കോഴിക്കോട്: ടിപി. വധക്കേസില്‍ സിപിഎം നേതാക്കളായ മൂന്ന് പേര്‍ക്ക് വിചാരണ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതോടെ പൊളിഞ്ഞത് പാര്‍ട്ടി നേതൃത്വത്തിന്റെ കള്ള പ്രചാരണങ്ങള്‍. കൊലയാളികളായ ഏഴ് പേര്‍ക്കൊപ്പമാണ് ഗൂഢാലോചന കുറ്റത്തിന് ഏരിയാ കമ്മിറ്റി അംഗം പി. കെ. കുഞ്ഞനന്തന്, കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കെ. സി. രാമചന്ദ്രന്, ബ്രാഞ്ച് സെക്രട്ടറി ട്രൗസര്‍ മനോജ് എന്നിവരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ടിപി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നും ഏതെങ്കിലുമൊരു പാര്‍ട്ടി അംഗത്തിന് ഇതില്‍ പങ്കുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും ഇതിന് പാര്‍ട്ടിതല അന്വേഷണം നടത്തുമെന്നുമാണ് സിപിഎം നേതൃത്വം ആദ്യം ഏറ്റുപറഞ്ഞത്.
എന്നാല്‍ കൃത്യമായ തെളിവ് കോടതിക്ക് മുന്നില്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടതിനാലാണ് പാര്‍ട്ടി കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. മോഹനന് കേസില്‍ നിന്ന് രക്ഷപ്പെട്ടത്. ഇത് പിടിവളളിയാക്കിയാണ് സിപിഎം നേതൃത്വം കേസില്‍ പങ്കില്ലെന്ന പഴയ പല്ലവിയുമായി വീണ്ടും രംഗത്ത് വന്നത്. അതേ സമയം കണ്ണൂര്‍ ജില്ലയില്‍ പാര്‍ട്ടിയുടെ ആക്ഷന്‍ കമാന്‍ഡര്‍ എന്നറിയപ്പെടുന്ന ഏരിയാ കമ്മിറ്റി അംഗം പി. കെ. കുഞ്ഞനന്തന്റെ കാര്യത്തില്‍ പിണറായി വിജയനടക്കമുള്ളവര്‍ മൗനം പാലിക്കുകയുമാണ്.
ടിപി കേസില്‍ പി. മോഹനന് രക്ഷപ്പെട്ടത് തെല്ലൊരു ആശ്വാസമായി മാറിയിരുന്നെങ്കിലും സിബിഐ അന്വേഷണമെന്ന പ്രചാരണം ശക്തമായത് നേതൃത്വത്തെ ശിക്ഷാ വിധി വന്നതോടെ കൂടുതല്‍ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. ടിപി വധത്തിന് സി.പി.എം. വ്യക്തമായ ഗൂഢാലോചനയും ആസൂത്രണവും നടത്തിയെന്നത് വിധിന്യായത്തില്‍ വ്യക്തമാകുന്നുണ്ട്.
പി. കെ. കുഞ്ഞനന്തന്റെ മൊഴിയില്‍ സൂചിപ്പിക്കുന്നതാകട്ടെ താന്‍ കൃത്യം ഏറ്റെടുത്തത് കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. മോഹനനെ ഫോണില്‍ വിളിച്ച് ഉറപ്പ് വരുത്തിയതിന് ശേഷമാണെന്നുമാണ്. കേസില്‍ മോഹനന്റെ പങ്ക് തെളിയിക്കുന്ന കുഞ്ഞനന്തന്റെ ഈ മൊഴി കേസ് സംബന്ധിച്ച രേഖയില്‍ വ്യക്തവുമാണ്. എന്നാല്‍ മോഹനന് ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ പങ്കെടുത്ത വള്ളിക്കാട്ടെ പൂക്കടയില്‍ നടന്ന ഗൂഢാലോചന തെളിയിക്കുന്നതില്‍ മുന്‍ ധാരണ ഉള്ളത് പോലെയാണ് പ്രോസിക്യൂഷന് കോടതിയില്‍ പരാജയപ്പെട്ടത്. ടിപി കേസില്‍ നേതാക്കളെ രക്ഷപ്പെടുത്താന്‍ സിപിഎം-കോണ്‍ഗ്രസ് ധാരണ ഉണ്ടെന്ന നേരത്തെയുള്ള ആരോപണം ശരിവെക്കുന്നതുമാണ് പ്രോസിക്യൂഷന്റെ ഈ പരാജയം.
ടി.പി. വധം സംബന്ധിച്ച് ബാഹ്യമായ കാര്യങ്ങള്‍ ഉള്‍പ്പെടാത്ത, നിയമവശങ്ങള്‍ മാത്രം പരിശോധിച്ചുള്ള വിധി പ്രസ്താവമാണ് ഉണ്ടായിരിക്കുന്നത്. ഇത് വിധിന്യായത്തില്‍ കോടതി പ്രത്യേകം ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ശക്തമായ തെളിവുകള്‍ ഹാജരാക്കിയും ഗൂഢാലോചനയെക്കുറിച്ചുള്ളആഴത്തിലുള്ള അന്വേഷണവും നടന്നാല്‍ സിപിഎമ്മിലെ വന്‍സ്രാവുകള്‍ ടിപി വധക്കേസില്‍ കുടുങ്ങാന്‍ സാധ്യത എറെയാണ്. സിബിഐ അന്വേഷണമെന്ന പ്രചാരണം ശക്തമാകുന്നതും കൊല്ലപ്പെട്ട ചന്ദ്രശേഖരന്റെ ഭാര്യ കെ. കെ. രമ ഈ ആവശ്യം ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന നിരാഹാര സത്യഗ്രഹ സമരവും പി. മോഹനന് അടക്കമുള്ള സി.പി.എം. നേതാക്കളെ വീണ്ടും മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നത് ഇത്തരമൊരു സാഹചര്യത്തിലുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: