കേന്ദ്രസര്‍ക്കാര്‍ 123 വില്ലേജുകള്‍ പരിസ്ഥിതിലോല മേഖലകളാണെന്ന് പ്രഖ്യാപിക്കുമ്പോഴും മാഫിയാനുഭാവ മനഃസ്ഥിതിയുള്ള യുഡിഎഫ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പശ്ചിമഘട്ടത്തില്‍ അഞ്ച് ഹെക്ടറില്‍ താഴെയുള്ള സ്വകാര്യഭൂമിയില്‍ ഖാനനാനുമതി നല്‍കിയത് സുപ്രീംകോടതി വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്. പശ്ചിമഘട്ട മേഖലയില്‍ ഗാഡ്ഗില്‍ സമിതി ശുപാര്‍ശകള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഗോവ ഫൗണ്ടേഷന് നല്കിയ ഹര്‍ജിയുടെ പശ്ചാത്തലത്തില്‍ കേരളത്തോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. നിലവിലുള്ള ക്വാറികള്‍ക്കാണ് ഒരു വര്‍ഷത്തില്‍ കവിയാത്ത ഖാനനാനുമതി നല്‍കിയിരിക്കുന്നത്. കേരളത്തില്‍ ആകെ 2000 ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കൂടുതല്‍ ക്വാറികള്‍ക്ക് പെര്‍മിറ്റ് നല്‍കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടത്രെ. 2012 നവംബര്‍ 23 നും ഡിസംബര്‍ 11 നും ജനുവരി 10 നും ഖാനനാനുമതി സംബന്ധിച്ച് ഉത്തരവുകള്‍ ഇറക്കിയിരുന്നു. ഇപ്പോള്‍ കേന്ദ്ര ഹരിത ട്രിബ്യൂണലാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കി വിശദീകരണം തേടിയത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പ്രകാരം 123 വില്ലേജുകളാണ് പരിസ്ഥിതിലോലമെന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നത് സംസ്ഥാനങ്ങളുടെ അഭിപ്രായം ആരാഞ്ഞശേഷം മാത്രമായിരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുകയാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെടുത്തി നടക്കുന്ന പ്രസ്താവനകള്‍ ജനങ്ങളില്‍ ഭീതിയുണര്‍ത്തുന്നു എന്നത് വാസ്തവംതന്നെയാണ്.
കേരളത്തിലെ 123 വില്ലേജുകള്‍ പരിസ്ഥിതിലോല മേഖലയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ അപ്രഖ്യാപിത കുടിയിറക്ക് നേരിടേണ്ടിവരുമോ എന്ന ഭയമാണ് ജനങ്ങളെ ഗ്രസിച്ചിരിക്കുന്നത്. വയനാട്ടില്‍ 13 വില്ലേജുകളാണ് പരിസ്ഥിതിലോലം. ഇടുക്കിയിലും കോഴിക്കോട് മലയോര മേഖലയിലും ബുധനാഴ്ച ഹര്‍ത്താല്‍ ആചരിക്കുകയുണ്ടായി. ഇടതുപക്ഷമാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. 123 വില്ലേജുകള്‍ പരിസ്ഥിതിലോലമാണ് എന്നാണ് ഗ്രീന്‍ ട്രിബ്യൂണല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി പ്രസ്താവിക്കുന്നത്. പരിസ്ഥിതി സംരക്ഷണ നിയമത്തിലെ അഞ്ചാം വകുപ്പ് പ്രകാരമാണ് നവംബര്‍ 13 ന് കേന്ദ്രം ഉത്തരവ് പുറപ്പെടുവിച്ചത്. തോട്ടങ്ങള്‍, കൃഷി തുടങ്ങിയ ജനജീവിത സംബന്ധിയായ കാര്യങ്ങളെ ഇത് ബാധിക്കുകയില്ലെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അപ്രഖ്യാപിത കുടിയിറക്ക് നടക്കുമെന്ന ഭീതി സ്ഥിരീകരിക്കാന്‍ ജനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് ഇടുക്കിയില്‍ ഇപ്പോള്‍ പട്ടയവിതരണം നടക്കുന്നില്ല എന്നതാണ്. പക്ഷെ ഉമ്മന്‍ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി മാത്രമേ നടപടിയെടുക്കുകയുള്ളൂ എന്നും ജനവികാരം അംഗീകരിക്കുന്നുവെന്നും ഇപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അനുസരിച്ചുള്ള നടപടി തിരുത്തിയില്ലെങ്കില്‍ ക്രിസ്തീയസഭകള്‍ അതിനെതിരെ രംഗത്തുവരുമെന്നും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വികസന സാധ്യതകളെ തടസപ്പെടുത്തുന്നു എന്നുമാണ് സഭയുടെ നിലപാട്. ഈ വിഷയം സഭയില്‍ ചര്‍ച്ച ചെയ്യുമെന്നാണ് മുഖ്യമന്ത്രി വാഗ്ദാനം ചെയ്യുന്നത്.
പശ്ചിമഘട്ടം സംരക്ഷിക്കാന്‍ നവംബര്‍ 13 ന് കേന്ദ്രം ഇറക്കിയ ഉത്തരവ് നിലനില്‍ക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ഹരിത ട്രിബ്യൂണലിനെ അറിയിച്ചു. കേന്ദ്ര നിലപാട് കേരളം നടത്തുന്ന നീക്കങ്ങള്‍ക്ക് തിരിച്ചടിയാണ്. പഴയ ഉത്തരവ് ഇപ്പോഴും പ്രാബല്യത്തില്‍ നില്‍ക്കെ 2000 ക്വാറികള്‍ക്ക് അനുമതി നല്‍കിയതിന് കേരള സര്‍ക്കാര്‍ 10 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് ഗ്രീന്‍ ട്രിബ്യൂണല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പരിസ്ഥിതിലോലമെന്ന് പ്രഖ്യാപിച്ച പ്രദേശങ്ങള്‍ നേരില്‍ പരിശോധിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദ്ദേശിക്കുന്ന ഭേദഗതികള്‍ പരിഗണിക്കുമെന്നും കേന്ദ്ര മെമ്മോറാണ്ടം വ്യക്തമാക്കുന്നുണ്ട്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലായാല്‍ തങ്ങള്‍ക്ക് സ്വന്തം പുരയിടത്തില്‍നിന്നും മരംമുറിയ്ക്കാന്‍ സാധിക്കില്ല എന്ന ധാരണയില്‍ ഇടുക്കിയില്‍ മരംമുറിയ്ക്കല്‍ നടക്കുകയാണ്. പരിസ്ഥിതി അവബോധം കുറഞ്ഞ മലയാളി പരിസ്ഥിതിയെ ചൂഷണവസ്തുവായി മാത്രമാണ് കാണുന്നത്.
കാലാവസ്ഥാ വ്യതിയാനത്തിനും സമുദ്രനിരപ്പ് കുറയുന്നതിനും മഴ കുറയുന്നതിനുമെല്ലാം വനം നശീകരണം കാരണമാകുന്നുണ്ട്. ഭൂകമ്പസാധ്യതയുള്ള ഇടുക്കിയില്‍ പാറഖനനം ഈ സാധ്യത വര്‍ധിപ്പിക്കാനേ ഉപകരിക്കുകയുള്ളൂ. തെരഞ്ഞെടുപ്പ് സമാഗതമായ ഈ സമയത്ത് ജനങ്ങളെ കയ്യിലെടുക്കാന്‍ ഏത് കുതന്ത്രവും മെനയുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ക്വാറികള്‍ക്ക് താല്‍ക്കാലിക അനുമതി നല്കിയതും ഇതേ പശ്ചാത്തലത്തിലായിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: