ഓക്ലാന്റ്: ഏകദിന ക്രിക്കറ്റിന്റെ സര്‍വ സൗന്ദര്യങ്ങളും നിറഞ്ഞു നിന്ന മൂന്നാം അങ്കത്തില്‍ ന്യൂസിലാന്റിനെ ടൈയില്‍ തളച്ച് അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ പ്രതീക്ഷ കാത്തു. ആദ്യ ബാറ്റ് ചെയ്ത കിവികള്‍ 314 റണ്‍സ് അടിച്ചുകൂട്ടി. മറുപടിക്കിറങ്ങിയ ധോണിപ്പടയും 314ല്‍ എത്തിനിന്നു. ആര്. അശ്വിനെ (65) കൂട്ടുപിടിച്ച് രവീന്ദ്ര ജഡേജ (45 പന്തില്‍ 66 നോട്ടൗട്ട്) നടത്തിയ വീരോചിത ബാറ്റിങ്ങാണ് ഇന്ത്യയ്ക്ക ്ആവേശകരമായ സമനില ഒരുക്കിയത്. അഞ്ചു ഫോറുകളും നാലു സിക്സറുകളും അടങ്ങുന്നതായിരുന്നു ജഡേജയുടെ വെടിക്കെട്ട് ഇന്നിങ്ങ്സ്. രണ്ടു വിക്കറ്റുകളും സ്വന്തമാക്കിയ ജഡേജ തന്നെ കളിയിലെ കേമനും. ഇതോടെ ലോക റാങ്കില്‍ ആദ്യ സ്ഥാനം നിലനിര്‍ത്താനും ടീം ഇന്ത്യയ്ക്കു സാധിച്ചു. ഇനി ജനുവരി 28ലും 31ലുമായി നടക്കുന്ന അവസാന ഏകദിനങ്ങളില്‍ വിജയിച്ചാല്‍ ധോണിക്കൂട്ടത്തിന് പരമ്പരയില്‍ ഒപ്പമെത്താം. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ആതിഥേയര്‍ ഇപ്പോള്‍ 2-0ത്തിന് മുന്നിലാണ്. സ്കോര്‍: ന്യൂസിലാന്റ്-314 (50 ഓവര്‍). ഇന്ത്യ- 9ന് 314 (50).
ബ്ലാക് ക്യാപ്സ് തീര്‍ത്ത കൂറ്റന്‍ ലക്ഷ്യം തേടിയ ഇന്ത്യയ്ക്ക് അവസാന 15 ഓവറില്‍ 131 എന്ന കണക്കിനെ അഭിമുഖിക്കേണ്ടിവന്നു. എന്നാല്‍ ഏഴാം വിക്കറ്റില്‍ അശ്വിനും ജഡേജയും ചേര്‍ന്നപ്പോള്‍ കളിയുടെ ഗതിമാറി. ഒമ്പത് ഓവറുകളില്‍ 85 റണ്‍സ് വാരിയ ഈ സഖ്യം ഇന്ത്യയെ കൈപിടിച്ചുയര്‍ത്തി. ക്യാച്ചുകളും സ്റ്റംപിങ് അവസരങ്ങളും നഷ്ടപ്പെടുത്തിക്കൊണ്ട് ഫീല്‍ഡില്‍ ന്യൂസിലാന്റ് തരംതാണതും ഇന്ത്യയെ തുണച്ചു.
എട്ടു ഫോറുകളും ഒരു സിക്സറും പറത്തിയ അശ്വിന് ഇന്ത്യന്‍ സ്കോര്‍ 269ല്‍ നില്‍ക്കെ പുറത്തായെങ്കിലും ജഡേജ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. ഇന്ത്യന്‍ വാലറ്റത്തിലേക്ക് കിവി ബൗളര്‍മാര്‍ ഊളിയിടുമ്പോള്‍ അതിവേഗം റണ്‍സ് വാരി ആ ഇടംകൈയന്‍ വിജയതൃഷ്ണ അണയാതെ കാത്തു. അവസാ ഓവറില്‍ 17 റണ്‍സാണ് ഇന്ത്യയ്ക്കു വേണ്ടിയിരുന്നത്. അഞ്ച് വിക്കറ്റുകള്‍ പിഴുത കോറി ആന്‍ഡേഴ്സണില്‍ ബ്രണ്ടന്‍ മക്കല്ലം വിശ്വാസമര്‍പ്പിച്ചു. പക്ഷേ, ആന്‍ഡേഴ്സനെ രണ്ടു തവണ ബൗണ്ടറി കടത്തിയും ഗ്യാലറിയിലെത്തിച്ചും മക്കല്ലത്തിന്റെ തീരുമാനം തെറ്റാണെന്ന് ജഡേജപ്രഖ്യാപിച്ചു. ഓടിയെടുത്തവയും ചേര്‍ന്നപ്പോള്‍ അവസാന പന്തില്‍ ഇന്ത്യയ്ക്ക് വേണ്ടത് രണ്ട് റണ്‍സ്. എന്നാല്‍ സിംഗിള്‍ നേടാനേ ജഡേജയ്ക്ക് സാധിച്ചുള്ളു. കളിയവസാനിക്കുമ്പോള്‍ വരുണ്‍ ആരോണ്‍ (2 നോട്ടൗട്ട്) ജഡേജയ്ക്ക് കൂട്ടായുണ്ടായിരുന്നു.
ഇന്ത്യന്‍ ബാറ്റിങ് പവര്‍ ഹൗസുകള്‍ തീരെ മോശമാക്കിയില്ലെന്നതും കളിയിലെ സവിശേഷതയായി. ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി (50), ഓപ്പണര്‍ രോഹിത് ശര്‍മ (39, ഒരു ഫോര്‍, നാല് സിക്സ്), സുരേഷ് റെയ്ന (31) തുടങ്ങിയവരെല്ലാം തരക്കേടില്ലാതെ ബാറ്റ് വീശി. വിരാക് കോഹ്ലി (6), അജിന്‍ക്യ രഹാനെ (3) എന്നിവര്‍ പരാജയപ്പെട്ടു. നേരത്തെ, ഓപ്പണര്‍ മാര്ട്ടിന് ഗുപ്റ്റില്‍ (111), കീന്‍ വില്യംസണ് (65), ലൂക്ക് റോഞ്ചി (38) ടിം സൗത്തി (27) എന്നിവരുടെ മികവ് ന്യൂസിലാന്റിന് വമ്പന്‍ സ്കോര്‍ സമ്മാനിക്കുകയായിരുന്നു. ഇന്ത്യന്‍ ബൗളര്‍മാരില്‍ മുഹമ്മദ് ഷാമി രണ്ടും ഭുവനേശ്വര്‍ കുമാറും ആരോണും ആര്. അശ്വിനും ഓരോ വിക്കറ്റുകള്‍ വീതവും വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: