മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് വനിതാ വിഭാഗത്തില്‍ ഏഷ്യന്‍ വസന്തം. കലാശക്കളിയില്‍ സ്ലൊവാക്യയുടെ ഡൊമിനിക്ക സിബുല്‍ക്കോവയെ 7-6, 6-0ന് കീഴടക്കി ചൈനയുടെ ന ലി കിരീടം ചൂടി.
2011ല്‍ ബല്‍ജിയത്തിന്റെ കിം ക്ലൈസ്റ്റേഴ്സിനോടും കഴിഞ്ഞവര്‍ഷം ബെലാറസിന്റെ വിക്റ്റോറിയ അസരെങ്കയോടും ഫൈനലില്‍ മുട്ടുകുത്തിയ ന ലിക്ക് ഇത്തവണത്തെ ജയം മധുരതരമായി. ന ലീയുടെ കരിയറിലെ രണ്ടാം ഗ്രാന്‍ഡ് സ്ലാം നേട്ടമാണിത്. 2011ല്‍ ഫ്രഞ്ച് ഓപ്പണിലും ലി ജേത്രിയായിരുന്നു. മാര്‍ഗരറ്റ് കോര്‍ട്ടിനു(1973)ശേഷം മുപ്പത് വയസിനു മുകളില്‍ പ്രായമുള്ള വനിത മെല്‍ബണില്‍ ട്രോഫി നേടുന്നതും ഇതാദ്യം.
ആദ്യ സെറ്റില്‍ ന ലി അല്‍പ്പം വിയര്‍ക്കുകതന്നെ ചെയ്തു. മോശം സര്‍വും കൃത്യതയില്ലാത്ത ഫോര്‍ഹാന്‍ഡുകളും ലി യെ പിന്നോട്ടടിച്ചു. 25 അനാവശ്യ പിഴവുകളാണ് ഒന്നാം സെറ്റില്‍ ചൈ നീസ് താരം വരുത്തിയത്. എന്നാല്‍ 22 വിന്നറുകളിലൂടെ ലി ആ കുറവ് ഏറെക്കുറെ പരിഹരിച്ചെന്നു പറയാം.
ഒന്നാം സെറ്റില്‍ സിബുല്ക്കോവയുടെ ആദ്യ ഗെയിം തന്നെ ബ്രേക്ക് ചെയ്ത ലി മുന്നില്‍ക്കയറി. എന്നാല്‍ മറുപടി ബ്രേക്കിലൂടെ ഒപ്പംനിന്നു (3-3). ഇരു താരങ്ങളും ഓരോ തവണകൂടി പരസ്പ്പരം സര്‍വീസ് ഭേദിച്ചതോടെ സെറ്റ് ടൈബ്രേക്കിലേക്ക്. പരിചയ സമ്പത്ത് മുഴുവന്‍ പുറത്തെടുത്ത ലി സിബുല്ക്കോവയുടെ തെറ്റുകളും മുതലാക്കി സെറ്റ് പോക്കറ്റിലാക്കി. രണ്ടാം സെറ്റില്‍ തുടക്കത്തിലേ ലി ആധിപത്യം സ്ഥാപിച്ചു.
രണ്ട് ഉശിരന്‍ ഫോര്‍ഹാന്‍ഡ് വിന്നറുകള്‍ തൊടുത്ത ലി സിബുല്‍ക്കോവയെ സമ്മര്‍ദ്ദത്തിലാക്കി. തന്റെ ആദ്യ സര്‍വീസ് ഗെയിം എതിരാളിക്കു സമ്മാനിച്ച സിബുല്ക്കോവയ്ക്ക് പിന്നീട് പിടിച്ചുനില്‍ക്കാനായില്ല. രണ്ടും പ്രാവശ്യംകൂടി സിബുല്ക്കോവയുടെ സര്‍വീസ് തട്ടിയെടുത്ത ന ലി വെറും 37 മിനിറ്റില്‍ സെറ്റ് കൈപ്പിടിയിലാക്കി കിരീടത്തിലേക്ക് കുതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: