കൊച്ചി: ഐ ലീഗ് ചാമ്പ്യന്മാരായ ചര്‍ച്ചില്‍ ബ്രദേഴ്സിന്റെ കിരീടത്തില്‍ മറ്റൊരു പൊന്‍തൂവല്‍. ഓള് ഗോവന്‍ ഫൈനലില്‍ സ്പോര്‍ട്ടിംഗ് ക്ലബ്ബിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് നിഷ്പ്രഭമാക്കി ചര്‍ച്ചില്‍ ചരിത്രത്തിലാദ്യമായി ഫെഡറേഷന് കപ്പ് ഫുട്ബോളില്‍ ജേതാക്കളായി. മൂന്നാം ഫൈനലിനിറങ്ങിയ സ്പോര്‍ട്ടിംഗിന് ഇത്തവണയും റണ്ണേഴ്സപ്പാകാനായിരുന്നു വിധി. കന്നി ഫൈനലില്‍ തന്നെ കിരീടം നേടാനായത് ചര്‍ച്ചിലിന്റെ നേട്ടത്തിന്റെ മാറ്റുകൂട്ടി. ചര്‍ച്ചിലിന് വേണ്ടി ബല്‍വന്ത് സിംഗും അലേഷ് സാവന്തും അബ്ദുള്‍ ഹമീദ് ഷബാനയും ഗോളുകള്‍ നേടിയപ്പോള്‍ സ്പോര്‍ട്ടിംഗിന്റെ ആശ്വാസഗോള്‍ വിക്ടോറിനോ ഫെര്‍ണാണ്ടസ് കുറിച്ചു.
ചര്‍ച്ചില്‍ മിന്നിക്കളിച്ചപ്പോള്‍ കലാശപ്പോരാട്ടം തീര്‍ത്തും ഏകപക്ഷീയമായെന്നു വിലയിരുത്താം. ഡെംപോക്കെതിരെ സെമിയില്‍ പോരടിച്ച സ്പോര്‍ട്ടിംഗ് ക്ലബ്ബിന്റെ നിഴല്‍ മാത്രമാണ് ഇന്നലെ കളത്തില്‍ കണ്ടത്. പ്രതിരോധത്തിന് അമിത ഊന്നല്‍ കൊടുത്തതും സ്പോര്‍ട്ടിംഗിന് വിനയായി. പന്ത് കൂടുതല്‍ സമയവും കൈവശംവച്ച ചര്‍ച്ചില്‍ അര്‍ഹിച്ച ജയം കൈയെത്തിപ്പിടിക്കുകയായിരുന്നു.
തുടക്കം മുതല്‍ ഇരുടീമുകളും പ്രതിരോധ ഫുട്ബോളിലാണ് ശ്രദ്ധകേന്ദ്രീകരിച്ചത്. ഇതോടെ ഇരു ബോക്സുകളിലും അപൂര്‍വ്വമായി മാത്രമേ പന്തെത്തിയുള്ളു. എങ്കിലും ചര്‍ച്ചില്‍ നേരിയ മുന്‍തൂക്കം നിലനിര്‍ത്തി. ആദ്യ ഇരുപത് മിനിറ്റില്‍ മൂന്നോളം അവസരങ്ങള്‍ ചര്‍ച്ചില്‍ നഷ്ടപ്പെടുത്തി. അവയ്ക്കെല്ലാം കണക്കുതീര്‍ത്ത് 21-ാം മിനിറ്റില്‍ ചര്‍ച്ചില്‍ ആദ്യ ഗോളിനു പിറവികൊടുത്തു. സ്വന്തം പകുതിയില്‍ നിന്ന് ഡെന്‍സില്‍ ഫ്രാങ്കോ എതിര് നിരയിലേക്ക് നീട്ടി നല്കിയ പാസ് സ്വീകരിച്ച് മുന്നേറിയ ബല്‍വന്ത് സിംഗ് സ്പോര്‍ട്ടിംഗ് താരം ജോയ്നര്‍ ലോറന്‍സോയെ മറികടന്ന ശേഷം അഡ്വാന്‍സ് ചെയ്തുകയറിയ ഗോളി രവികുമാറിനെയൂം കബളിപ്പിച്ച് പന്ത് വലയിലെത്തിച്ചു (1-0). തൊട്ടുപിന്നാലെ രാജു മന്ഗാംഗിന്റെ പാസില്‍ നിന്ന് കരണ്‍സിംഗ് ലക്ഷ്യംവെച്ചെങ്കിലും രവികുമാര്‍ അപകടം ഒഴിവാക്കി.
25-ാം മിനിറ്റില്‍ സ്പോര്‍ട്ടിംഗിന്റെ ബൊയ്മ കര്‍ഫേയും വിക്ടോറിയനോ ഫെര്‍ണാണ്ടസും ചേര്‍ന്നു നെയ്ത നീക്കം പൂര്‍ണതയിലെത്തിയില്ല. ഇതിനിടെ സ്പോര്‍ട്ടിംഗിന്റെ ബൊയ്മ കര്ഫേക്ക് മഞ്ഞകാര്‍ഡ് ലഭിച്ചു. തൊട്ടുപിന്നാലെ ചര്‍ച്ചില്‍ ക്യാപ്റ്റന്‍ ലെനി റോഡ്രിഗസ് ബോക്സിന് പുറത്തു നിന്ന് പായിച്ച ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തേക്ക് പറന്നു. 40-ാം മിനിറ്റില്‍ ബോക്സിന് വെളിയില്‍ നിന്ന് ഷബാന ഉതിര്‍ത്ത ബുള്ളറ്റ് ലോംഗ് റേഞ്ചര്‍ ബാറില്‍ത്തട്ടി മടങ്ങുമ്പോള്‍ സ്പോര്‍ട്ടിംഗ് താരങ്ങള്‍ ആശ്വാസം കൊണ്ടു.
രണ്ടാം പകുതിയിലും ചര്‍ച്ചില്‍ ബ്രദേഴ്സ് ആധിപത്യം കാത്തു. 47-ാം മിനിറ്റില്‍ ചര്‍ച്ചില്‍ ലീഡ് ഉയര്‍ത്തി.
സ്പോര്‍ട്ടിംഗ് നായകന് റോവന്‍ പെരേരയുടെ പിഴവില്‍ ലഭിച്ച പന്ത് ആന്റണി വോള്‍ഫ് പോസ്റ്റിലേക്ക് തൊടുത്തെങ്കിലും രവികുമാര്‍ സേവ് ചെയ്തു. റീബൗണ്ട് ് പിടിച്ചെടുത്ത ആന്റണി വോള്‍ഫ് പന്ത് അലേഷ് സാവന്തിന് മറിച്ചുകൊടുത്തു. ഇത്തവണ സാവന്തിന് ലക്ഷ്യം പിഴച്ചില്ല (2-0).
തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ 64-ാം മിനിറ്റില്‍ ചര്‍ച്ചില്‍ വീണ്ടും മുന്‍തൂക്കം വര്‍ധിപ്പിച്ചു. സ്വന്തം പകുതിയില്‍ നിന്ന് ഉയര്‍ത്തിക്കിട്ടിയ ഫ്രീകിക്ക് കാലില്‍ കൊരുത്ത് വ ലതുവിംഗിലൂടെ കുതിച്ചു അബ്ദുള്‍ ഹമീദ് ഷബാന തൊടുത്ത തകര്‍പ്പന്‍ ഷോട്ട് സ്പോര്‍ട്ടിംഗ് വലയില്‍ തറച്ചുകയറി (3-0). മൂന്നുമിനിറ്റിനുശേഷം സ്പോര്‍ട്ടിംഗ് ഒരു ഗോള്‍ മടക്കി. കാലു ഒഗ്ബ സമ്മാനിച്ച ത്രൂപാസ് പിടിച്ചെടുത്ത വിക്ടോറിനോ ഫെര്‍ണാണ്ടസ് ചര്‍ച്ചില്‍ ഗോളി ലളിത് ഥാപ്പയെ കീഴടക്കി (3-1).
വിനോദ് ദാമോദരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: