മിര്‍പൂര്‍: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കക്ക് കൂറ്റന്‍ സ്കോര്‍. ഇരട്ടസെഞ്ച്വറി നേടിയ മഹേല ജയവര്‍ദ്ധനെയുടെയും (203 നോട്ടൗട്ട്) സെഞ്ച്വറി കിതുരുവാന് വിതനാഗെയുടെയും (103 നോട്ടൗട്ട്) കരുത്തില്‍ ഒന്നാം ഇന്നിംഗ്സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 730 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു.
ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്സില്‍ 232 റണ്‍സിന് പുറത്തായിരുന്നു. ഇതോടെ 498 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ശ്രീലങ്ക കരസ്ഥമാക്കിയത്. തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ബംഗ്ലാദേശ് മൂന്നാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സെടുത്തിട്ടുണ്ട്. 11 റണ്‍സോടെ മാര്‍ഷല്‍ അയൂബും 9 റണ്‍സുമായി ഷംസുര്‍ റഹ്മാനുമാണ് ക്രീസില്‍. രണ്ട് ദിവസവു 9 വിക്കറ്റും കയ്യിലിരിക്കെ ഇന്നിംഗ്സ് പരാജയം ഒഴിവാക്കാന്‍ ബംഗ്ലാദേശിന് 463 റണ്‍സ് കൂടി വേണം.11 റണ്‍സെടുത്ത തമിം ഇഖ്ബാലാണ് പുറത്തായത്.
375ന് അഞ്ച് എന്ന നിലയില്‍ മൂന്നാം ദിവസമായ ഇന്നലെ ഇന്നിംഗ്സ് പുനരാരംഭിച്ച ശ്രീലങ്കക്ക് ജയവര്‍ദ്ധനെയും ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസും ചേര്‍ന്ന് മികച്ച പ്രകടനം നടത്തി. 42 റണ്‍സുമായി ബാറ്റിംഗ് ആരംഭിച്ച ജയവര്‍ദ്ധനെ മികച്ച ഫോമിലായിരുന്നു. ഒപ്പം ആഞ്ചലോ മാത്യൂസും മികച്ച പിന്തുണ നല്കി. 179 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. ഇതിനിടെ ജയവര്‍ദ്ധനെ സെഞ്ച്വറിയും പൂര്‍ത്തിയാക്കി. ഒടുവില്‍ സ്കോര്‍ 554-ല്‍ എത്തിയപ്പോള്‍ 86 റണ്സെടുത്തആഞ്ചലോ മാത്യൂസിനെ സൊഹാഗ് ഗാസിയുടെ പന്തില്‍ മാര്‍ഷല്‍ അയൂബ് പിടികൂടിയതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. തുടര്‍ന്നെത്തിയ വിതനാഗെ ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. ബംഗ്ലാദേശ് ബൗളര്‍മാരെ നിഷ്ക്കരുണം പ്രഹരിച്ച വിതനാഗെ ജയവര്‍ദ്ധനെ കൂട്ടുപിടിച്ച് സ്കോര്‍ 730-ല്‍ എത്തിച്ചു. ഇതിനിടെ ജയവര്‍ദ്ധനെ ഇരട്ട സെഞ്ച്വറിയും വിതനാഗെ കന്നിസെഞ്ച്വറിയും തികച്ചു. കരിയറിലെ ഏഴാം ഇരട്ട സെഞ്ച്വറിയാണ് ജയവര്‍ദ്ധനെ സ്വന്തമാക്കിയത്. ബംഗ്ലാദേശിന് വേണ്ടി ഷാക്കിബ് അല്‍ ഹസ്സന് മൂന്നും സൊഹാഗ് ഗാസി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: