ചെന്നൈ: ഇളയ മകന് സ്റ്റാലിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ അധ്യക്ഷന്‍ കരുണാനിധി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. മൂന്നു മാസത്തിനുള്ളില്‍ മകന് മരിക്കുമെന്ന് മൂത്ത മകനും മുന്‍ കേന്ദ്രമന്ത്രിയുമായ അഴഗിരി മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് കരുണാനിധിയുടെ ആവശ്യം.
ഡി.എം.കെയുടെ മുഖ്യ പ്രചാരകനായതിനാല്‍ സുരക്ഷ വര്‍ധിപ്പിക്കണമെന്നാണ് കരുണാനിധിയുടെ ആവശ്യം. എന്നാല്‍ സഹോദരന്മാര് തമ്മിലുള്ള തെരുവ് യുദ്ധമാണ് കരുണാനിധിയുടെ പുതിയ നീക്കത്തിന് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു. അഴഗിരിയുടെയും സ്റ്റാലിന്റെയും അനുയായികള്‍ സംസ്ഥാനത്ത് പലയിടങ്ങളിലും പരസ്പരം ഏറ്റുമുട്ടിയതായി റിപ്പോര്‍ട്ടുകളുണ്ട്. ജന്മദിനമായ വെള്ളിയാഴ്ച ഡി.എം.കെ നേതൃത്വത്തിനും സ്റ്റാലിനുമെതിരെ വാര്‍ത്താസമ്മേളനം നടത്തുമെന്നും അഴഗിരി പ്രഖ്യാപിച്ചിട്ടുണ്ട്.
കരുണാനിധിയുടെ രാഷ്ട്രീയ പിന്‍ഗാമി ആരാകും എന്നതിനെച്ചൊല്ലി അഴഗിരിയും സ്റ്റാലിനും തമ്മിലുള്ള അധികാര വടംവലി അടുത്തിടെ രൂക്ഷമായിരുന്നു. സ്റ്റാലിനെതിരെ ക്രൂരമായ പരാമര്‍ശങ്ങള്‍ അഴഗിരി നടത്തിയതായി കരുണാനിധി കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയുണ്ടായി. ഏതായാലും കലൈഞ്ജറുടെ കുടുംബത്തിലെ അധികാര വടംവലി പാര്‍ട്ടിയുടെ ലോക്സഭാ സാധ്യതകളെ പ്രതികൂലമായി ബാധിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: