തിരുവനന്തപുരം: സംസ്ഥാനത്ത് ചരക്കു വാഹനങ്ങള്‍ക്കൊപ്പം ഓട്ടോറിക്ഷകള്‍ക്ക് ബജറ്റില്‍ ലംപ്സം നികുതി ഏര്‍പ്പെടുത്തിയത് പിന്‍വലിച്ചതായി ധനമന്ത്രി കെ.എം.മാണി നിയമസഭയില്‍ പ്രഖ്യാപിച്ചു. ഇതുവഴി അധികമായി ലഭിക്കുമായിരുന്ന 25 കോടി രൂപ സര്‍ക്കാര്‍ വേണ്ടെന്ന് വച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നികുതി ഉയര്‍ത്തിയതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. ബജറ്റിന്റെ ചര്‍ച്ചയ്ക്കിടെയാണ് മാണി ഇക്കാര്യം പറഞ്ഞത്.
മത്സ്യത്തൊഴിലാളികള്‍ക്ക് കടാശ്വാസത്തിനുള്ള തുക ഒരു കോടി രൂപയായിരുന്നത് 10 കോടിയാക്കി ഉയര്‍ത്തി. അംഗന്‍വാടി വര്‍ക്കര്‍മാരുടെ ഓണറേറിയം 2000 രൂപയായും ആശാ വര്‍ക്കര്‍മാരുടേത് 1000 രൂപയായും ഉയര്‍ത്തി. നൂറു കുട്ടികളുള്ള സ്പെഷ്യല്‍ സ്കൂളുകള്‍ എയ്ഡഡ് സ്കൂളുകളാക്കും. എല്ലാ ക്ഷേമപെന്‍ഷനുകളും നൂറു രൂപ വീതം കൂട്ടിയതായും മാണി പറഞ്ഞു.
റബ്ബറിന്റെ വിലയിടിവ് തടയുന്നതിന് വിപണിയില്‍ ശക്തമായി ഇടപെടും. റബ്ബര്‍ സംഭരണത്തിനായി 10 കോടി രൂപയും അനുവദിച്ചതായും മന്ത്രി പറഞ്ഞു. മാനസികവൈകല്യമുള്ള നൂറ് കുട്ടികള്‍ പഠിക്കുന്ന സ്പെഷ്യല്‍ സ്കൂള്‍ എയ്ഡഡ് സ്കൂളാക്കും. എരുമേലി പഞ്ചായത്തിനെ മുനിസിപ്പാലിറ്റിയായി ഉയര്‍ത്തും. കൊല്ലത്ത് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് സ്ഥാപിക്കാന്‍ കെ.പി.എം.എസിന് അനുമതി നല്കി. മലപ്പുറത്ത് വനിതാ കോളേജും പത്തനംതിട്ടയില്‍ സര്‍ക്കാര്‍ കോളേജും ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: