍ അവരോട് ശിക്ഷയെകുറിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിക്കുകയുണ്ടായി. കൊലപാതകത്തിനുള്ള ഗൂഢാലോചന നടത്തിയ കുറ്റത്തിന് 302, 120-ബി വകുപ്പുകള്‍പ്രകാരം വിധിക്കേണ്ട ശിക്ഷയെകുറിച്ച് എന്താണ് പറയാനുള്ളത് എന്നാണ് കോടതി അവരോട് ചോദിച്ചത്. ഈ വസ്തുത ഈ ലേഖകന്‍ ബന്ധപ്പെട്ടവരോട് ചോദിച്ച് മനസ്സിലാക്കിയിട്ടുള്ളതാണ്. എന്നിട്ടും സിപിഎം ഗൂഢാലോചന തെളിഞ്ഞിട്ടില്ല എന്നു പറയുന്നത് ഗീബല്‍സിയന്‍ നുണയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ കോടതി നടത്തിയ വിധിപ്രഖ്യാപനത്തിലെ ഉള്ളടക്കത്തെകുറിച്ച് തെറ്റായ വാര്‍ത്ത തയ്യാറാക്കി പ്രസിദ്ധീകരിച്ച കുറ്റത്തിന് ദേശാഭിമാനിക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കാവുന്നതാണ്.
കോടതി വിധിയോടെ സിപിഐ(എം) പൂര്‍ണ്ണമായും കുറ്റവിമുക്തമാക്കിയിരിക്കുന്നു എന്നുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയുടേയും പോളിറ്റ്ബ്യൂറോയുടെയും പ്രസ്താവനകള്‍ തെറ്റിദ്ധാരണാജനകവും വഞ്ചനാപരവുമാണ്. ചന്ദ്രശേഖരനെ രാഷ്ട്രീയവിരോധംകാരണം കൊലചെയ്യാന്‍ സിപിഎം എടുത്ത തീരുമാനത്തിന്റെ ഭാഗമായ ക്രിമിനല്‍ ഗൂഢാലോചനയാണ് ഈ കേസ്സില്‍ ആരോപിക്കപ്പെട്ടിരുന്നതും വിചാരണയ്ക്ക് വിധേയമായി തെളിയിക്കപ്പെട്ടിട്ടുള്ളതും. പ്രസ്തുത ഗൂഢാലോചന രാഷ്ട്രീയ ഗൂഢാലോചന തന്നെയാണ്. കുറ്റം ചെയ്ത ഏഴു പേര്‍ക്കും ചന്ദ്രശേഖരനോടോ കുടുംബത്തോടെ വ്യക്തിനിഷ്ഠവിരോധമോ, പകയോ ഇല്ല. പാര്‍ട്ടിക്കുവേണ്ടി അവര്‍ കുറ്റം ചെയ്യുകയാണുണ്ടായത്. ഇവര്‍ക്കുവേണ്ടി കേസ്സ് നടത്തിച്ചതും സുഖസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതും സംരക്ഷണം നല്കിയതും സിപിഎമ്മാണ്. ഇതിലുള്‍പ്പെട്ട വന്‍ ഗൂഢാലോചന സിപിഎം- യുഡിഎഫ് ധാരണയില്‍ അട്ടിമറിക്കപ്പെട്ടതാണ്. ക്രിമിനല്‍ ഗൂഢാലോചന നടത്തിയ കുറ്റവാളികളും രാഷ്ട്രീയ താല്‍പ്പര്യത്തിനും പ്രേരണയ്ക്കും വശംവദരായി പ്രവര്‍ത്തിച്ചവരാണ്.
ക്രിമിനല്‍ കേസില്‍ ഗൂഢാലോചന തെളിയിക്കുക ദുഷ്കരമാണ്. ക്രിമിനല്‍ നീതിശാസ്ത്രത്തില്‍ ഗൂഢാലോചന വേരും കൊലപാതകം അതിന്റെ ഫലവുമാണ്. വേര് അദൃശ്യവും ഫലം ദൃശ്യവുമാണ്. ചന്ദ്രശേഖരന് വധമെന്ന ഫലത്തിന് നിദാനമായ വേര് അതിന്റെ ഗൂഢാലോചനയാണ്. പ്രസ്തുത ഗൂഢാലോചന തെളിയിക്കപ്പെട്ടു കഴിഞ്ഞ സ്ഥിതിക്ക് ഫലത്തേയും വേരിനേയുമിനിവേറിട്ടു കാണുന്നത് പാഴ്വേലയാണ്. സിപിഎം അവര്‍ക്ക് ഗത്യന്തരമില്ലാത്ത അവസ്ഥയില്‍ സത്യത്തെ കുഴിച്ചുമൂടി രക്ഷപ്പെടാന്‍ ശ്രമിക്കയാണ്. ഇക്കൂട്ടര്‍ നടത്തുന്ന കുപ്രചരണം അവരുടെ ഉള്ളില്‍ പ്രതിഷ്ഠിച്ചിട്ടുള്ള സ്റ്റാലിനിസ്റ്റ് ശൈലിയുടെ ആവര്‍ത്തനമാണ്. പണ്ട് ജയകൃഷ്ണന് മാസ്റ്റര്‍ കേസ്സില്‍ സുപ്രീം കോടതി സംശയത്തിന്റെ ആനുകൂല്യം നല്കി മൂന്നു പ്രതികളെ വിട്ടയച്ചിരുന്നു. എന്നാല്‍ ഒന്നാം പ്രതിയായ ലോക്കല്‍ കമ്മറ്റി സെക്രട്ടറി പ്രദീപനെ കുറ്റക്കാരനെന്ന് കണ്ട് കൊലക്കുറ്റത്തിന് ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. എന്നാല്‍ സിപിഎം സമര്‍ത്ഥമായി കേരളീയ ജനസമൂഹത്തെ ജയകൃഷ്ണന് മാസ്റ്റര്‍ കേസ്സില്‍ പാര്‍ട്ടിക്ക് പൂര്‍ണ്ണ കുറ്റവിമുക്തി ലഭിച്ചു എന്ന കുപ്രചാരണവുമായി നാടുനീളെ ആഹ്ലാദവും ആരവവും മുഴക്കി വഴിതിരിച്ചു വിടുകയായിരുന്നു. ഈ കാപട്യവും ചതിയും പ്രതിരോധിക്കപ്പെടുകയുമുണ്ടായില്ല. ഇപ്പോഴും അതേ സ്റ്റാലിനിസ്റ്റ് ശൈലിയില്‍ ഹിമാലയന്‍ നുണ പ്രചരിപ്പിച്ച് ജനങ്ങളെ വഴിതെറ്റിക്കുന്ന സിപിഎം ദേശാഭിമാനി ശൈലി ജനങ്ങള്‍ ചെറുത്തു തോല്‍പ്പിക്കുകയാണ് വേണ്ടത്.
അഡ്വ. പി.എസ് ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: