തിരുവനന്തപുരം: അരുവിപ്പുറം മഠം ആക്രമണ കേസിലെ പ്രതികളെ പിടികൂടാത്ത സംഭവത്തില്‍ ശിവഗിരി സന്ന്യാസിമാര്‍ സത്യഗ്രഹത്തിലേക്ക്. അടുത്തമാസം ആദ്യവാരം സെക്രട്ടേറിയറ്റിനുമുന്നില്‍ നിരാഹാരമിരിക്കാനാണ് സന്ന്യാസി സമൂഹത്തിന്റെ തീരുമാനം. അരുവിപ്പുറം മഠം ആക്രമിച്ച് ആഴ്ചകള്‍ പിന്നിട്ടിട്ടും കേസിലെ പ്രധാന പ്രതികളെ അറസ്റ്റുചെയ്യാത്ത ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികളെ സംരക്ഷിക്കുന്നതില്‍ പ്രതിഷേധിച്ചാണ് നിരാഹാര സമരം.
അരുവിപ്പുറം മഠം സംരക്ഷിക്കുമെന്നും മഠം ആക്രമണകേസിലെ പ്രധാനപ്രതികളെ പിടികൂടുമെന്നും മഠത്തിന് സംരക്ഷണം നല്‍കാമെന്നും നിയമസഭയില്‍ പ്രതിപക്ഷനേതാവിന്റെ സബ്മിഷന് മറുപടി നല്‍കവെ മന്ത്രി ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ മഠം ആക്രമണകേസില്‍ മന്ത്രി ഇരട്ടത്താപ്പ് നടത്തുന്നതായാണ് ആരോപണം. ഒരുവശത്തുകൂടി നിയമസഭയ്ക്ക് ഉറപ്പ് നല്‍കുകയും മറുവശത്തുകൂടി പ്രതികളെ അറസ്റ്റുചെയ്യാതെ അഴിഞ്ഞാടാന്‍ അനുവദിക്കുകയും ചെയ്തതായി സന്ന്യാസിമാര്‍ ആരോപിച്ചു. അരുവിപ്പുറം ശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ മീഡിയാകമ്മിറ്റി ചെയര്മാന് വണ്ടന്നൂര്‍ സന്തോഷിനെ വഞ്ചിയൂര്‍ കോടതിവളപ്പില്‍ വച്ച് മഠം ആക്രമണകേസിലെ പ്രതികളായ കോണ്‍ഗ്രസ് നെയ്യാറ്റിന്‍കര ബ്ലോക്ക് പ്രസിഡന്റും മകനും ചേര്‍ന്ന് കാര്‍കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവവും ഉണ്ടായി. ആ കേസിലും പ്രതികളെ അറസ്റ്റുചെയ്തില്ല.
ലോകം അറിയപ്പെടുന്ന നവോത്ഥാന കേന്ദ്രമായ അരുവിപ്പറം ക്ഷേത്രത്തില്‍ പരമ്പരാഗതമായി നടത്തിവന്നിരുന്ന ശിവരാത്രി മഹോത്സവം സുഗമമായി നടത്തുന്ന കാര്യത്തിലും പ്രതികളില്‍നിന്ന് ഭീഷണി നേരിടുമ്പോഴും ആഭ്യന്തരമന്ത്രി ഒളിച്ചുകളിക്കുന്നതായി സന്ന്യാസിമാര്‍ പറഞ്ഞു. അരുവിപ്പുറം മഠത്തിനും മഠത്തിന്റെ സ്ഥാപനങ്ങള്‍ക്കും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും സന്ന്യാസിമാര്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: