അരിയാഹാരം കഴിക്കുന്നവര്‍ക്ക് നേരത്തെ നിശ്ചയമുണ്ടായിരുന്നു ഒഞ്ചിയത്തെ ചന്ദ്രശേഖരനെ ആരാണ് കൊന്നതെന്ന്. പാര്‍ട്ടിയിലുള്ളപ്പോള്‍ കരളില്‍ വന്നുപെട്ട ക്രൗര്യം ഏതാണ്ടൊക്കെ കഴുകി വൃത്തിയാക്കിയ ശേഷമാണ് അദ്ദേഹം മനുഷ്യത്വത്തിന്റെ മഹാപ്രവാഹത്തിന്റെ ഭാഗമായത്. അത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം വല്ലാത്ത ആഘാതമായിരുന്നു. ക്രൗര്യത്തിന്റെ സകല ഊടുവഴികളിലും അങ്കക്കോഴികളെ അണിനിരത്തി മാനവികതയുടെ മുകുളങ്ങളെ നുള്ളിമാറ്റാന്‍ അനവരതം ശ്രമിക്കുന്ന പാര്‍ട്ടിക്ക് ചന്ദ്രശേഖരന് കണ്ണിലെ കരടായില്ലെങ്കിലേ അത്ഭുതമുള്ളൂ. ആ കരട് എടുത്തു മാറ്റുന്നതിനൊപ്പം തന്നെ ഇനി പാര്‍ട്ടിയുടെ കണ്ണില്‍ അത്തരത്തിലുള്ള ഒരു കരടും ഉണ്ടാവരുതെന്ന് ദൃഢനിശ്ചയം ചെയ്തിരുന്നു.
ക്രൗര്യക്കൂട്ടില് നിന്ന് ഒരാള്‍ പുറത്തു പോവുമ്പോള്‍ അത് പാര്‍ട്ടിക്ക് ഏറെ ഭീഷണി സൃഷ്ടിക്കുമെന്ന് വ്യക്തമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയുടെ ഉന്നതനേതൃത്വം ഗുണ്ടാത്തലവന്മാര്ക്ക് പ്രാമുഖ്യമുള്ള ക്വട്ടേഷന്‍ സംഘത്തിന് ചന്ദ്രശേഖരനെ വകവരുത്താന്‍ കരാര്‍ ഉറപ്പിച്ചത്. അതിന്റെ ദാരുണമായ അന്ത്യം ഒഞ്ചിയത്തുമാത്രമല്ല മാനവികതയുടെ ചെറുസ്പന്ദനങ്ങള്‍ ഉള്ളിടത്തു പോലും പ്രതിഫലിച്ചു. 51 വെട്ടിന് 12 പ്രതികള്‍ കുറ്റക്കാരാണെന്ന് നേരത്തെ ചൂണ്ടിക്കാട്ടിയ കോടതി നികൃഷ്ട രാഷ്ട്രീയത്തിന്റെ ഇരയായിരുന്നു ചന്ദ്രശേഖരന് എന്ന് വിലയിരുത്തിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് 11 പ്രതികള്‍ക്ക് ജീവപര്യന്തവും ഒരാള്‍ക്ക് മൂന്ന് വര്‍ഷം തടവും ശിക്ഷ നല്‍കിയത്. ജീവപര്യന്തം എന്നാല്‍ ജീവിതാവസാനം വരെ തടവ് എന്നും കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്. നാരായണ പിഷാരടി വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വീണത് വിദ്യ എന്നു പറഞ്ഞതുപോലെ ജീവപര്യന്തം തടവ് നല്‍കിയതിനെക്കുറിച്ച് സിപിഎമ്മിന്റെ വിശദീകരണമാണ് അന്നം കഴിക്കുന്നവര്‍ക്ക് തീരെ ദഹിക്കാത്തത്. പോളിറ്റ് ബ്യൂറോ അംഗവും മുന്‍ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന് പറഞ്ഞത് പ്രോസിക്യൂഷന്റെ വാദമുഖങ്ങള്‍ കോടതി നിരാകരിച്ചുവെന്നാണ്. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന് അപേക്ഷിച്ചിരുന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു കേസായി കരുതാനാവാത്തതിനാല് ആ ആവശ്യം കോടതി പരിഗണിച്ചില്ല. കോടതിയുടെ ആ നിലപാടാണ് സിപിഎം ഉയര്‍ത്തിക്കാട്ടി തങ്ങളുടെ ഭാഗം ന്യായീകരിക്കുന്നത്. എന്നുവെച്ചാല്‍ പ്രോസിക്യൂഷന്റെ പ്രധാന വാദഗതിയെ തള്ളുകവഴി പ്രതികളുടെ നിലപാടാണ് കോടതി അംഗീകരിച്ചതെന്ന്! പൊതുജനമധ്യത്തില്‍ അപഹാസ്യമാവുകയും കുറ്റത്തിന്റെ കരിങ്കുപ്പായം ധരിച്ച് വിറച്ചുനില്ക്കുകയും ചെയ്യേണ്ടിവന്ന സാഹചര്യത്തില്‍ ഒരു തുരുമ്പിന്റെ ബലത്തില്‍ തങ്ങളുടെ ഭാഗമാണ് വിജയിച്ചതെന്ന് പറയുന്നു. വാസ്തവത്തില്‍ കൊലപാതകത്തിനും ഗൂഢാലോചനയ്ക്കും എതിരെ നിലവില്‍ കൊടുക്കാവുന്ന പരമാവധി ശിക്ഷയാണ് കോടതി നല്‍കിയിരിക്കുന്നത്. അസഹിഷ്ണുതയുടെ വൈറസുകള്‍ നുരഞ്ഞുപുളയ്ക്കുന്ന ഒരു പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിന്ന് വാസ്തവത്തില്‍ പ്രതീക്ഷിക്കാവുന്നതാണ് അപഭ്രംശമുള്ള ന്യായീകരണം.
നേരെ പറഞ്ഞാല്‍ രാഷ്ട്രീയ ശത്രുക്കളുടെ മുഖം പോലും തങ്ങള്‍ ബാക്കി വെച്ചേക്കില്ലെന്നും അത്തരമൊരു മുഖം ജനമനസ്സുകളില്‍ ഉണ്ടാവരുതെന്നും തീരുമാനമെടുത്ത അറുകൊല രാഷ്ട്രീയത്തിന്റെ കൈക്കരുത്താണ് സിപിഎമ്മിനുള്ളത്. മാനവികതയുടെ വഴിയിലേക്ക് ഒരിക്കലും ഈ പാര്‍ട്ടിക്ക് പോകാന്‍ കഴിയില്ലെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ചന്ദ്രശേഖരന് വധവും അതിനെ തുടര്‍ന്നുണ്ടായതും ഉണ്ടായിക്കൊണ്ടിരിക്കുന്നതുമായ സംഭവഗതികള്‍. ഇക്കാര്യത്തില്‍ ഒരുപാട് മലക്കം മറിച്ചിലുകളും വഴിമാറലുകളും പാര്‍ട്ടിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. അതിന് തെളിവ് അവരുടെ മുഖപത്രം തന്നെയാണ്. ഞങ്ങളെ കണ്ടാല്‍ കൊലയാളികള്‍ എന്നു തോന്നുമോ എന്ന തരത്തിലാണ് അവരുടെ മുഖപത്രം ചന്ദ്രശേഖരന് വധത്തിനെ സംബന്ധിച്ച വാര്‍ത്തകളും വിശകലനങ്ങളും നല്‍കിയത്. അത് മാത്രം നോക്കിയാല്‍ മതി പ്രതികള്‍ ഏത് പാര്‍ട്ടിക്കാരാണെന്ന് മനസ്സിലാവാന്‍.
സാധാരണഗതിയില്‍ ചന്ദ്രശേഖരനോട് കൊലയാളി സംഘത്തിന് ഒരു വൈരാഗ്യവുമില്ല. ഓപ്പറേഷന് നടത്തുക, പണം വാങ്ങുക എന്നതാണ് അവരുടെ രീതി. ചുമ്മാ റോഡില്‍ ബൈക്കോടിച്ചുപോവുന്നവനെ ഒരു കാരണവും കൂടാതെ കൊല്ലാന്‍ മാത്രം പാര്‍ട്ടി രാഷ്ട്രീയം അവര്‍ക്കില്ല. ഗൂഢാലോചന നടത്തി അവര്‍ക്ക് പണം നല്‍കിയത് പാര്‍ട്ടിയുടെ ഉന്നത നേതാക്കളുടെ ഒത്താശയോടെ രണ്ടാംനിര നേതാക്കളാണ്. മുഴുവന്‍ നേതാക്കളിലേക്കും ഗൂഢാലോചനാ കുരുക്കുകള്‍ മുറുകുന്നതിനു മുമ്പു തന്നെ സമര്‍ത്ഥമായ രാഷ്ട്രീയ ഇടപെടലിലൂടെ കേസിന്റെ അന്വേഷണം അട്ടിമറിക്കാന്‍ പാര്‍ട്ടിക്കു സാധിച്ചു എന്നതാണ് വാസ്തവം. ചന്ദ്രശേഖരന്റെ മുഖം നഷ്ടപ്പെടുത്തിയ അതേ രാഷ്ട്രീയ അസഹിഷ്ണുതാ കൊടുവാള് ഇപ്പോള്‍ സമൂഹത്തിനു നേരെയും ഉയര്‍ന്നു താഴുന്നു എന്നതാണ് ഒടുവിലത്തെ സ്ഥിതിഗതികള്‍ വിശകലനം ചെയ്യുമ്പോള്‍ കാണാന്‍ സാധിക്കുന്നത്.
നേരത്തെ പ്രതികള്‍ കുറ്റക്കാരെന്ന് ചൂണ്ടിക്കാട്ടിയ കോടതി അസഹിഷ്ണുത എത്രമാത്രം അപകടകരവും അക്രമത്തിന് ഹേതുവുമാണെന്ന് മഹാത്മാഗാന്ധിയുടെ അഭിപ്രായത്തിലൂടെ വ്യക്തമാക്കിയിരുന്നു. ഇന്നലെ ശിക്ഷ വിധിക്കുമ്പോഴും അതേ പരാമര്‍ശം ഉണ്ടായി. തികഞ്ഞ രാഷ്ട്രീയ അസഹിഷ്ണുതയാണ് ഇതിന്റെ പിന്നിലെന്ന് ചൂണ്ടിക്കാട്ടിയ ന്യായാധിപന് ഹിംസാത്മക രാഷ്ട്രീയം മനുഷ്യരാശിയുടെ സര്‍വനാശത്തിന് വഴിവെക്കുമെന്ന് പറയാതെ പറഞ്ഞിട്ടുണ്ട്. ഈ കേസിന്റെ വൈകാരിക തലങ്ങളില്‍ നിന്ന് മാറിനിന്നുകൊണ്ട് ചിന്തിക്കുമ്പോള്‍ പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷതന്നെ കിട്ടിയിട്ടുണ്ടെന്ന് കരുതാനാവും.
ചന്ദ്രശേഖരന്റെ വിധവ കെ.കെ. രമയും വിധിയില്‍ ആശ്വാസം കൊള്ളുകയുണ്ടായി. പക്ഷേ, സിപിഎമ്മിന്റെ കൊടുവാള് രാഷ്ട്രീയം ഇതുകൊണ്ടൊന്നും ഇല്ലാതാവുമെന്ന് പ്രതീക്ഷിക്കുക വയ്യ. വിധിയുടെ പശ്ചാത്തലത്തില്‍ നേതൃത്വം കൈക്കൊണ്ട സമീപനം തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം.
പ്രതികള്‍ക്കുവേണ്ടി മേല്‍കോടതിയില്‍ പോയി ശിക്ഷ ഇളവു ചെയ്യാനാണ് പാര്‍ട്ടി താല്‍പ്പര്യപ്പെടുന്നത്. അതേയവസരത്തില്‍ ശിക്ഷിക്കപ്പെട്ട നേതാക്കള്‍ക്കെതിരെ ചെറുവിരലനക്കാന്‍ പോലും തയ്യാറായിട്ടില്ല. പണ്ട് ശത്രുപക്ഷത്ത് നിര്‍ത്തി തലവെട്ടിക്കീറിയും ബോംബെറിഞ്ഞ് ചിതറിച്ചും നശിപ്പിക്കാന്‍ നോക്കിയവരില്‍ ചിലരെ സംസ്ഥാന നേതാവിന്റെ നേതൃത്വത്തില്‍ ആചാരവെടികളോടെ സ്വാഗതം ചെയ്യാന്‍ ഒരുങ്ങിയ ദിവസം തന്നെ സ്വന്തം നേതാക്കള്‍ക്ക് ജയിലിലേക്ക് പോകേണ്ടിവന്ന അവസ്ഥ യാദൃച്ഛികമാണെങ്കിലും അതിന്റെ കാരണം തേടി മേറ്റ്വിടെയും പോകേണ്ടതില്ല. ഇനിയെങ്കിലും ചോര കൊതിക്കുന്ന കൊടുവാള് അവര്‍ ഉപേക്ഷിക്കാന്‍ തയ്യാറാവണം. ചന്ദ്രശേഖരന് വധത്തിന്റെ വിധിയിലൂടെ അതാണ് നിയമം ഓര്‍മ്മപ്പെടുത്തുന്നത്; സമൂഹവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: