പാനൂര്‍: രണ്ടായിരത്തോളം പേര് ബിജെപി വിട്ട് വരുമെന്ന് പ്രചാരണം നടത്തി സിപിഎമ്മിന്റെ നേതൃത്വത്തില്‍ പാനൂരില്‍ ആസൂത്രണം ചെയ്ത സ്വീകരണ യോഗം പാര്‍ട്ടി നേതൃത്വത്തെ നാണം കെടുത്തി. നൂറു പ്രവര്‍ത്തകരെ പോലും പരിപാടിയിലെത്തിക്കാന് സിപിഎം നേതൃത്വത്തിനായില്ല. ദൃശ്യ മാധ്യമങ്ങളും സിപിഎമ്മിന്റെ രക്ഷക്കെത്തി. പുതിയതായി പാര്‍ട്ടിയിലേക്ക് വരുന്നവര്‍ക്കായി നീക്കി വെച്ച കസേരകളിലേക്ക് ക്യാമറ കണ്ണുകളെത്താഞ്ഞതിന് സിപിഎം നേതൃത്വം ഇവരോട് നന്ദി പറയണം. അതുകൂടി പകര്‍ത്തി ജനങ്ങള്‍ക്ക് മുന്നില്‍ കാണിച്ചിരുന്നെങ്കില്‍ നേതൃത്വം ഇതിലും നാണംകെട്ട് പോയേനെ.
ബിജെപിയില്‍ നിന്നും പുറത്താക്കിയവരുടെ നേതൃത്വത്തില്‍ സിപിഎമ്മിലേക്കെത്തിയ വിരലിലെണ്ണാവുന്ന പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചാണ് ഇന്നലെ പാനൂര്‍ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ എത്തിച്ചത്. ചിലരെ ഭീഷണിപ്പെടുത്തിയും ചിലര്‍ക്ക് ഒട്ടേറെ വാഗ്ദാനങ്ങള്‍ നല്‍കിയുമാണ് സിപിഎം നേതൃത്വം സ്വീകരണയോഗത്തിനെത്തിച്ചത്. ഒ.കെ.വാസുമാസ്റ്ററെ തൂവക്കുന്നിലെ കെഎസ്ടിഎ നേതാവിന്റെ വീട്ടിലായിരുന്നു സിപിഎം നേതൃത്വം പാര്‍പ്പിച്ചത്.
എ.അശോകന്റെ വീട്ടില്‍ സിപിഎം നേതാവ് എം.സുരേന്ദ്രന്റെ നേതൃത്വത്തില്‍ വന്‍പട കാവല്‍നിന്നിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് വരെ ചര്‍ച്ചചെയ്ത വിഷയമായതിനാല്‍ അശോകന് വാക്കു മാറിയാലുണ്ടാകുന്ന നാണക്കേട് സിപിഎമ്മിനറിയാമായിരുന്നു. നേതാക്കന്മാരുടെ മനസ്സ് മാറാതിരിക്കാന്‍ ഇടക്കിടെ സ്റ്റഡി ക്ലാസുകളും നടന്നു. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ യോഗത്തിലേക്ക് ക്ഷണിച്ചുവരുത്തി നാണക്കേടുണ്ടാകാതിരിക്കാന്‍ മറ്റ് പോംവഴിയില്ലാതെ പുതിയ മാതൃക സ്വീകരിക്കുകയായിരുന്നു കണ്ണൂരിലെ സഖാക്കള്‍. പതിവില്‍ നിന്ന് വിപരീതമായി ധൃതിയില്‍ പ്രസംഗം നിര്‍ത്തി അസംതൃപ്തനായാണ് പിണറായി വേദിയില്‍ നിന്ന് പോയത്.
മനസ്സില്ലാതെയാണ് പല സിപിഎം നേതാക്കന്മാരും പരിപാടിയില്‍ എത്തിയതെന്ന് നേതാക്കന്മാരുടെ ശരീരഭാഷ വ്യക്തമാക്കി. ആളെ തികക്കാന്‍ സഖാക്കളെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചിരുന്നു. രാജി വെച്ച് വന്ന 2000 പേര് എവിടെയെന്ന ചോദ്യത്തിന് മുന്നില്‍ പതറാതെ വരും ദിവസങ്ങളില്‍ ആളുകള്‍ കൂട്ടത്തോടെ എത്തുമെന്ന പ്രഖ്യാപനവും പാനൂരിന്റെ മണ്ണില്‍ നിന്നും ആര്‍എസ്എസിനെ നിഷ്കാസനം ചെയ്യുമെന്ന ഭീഷണിയുമായപ്പോള്‍ എല്ലാം ശുഭം.
ചുരുക്കത്തില്‍ സിപിഎം നേതൃത്വത്തിന്റെ അല്പത്തരം വ്യക്തമാക്കുന്നതായിരുന്നു ബിജെപിയില്‍ നിന്നും പുറത്താക്കപ്പെട്ട ഏതാനും പേര്‍ക്ക് പാര്‍ട്ടി ഏര്‍പ്പാടാക്കിയ സ്വീകരണാഭാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: