റോം: ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയുടെ തിരുശേഷിപ്പ് ഇറ്റലിയിലെ സാന്‍ പീറ്റ്റോ ഡേല്ലാ ലെന്‍കാ ചാപ്പലില്‍ നിന്നും മോഷണം പോയി. ഇരുമ്പ് വസ്തുക്കള്‍ ഉപയോഗിച്ച് ചാപ്പലിന്റെ ജനാലകള്‍ തകര്‍ത്ത ശേഷം മോഷ്ടാക്കള്‍ ചാപ്പലിനുള്ളില്‍ കയറുകയായിരുന്നു.
തിരുശേഷിപ്പ് സൂക്ഷിച്ചിരുന്ന പെട്ടി പൊളിച്ച ശേഷം മാര്‍പ്പാപ്പ സ്ഥിരമായി ഉപയോഗിച്ചിരുന്ന യേശുവിന്റെ ക്രൂശിത രൂപവും ജോണ്‍പോള്‍ രണ്ടാമന്റെ രക്തം പുരണ്ട തൂവാലയും മോഷ്ടാക്കള്‍ കൈക്കലാക്കി. മാര്‍പ്പാപ്പയുടെ മൂന്ന് തൂവാലകളില്‍ ഒരെണ്ണമാണിത്. മാര്‍പ്പാപ്പയെ ഈ വര്‍ഷം ഏപ്രില്‍ 27ന് വിശുദ്ധനായി പ്രഖ്യാപിക്കാനിരിക്കെയാണ് കവര്‍ച്ച നടന്നിരിക്കുന്നത്. മോഷ്ടാക്കളെ പിടികൂടാന്‍ ഇറ്റാലിയന്‍ പോലീസ് ഊര്‍ജിതമായ അന്വേഷണം നടത്തുകയാണ്.
മധ്യ ഇറ്റലിയിലെ അബ്റുസ്സോ പ്രദേശത്തെ മലനിരകളിലാണ് സാന്‍ പിത്രോ ഡേല്ലാ ലെന്‍കാ എന്ന ചെറിയ പള്ളി സ്ഥിതി ചെയ്യുന്നത്. ഒഴിവ് സമയങ്ങളില്‍ മാര്‍പാപ്പ പതിവായി ഇവിടെ സന്ദര്‍ശനം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: