ഇടുക്കി: സംസ്ഥാനത്തെ 123 വില്ലേജുകള്‍ പരിസ്ഥിതിലോല പ്രദേശങ്ങള്‍ തന്നെയാണെന്ന കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ച് ഇടുക്കിയിലും കോഴിക്കോട് മലയോര മേഖലയിലും ഇടതുമുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഭാഗികം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണെങ്കിലും സ്വകാര്യ വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങുന്നുണ്ട്.
ഇടുക്കി, അടിമാലി, കട്ടപ്പന, കുമളി മേഖലകളില്‍ കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞ് കിടന്നു. രാവിലെ പത്ത് മണിയോടെ ഇടത് പ്രവര്‍ത്തകരും ഹൈറേഞ്ച് സംരക്ഷണ സമിതിയും വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് നേരത്തെ നടന്ന ഹര്‍ത്താലില്‍ പരക്കെ അക്രമങ്ങളുണ്ടായ താമരശേരി ഉള്‍പ്പടെയുള്ള മലയോര മേഖലയില്‍ കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്വകാര്യബസുകള്‍ അടക്കമുള്ളവ നിരത്തിലിറങ്ങിയില്ല.
വിവിധ സ്ഥലങ്ങളില്‍ സമരാനുകൂലികള്‍ വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്തു. സമരത്തിന്റെ ഭാഗമായ കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍, മേലുകാവ്, തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര, കൂട്ടിക്കല്‍ പഞ്ചായത്തുകളിലും കൊല്ലമുള വില്ലേജിലും ഹര്‍ത്താല്‍ പൂര്‍ണമാണ്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പാല്, പത്രം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയിലെ കേളകം, കൊട്ടിയൂര്‍ പഞ്ചായത്തുകളില്‍ വ്യാപാരി സംഘടനകളുടെ നേതൃത്വത്തിലുള്ള ഹര്‍ത്താലും പുരോഗമിക്കുകയാണ്. ഹര്‍ത്താലിന് എല്‍.ഡി.എഫ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: