കണ്ണൂര്‍ : ആളെ കൊല്ലുന്നതിന് പാര്‍ട്ടി ബംഗാളികളെ മാതൃകയാക്കണമെന്ന് താന്‍ പാര്‍ട്ടിയിലുണ്ടായിരുന്ന കാലത്ത് ഒരു യോഗത്തില്‍ പിണറായി പറഞ്ഞതായി എ.പി.അബ്ദുളളക്കുട്ടി എം.എല്‍.എയുടെ വെളിപ്പെടുത്തല്‍. ഇത് പാര്‍ട്ടിയേയും സെക്രട്ടറി പിണറായിയേയും പ്രതിരോധത്തിലാക്കി. ടി.പി.വധക്കേസില്‍ പാര്‍ട്ടിയുടെ മൂന്ന് ഏരിയ കമ്മിറ്റി ഉള്‍പ്പെടെ ശിക്ഷിക്കപ്പെട്ട അവസരത്തില്‍ തന്നെ സെക്രട്ടറിയുടെ ബംഗാള്‍ മോഡല്‍ കൊലപാതകം പാര്‍ട്ടി പ്രവര്‍ത്തകരും അണികളും പഠിക്കണമെന്ന രഹസ്യ നിര്‍ദ്ദേശം നല്‍കിയെന്ന വാര്‍ത്ത പാര്‍ട്ടി നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. 2008 ല്‍ കണ്ണൂരില്‍ നടന്ന 5 പേരുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തിലാണ് പിണറായി വിവാദ പരാമര്‍ശം നടത്തിയതെന്ന് ഇന്നലെ പുറത്തിറങ്ങിയ കോണ്‍ഗ്രസ് മുഖപത്രത്തിലെ ലേഖനത്തിലും കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോടും അബ്ദുളളക്കുട്ടി വെളിപ്പെടുത്തി. യോഗത്തില്‍ പങ്കെടുത്ത സതീദേവി എം.പി കണ്ണൂരിലെ സിപിഎം കൊലപാതക രാഷ്ട്രീയത്തിന്റെ ഫോട്ടോകളുള്‍പ്പെടെ ഫ്ലക്സുകളും പത്ര കട്ടിംങ്ങുകളും പാര്‍ലമെന്റില്‍ ബിജെപി എംപിമാര്‍ ഉയര്‍ത്തികാട്ടിയത് കണ്ടു നില്ക്കാന് കഴിഞ്ഞില്ലെന്നും ഈ രീതി പാര്‍ട്ടി അവസാനിപ്പിക്കണമെന്നും പിണറായിയോട് പറഞ്ഞപ്പോഴാണ് പിണറായി പ്രതികരിച്ചതെന്ന് അബ്ദുളളക്കുട്ടി പറഞ്ഞു. നമ്മള് ഇക്കാര്യത്തില്‍ ബംഗാളികളെ കണ്ടു പഠിക്കണം. ഒരു തുളളി ചോര പോലും പൊടിയാതെയാണ് അവരുടെ പരിപാടി. ആളെ കിഡ്നാപ്പ് ചെയ്യും. നല്ല ആഴത്തിലുളള കുഴിയില്‍ ഒരു ചാക്ക് ഉപ്പും ചേര്‍ത്തു കുഴിച്ചുമൂടും, ചോരയും ചിത്രവും വാര്‍ത്തയും ലോകമറിയുകയുക പോലുമില്ല എന്നായിരുന്നു പിണറായിയുടെ മറുപടിയെന്ന് അബ്ദുളളക്കുട്ടി പറയുന്നു. പാര്‍ട്ടി വിടാന്‍ ഇത്തരം അനുഭവങ്ങളും കാരണമായിരുന്നതായി അബ്ദുളളക്കുട്ടി പറഞ്ഞു. പിണറായി അന്ന് ബംഗാളിനെ കുറിച്ച് പറഞ്ഞ കാര്യം പിന്നീട് ഡല്‍ഹിയില്‍ വെച്ച് സിപിഎമ്മിന്റെ ബംഗാള്‍ നേതാവായ അനില്ബാസുവിനോട് ചോദിച്ചപ്പോള്‍ ഇത് ശരിയാണെന്നും വര്‍ഗ്ഗശത്രുക്കളെ ഉന്മൂലനം ചെയ്യുമ്പോള്‍ ഒരുതുളളി ചോര പോലും ബംഗാളില്‍ പൊടിയില്ലെന്നും ജഡം പോലും പുറം ലോകം കാണില്ലെന്നും പറഞ്ഞതു കേട്ട് താന്‍ അന്തംവിട്ടതായും അബ്ദുളളക്കുട്ടി പറഞ്ഞു. 34 വര്‍ഷത്തെ ബംഗാളിലെ സിപിഎം ഭരണ തകര്‍ന്നതിനു ശേഷം മമതാ ബാനര്‍ജിയുടെ പോലീസ് പല ഭാഗങ്ങളിലും ജെസിബി ഉപയോഗിച്ച് നടത്തിയ തിരച്ചിലില്‍ എല്ലിന് കൂടുകള്‍ കണ്ടെത്തിയത് ബംഗാളിലെ സിപിഎമ്മിന്റെ ശൈലിയിതായിരുന്നുവെന്ന് തെളിയിക്കുന്നതാണ്. ഇപ്പോള്‍ ഇക്കാര്യം പറയാന്‍ ധൈര്യം കിട്ടിയത് ടി.പി.വധക്കേസില്‍ ഉണ്ടായിരിക്കുന്ന വിധിയാണെന്നും അദ്ദേഹം പറഞ്ഞു.
അബ്ദുളളക്കുട്ടിയുടെ പുതിയ വെളിപ്പെടുത്തല്‍ പൊതുസമൂഹത്തില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. സിപിഎമ്മിനകത്താവട്ടെ ഈ വിവാദത്തെ എങ്ങനെ നേരിടുമെന്ന ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് സൂചന. പൊതു സമൂഹത്തിനുമുന്നില്‍ പാര്‍ട്ടിക്കുണ്ടായ കളങ്കം മാറ്റാന്‍ ഏറെ പണിപ്പെടേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: