ലക്നൗ: ഇന്ത്യന്‍ ബാഡ്മിന്റണിലെ സൂപ്പര്‍ താരം സൈന നെവാളിന്റെ കിരീടത്തിനായുള്ള കാത്തിരിപ്പിന് വിരാമം. സയ്യിദ് മോദി ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രി ഗോള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ സൈന ജേത്രിയായി. യുവതാരം പി.വി. സിന്ധുവിനെയാണ് സൈന കലാശപ്പോരാട്ടത്തില്‍ കീഴടക്കിയത്, സ്കോര്‍: 21-14, 21-17. അതേസമയം, പുരുഷവിഭാഗം ഫൈനലില്‍ ദേശീയ ചാമ്പ്യന്‍ കെ. ശ്രീകാന്ത് ചൈനയുടെ സ്യൂ സോങ്ങിനോട് 16-21, 21-19, 21-13ന് പരാജയപ്പെട്ടു.
അളന്നുമുറിച്ച ഡ്രോപ് ഷോട്ടുകളിലൂടെയും കരുത്തുറ്റ ക്രോസ് കോര്‍ട്ട് സ്മാഷുകളിലൂടെയും സൈന സിന്ധുവിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകളഞ്ഞു. ഒന്നാം ഗെയിമില്‍ 5-0ത്തിന് മുന്നില്‍ക്കയറിയ സൈന എതിരാളിക്ക് പിടികൊടുത്തില്ല. അനാവശ്യ പിഴവുകള്‍ വരുത്തിയ സിന്ധു സൈനയ്ക്ക് കാര്യങ്ങള്‍ എളുപ്പമാക്കിക്കൊടുക്കുകയും ചെയ്തു. രണ്ടാം ഗെയിമില്‍ സിന്ധു 4-0ത്തിന്റെ ലീഡെടുത്തു. എന്നാല്‍ തിരിച്ചടിച്ച സൈന കളിയുടെ കടിഞ്ഞാണ്‍ കൈയിലേന്തി കിരീടം ഉറപ്പിച്ചു.
സോങ്ങുമായുള്ള അങ്കത്തില്‍ ശ്രീകാന്തിനായിരുന്നു വ്യക്തമായ മുന്‍തൂക്കം. ആദ്യ ഗെയിം ഇന്ത്യന്‍ താരം അധികം വിയര്‍പ്പൊഴുക്കാതെ പോക്കറ്റിലാക്കി. രണ്ടാം ഗെയിമില്‍ 12-19ന് ആധിപത്യം സ്ഥാപിക്കാനും ശ്രീകാന്തിന് സാധിച്ചു. പക്ഷേ, അമിത സമ്മര്‍ദ്ദം ശ്രീകാന്തിന് വിനയായി. അവസരം മുതലെടുത്ത സോങ്ങ് ഫ്ലാറ്റ് ഷോട്ടുകളിലൂടെ ഗെയിം തട്ടിയെടുത്തു. നിര്‍ണായക മൂന്നാം ഗെയിമില്‍ ആതിഥേയ താരം തീരെ നിറംമങ്ങിയപ്പോള്‍ വിജയം സോങ്ങിനൊപ്പം നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: