ന്യൂദല്‍ഹി: സ്വവര്‍ഗ്ഗരതി നിയമവിരുദ്ധമാക്കിയ വിധി പുന:പരിശോധിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. കേന്ദ്രസര്‍ക്കാരും സ്വവര്‍ഗ്ഗരതിക്കാരുടെ സംഘടനകളും സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജി ജസ്റ്റിസ് എച്ച്.എല്‍ ദത്തു, ജസ്റ്റിസ് എസ്.ജെ മുഖോപാധ്യായ എന്നിവരുടെ ഡിവിഷന് ബെഞ്ച് തള്ളിക്കളഞ്ഞു. സ്വവര്‍ഗ്ഗലൈംഗികത നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിക്കൊണ്ട് കഴിഞ്ഞ ഡിസംബര്‍ 11ന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി പിന്‍വലിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
ഹര്‍ജിക്കാരുടെ ആവശ്യങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി പ്രകൃതിവിരുദ്ധ ലൈംഗികത നിയമവിരുദ്ധവും ക്രിമിനല്‍ കുറ്റവുമാണെന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 177-ാം വകുപ്പ് നിലനില്‍ക്കുന്നതാണെന്നും വ്യക്തമാക്കി. ജസ്റ്റിസ് ജി.എസ് സിങ്ങ്വി അദ്ധ്യക്ഷനായ ബെഞ്ചാണ് സ്വവര്‍ഗ്ഗരതി ക്രിമിനല്‍ കുറ്റമാണെന്ന് വ്യക്തമാക്കിക്കൊണ്ട് ഡിസംബറില്‍ വിധി പുറപ്പെടുവിച്ചത്. 377-ാം വകുപ്പിന്റെ കാര്യത്തില്‍ പാര്‍ലമെന്റിന് നിയമനിര്‍മ്മാണം നടത്താമെന്നാണ് സുപ്രീംകോടതി നിലപാട്. നിലവിലെ നിയമമനുസരിച്ച് സ്വവര്‍ഗ്ഗരതി അനുവദിക്കാനാകില്ലെന്നും നിയമം മാറ്റിയാല്‍ ഇക്കാര്യം പരിശോധിക്കാമെന്നുമാണ് കോടതി വ്യക്തമാക്കുന്നത്. എന്നാല്‍ പുതിയ നിയമനിര്‍മ്മാണത്തിനു തയ്യാറാവാതെ കോടതിക്കെതിരായി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന നീക്കം പരിഹാസ്യമായി മാറിക്കഴിഞ്ഞു.
ഡിസംബറിലെ കോടതി വിധിക്കെതിരെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയും ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെ നിയമമന്ത്രി കപില്‍ സിബല്‍, ധനമന്ത്രി പി.ചിദംബരം തുടങ്ങിയവരും കോടതിക്കെതിരെ രംഗത്തെത്തി. കേന്ദ്ര ആരോഗ്യമന്ത്രാലയവും സുപ്രീംകോടതി വിധി പുന:പരിശോധിക്കണമെന്ന ആവശ്യമുയര്‍ത്തിയിരുന്നു.
സ്വവര്‍ഗ്ഗലൈംഗികത നിരോധിച്ച ദല്‍ഹി ഹൈക്കോടതി വിധിയേ തുടര്‍ന്നാണ് പ്രശ്നങ്ങളുടെ തുടക്കം. ഹൈക്കോടതി വിധിക്കെതിരെ നിരവധി സംഘടനകള്‍ സുപ്രീംകോടതിയെ സമീപിച്ചതെങ്കിലും ഹൈക്കോടതി വിധി ശരിവയ്ക്കുകയായിരുന്നു മേല്‍ക്കോടതി. പുതിയ നിയമനിര്‍മ്മാണം നടത്താതെ സ്വവര്‍ഗ്ഗലൈംഗികതയെ അനുകൂലിക്കാനാവില്ലെന്ന നിലപാട് സുപ്രീംകോടതിയും ശരിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: