ഹൊബാര്‍ട്ട്: ടെസ്റ്റ് പരമ്പരയിലും ഏകദിന പരമ്പരയിലുമേറ്റ ദയനീയ പരാജയത്തിന് പിന്നാലെ ട്വന്റി 20യിലും ഇംഗ്ലണ്ടിന് ഓസ്ട്രേലിയക്ക് മുന്നില്‍ കാലിടറി. മൂന്ന് മത്സരങ്ങളടെ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 13 റണ്‍സിനാണ് ഇംഗ്ലണ്ട് പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് 20ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഓസ്ട്രേലിയക്ക് വേണ്ടി കാമറൂണ്‍ വൈറ്റ് (75), ആരോണ്‍ ഫിഞ്ച് (52), ക്രിസ് ലിന് (37 നോട്ടൗട്ട്) എന്നിവര്‍ മികച്ച പ്രകടനം നടത്തി. ഇംഗ്ലണ്ട് നിരയില്‍ പുറത്താകാതെ 65 റണ്‍സെടുത്ത രവി ബൊപ്പാറയും 32 റണ്‍സെടുത്ത റൂട്ടും മാത്രമാണ് ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവെച്ചത്.
നേരത്തെ ടോസ് നേടിയ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്ലി ബാറ്റിംഗ് തെരഞ്ഞെടുത്തു.ഗംഭീര തുടക്കമാണ് ഒാപ്പണര്‍മാരായ വൈറ്റും ഫിഞ്ചും ചേര്‍ന്ന് കംഗാരുക്കള്‍ക്ക് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 10.4 ഓവറില്‍ 106 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 31 പന്തുകളില്‍ നിന്ന് അഞ്ച് ഫോറും മൂന്ന് സിക്സറുമടക്കം 52 റണ്‍സെടുത്ത ഫിഞ്ചിനെ ബ്രോഡ് ഹെയ്ല്സിന്റെ കൈകളിലെത്തിച്ചു. സ്കോര്‍ 134-ല്‍ എത്തിയപ്പോള്‍ 43 പന്തില്‍ നിന്ന് ആറ് ബൗണ്ടറികളും നാല് സിക്സറുമടക്കം 75 റണ്‍സെടുത്ത കാമറൂണ്‍ വൈറ്റിനെ റൈറ്റ് വിക്കറ്റിന് മുന്നില്‍ കുടുക്കി. തുടര്‍ന്നെത്തിയ മാക്സ്വെല് (20), ക്യാപ്റ്റന്‍ ബെയ്ലി (14) എന്നിവര്‍ പെട്ടെന്ന് പുറത്തായി. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് 19 പന്തില്‍ നിന്ന് രണ്ട് ബൗണ്ടറികളും മൂന്ന് സിക്സറുമടക്കം പുറത്താകാതെ 37 റണ്‍സെടുത്ത ക്രിസ് ലിനനാണ് ഓസീസ് സ്കോര്‍ 213-ല്‍ എത്തിച്ചത്. ഓസീസ് താരം കാമറൂണ്‍ വൈറ്റാണ് മാന്‍ ഒാഫ് ദി മാച്ച്.
തുടര്‍ന്ന് മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് തുടക്കത്തിലേ തിരിച്ചടി നേരിട്ടു. സ്കോര്‍ബോര്‍ഡില്‍ 51 റണ്‍സായപ്പോഴേക്കും ഹെയ്ല്‍സ് (22), ലമ്പ് (9), റൈറ്റ് (9) മോര്ഗന് (2) എന്നിവര്‍ മടങ്ങി. പിന്നീട് ജോ റൂട്ടും (32), ബട്ട്ലറും (20) ചേര്‍ന്ന് സ്കോര്‍ 98-ല്‍ എത്തിച്ചു. ബട്ട്ലറെ കള്‍ട്ടര്‍ നീല്‍ പുറത്താക്കിയതോടെ ഈ കൂട്ടുകെട്ടും പിരിഞ്ഞു. രണ്ട് റണ്‍സ് കൂടി സ്കോര്‍ബോര്‍ഡില്‍ ചേര്‍ത്തപ്പോഴേക്കും റൂട്ടും മടങ്ങി. പിന്നീട് രവി ബൊപ്പാറയുടെ ഒറ്റയാന് പോരാട്ടമാണ് ഇംഗ്ലണ്ടിനെ 200-ല്‍ എത്തിച്ചത്. 27 പന്തുകളില്‍ നിന്ന് രണ്ട് ഫോറും 7 സിക്സറുകളുമടക്കമാണ് ബൊപ്പാറ പുറത്താകാതെ 65 റണ്‍സെടുത്തത്. എന്നാല്‍ സഹതാരങ്ങളില്‍ നിന്ന് മികച്ച പിന്തുണ ലഭിക്കാതിരുന്നതോടെ ടീമിനെവിജയത്തിലേക്ക് നയിക്കാന്‍ ബൊപ്പാറക്ക് കഴിഞ്ഞില്ല. ഓസ്ട്രേലിയക്ക് വേണ്ടി കള്‍ട്ടര്‍ നീല്‍ 30 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: