ജാതിസമ്പ്രദായം മൂലം അനാചാരങ്ങളും അസമത്വവും നിലനിന്നിരുന്ന കാലത്ത് ജാതിവ്യവസ്ഥയെത്തന്നെ തള്ളിപ്പറഞ്ഞ് സമൂഹത്തില്‍ വിപ്ലവം സൃഷ്ടിച്ച ആധ്യാത്മിക ആചാര്യനാണ് ശ്രീനാരായണഗുരുദേവന്‍. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലും ശ്രീനാരായണഗുരു കേരളത്തിന്റെ സാമൂഹ്യഘടനയെ ആകെ പിടിച്ചുകുലുക്കുകയും മാറ്റം വരുത്താനുള്ള പരിശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.
ജാതിയുടെയും മതത്തിന്റെയും പേരിലുള്ള അനാചാരങ്ങളെ മാത്രമല്ല അദ്ദേഹം എതിര്‍ത്തത്. സമൂഹത്തില്‍ നിലനിന്നുവന്ന എല്ലാത്തരം ദുഷ്ചെയ്തികളും അദ്ദേഹത്തിന്റെ എതിര്പ്പിനുപാത്രമായി. തന്റെ വിവിധങ്ങളായ കര്‍മ്മങ്ങളിലൂടെ സമൂഹത്തിനായി പ്രവര്‍ത്തിക്കുകയും പ്രതികരിക്കുകയും ചെയ്യുകയായിരുന്നു ഗുരുദേവന്.
മനുഷ്യന് സാധ്യമല്ലാത്ത, അദ്ഭുതപ്രവൃത്തികളൊന്നും ഗുരുദേവനില്‍ നിന്നുണ്ടായില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ഓരോ പ്രവൃത്തിയും ലോകമുള്ളിടത്തോളം കാലം നിനില്ക്കുന്നതും ലോകത്തിനാകെ വഴികാട്ടുന്നതുമായിരുന്നു. ‘ഒരു ജാതി ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന വാക്കുകള്‍ സമൂഹത്തിനായി അദ്ദേഹം സമര്‍പ്പിച്ചു. ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്’ എന്നതു ഗുരുവില്‍ നിന്ന് മലയാളി ഏറ്റുവാങ്ങിയ വരികളാണ്. അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തി അവിടെ അദ്ദേഹം ഈ വരികളെഴുതിവച്ചു. അദ്ദേഹത്തിന്റെ ജാതിനിര്‍ണയം എന്ന കൃതിയില്‍ നിന്നുള്ള വരികളാണത്. താഴ്ന്ന ജാതിക്കാര്‍ക്ക് ക്ഷേത്രപ്രവേശനം ഇല്ലാതിരുന്ന അക്കാലത്ത് അവര്‍ക്കു വേണ്ടിയാണ് അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തി ക്ഷേത്രം സ്ഥാപിച്ചത്. ഈ പ്രതിഷ്ഠയെ എതിര്‍ക്കാന്‍ വന്നവരോട് നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത് എന്നുപറഞ്ഞ് അദ്ദേഹം നേരിട്ടു. ജാതിവ്യവസ്ഥയോടും അനാചാരങ്ങളോടുമുള്ള തുറന്ന വെല്ലുവിളിയായിരുന്നു അരുവിപ്പുറം ശിവപ്രതിഷ്ഠയിലൂടെ ശ്രീനാരായണഗുരുദേവന്‍ നടത്തിയത്. നെയ്യാറില്‍ നിന്നു മുങ്ങിയെടുത്ത ശിലയാണ് ശിവലിംഗമായി പ്രതിഷ്ഠിച്ചത്.
അനാചാരങ്ങളെ എതിര്‍ക്കാന്‍ സ്വജീവിതം കൊണ്ട് മാതൃകകാട്ടുകയായിരുന്നു ശ്രീനാരായണ ഗുരുദേവന്. തന്റെ ചിന്തകളെ സാഹിത്യത്തിലൂടെ ജനങ്ങളിലേക്കെത്തിക്കാന്‍ അദ്ദേഹം ശ്രമിച്ചു. നിരവധികാവ്യങ്ങള് ഗുരുവില്‍ നിന്നുണ്ടായതങ്ങനെയാണ്. അതില്‍ പ്രധാനപ്പെട്ടതാണ് ദൈവദശകം. ഒരു കാവ്യ സംസ്കാരം തന്നെ ഗുരുദേവന് ദൈവദശകത്തിലൂടെ നമുക്കുമുന്നില്‍ അവതരിപ്പിച്ചു. ദൈവദശകം ആലപിക്കാന്‍ തുടങ്ങിയിട്ട് നൂറു വര്‍ഷം തികയുകയാണ്. അദ്വൈത ദര്‍ശനങ്ങളെ അടിസ്ഥാനപ്പെടുത്തി പത്തുശ്ലോകങ്ങള്‍ ചേര്‍ന്നതാണ് ഈ കൃതി. ആലുവാ അദ്വൈതാശ്രമത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സംസ്കൃതപാഠശാലയിലെ വിവിധ ജാതിമത വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്ക് ചൊല്ലുവാന്‍ വേണ്ടിയാണ് അദ്ദേഹം ഇത് രചിച്ചത്. അതിനാല്‍ തന്നെ സമൂഹപ്രാര്ഥയ്നക്കായി കേരളത്തില്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന കൃതികളിലൊന്നുമാണ് ദൈവദശകം.
ഈശ്വരപദമാകുന്ന തോണി, ആ തോണിയിലെ നാവികനായ പരമാത്മാവിനോട് ഈ ലോകത്തിലെ ചരാചരങ്ങളായ തങ്ങളെ കൈവിട്ടു കളയാതെ എപ്പോഴും കാത്തുകൊള്ളണമെന്നു അപേക്ഷയോടെയാണ് ദൈവദശകം ആരംഭിക്കുന്നത്. അവസാനിക്കുന്നതാകട്ടെ സര്‍വര്‍ക്കും സൗഖ്യം നല്‍കണമെന്ന വരികളോടെയും. കാലാതിവര്‍ത്തിയാണ് ദൈവദശകം. എല്ലാക്കാലത്തും ദൈവദശകത്തിലെ വരികള്‍ക്ക് പ്രാധാന്യമുണ്ട്. ഭാഷയുടെയും ആശയത്തിന്റെയും കാര്യത്തില്‍ ഗാംഭീര്യം പുലര്‍ത്തുന്ന കൃതിയാണിത്. അനേകം കൃതികള്‍ ശ്രീനാരായണ ഗുരുദേവന് രചിച്ചിട്ടുണ്ട്. അതെല്ലാം സമൂഹം ഏറ്റുവാങ്ങിയിട്ടുമുണ്ട്. പ്രായം അറുപതോടടുത്ത ഘട്ടത്തിലാണ് അദ്ദേഹം ദൈവദശകം രചിക്കുന്നത്. അതുവരെ സാക്ഷാത്കരിച്ചിട്ടുള്ള ദര്‍ശനങ്ങളെ കോര്‍ത്തിണക്കി താരതമ്യേനെ മൃദുവായ ഭാഷയിലാണ് ഗുരു ഈ കൃതി രചിച്ചിട്ടുള്ളത്. ലളിതമായ ഭാഷയാണെങ്കിലും വിപുലമായ അര്‍ഥവും വ്യാഖ്യാനങ്ങളും നല്കുന്ന പദപ്രയോഗങ്ങളാല്‍ സമ്പന്നമാണീ കൃതി.
ദൈവദശകത്തിന്റെ രചനയിലൂടെയും ഗുരു സമൂഹത്തിലെ സാധാരണക്കാരനെയും പാര്ശ്വവത്കരിക്കപ്പെട്ടവനെയുമാണ് തനിക്കു മുന്നില്‍ കാണുന്നത്. ആര്‍ക്കും അവര്‍ വിശ്വസിക്കുന്ന ദൈവത്തെ മനസ്സില്‍ സ്മരിച്ച്, ആ ദൈവത്തിനു മുന്നില്‍ അപേക്ഷ നിരത്തി, ഈ കൃതി ഭക്തിയോടെ ചൊല്ലാം. ദൈവം എല്ലാപേര്‍ക്കും മുന്നില്‍ ജാതി, മത, ധന വ്യത്യാസമില്ലാതെ വിളങ്ങിനില്ക്കുമെന്ന് ഉദ്ഘോഷിക്കുക കൂടിയാണ് അദ്ദേഹം ചെയ്യുന്നത്.
‘ദൈവമേ! കാത്തുകൊള്‍കങ്ങുകൈവിടാതിങ്ങു ഞങ്ങളെ;
നാവികന് നീ, ഭവാബ്ധിക്കൊരാവിവന്‍തോണി നിന്‍പദം.’
ശ്ലോകം തുടങ്ങുന്നതിങ്ങനെയാണ്. ‘ദൈവമേ, സംസാരസാഗരത്തില്‍ അകപ്പെട്ടിരിക്കുന്ന ഞങ്ങളെ നീ കൈവെടിയരുതേ. അദൃശ്യനായ നീ മാത്രമാണ് ഞങ്ങള്‍ക്കു തുണയായ നായകന്. നിന്റെ പദത്തെ ഞങ്ങള്‍ ശരണം പ്രാപിക്കുന്നു. അതു മാത്രമാണ് ഞങ്ങളെ ജനനമരണ ദുഃഖമാകുന്ന വന്‍കടലിന്റെ മറുകരയില്‍ എത്തിക്കുന്ന ആവിക്കപ്പല്‍.’ ഇങ്ങനെയാണ് കൂടുതല്‍ ലളിതവത്കരിക്കുമ്പോള്‍ വരികളുടെ അര്‍ഥം. ഇത്തരത്തില്‍ ദൈവത്തോടുള്ള പ്രാര്‍ഥനയും അപേക്ഷയുമൊക്കെയാണ് ദൈവദശകത്തിലുടനീളം.
അതീവ ലളിതമെന്ന് പറയുമ്പോഴും അതിവിശാലമായ ദാര്‍ശനികതലം ഇതിനുണ്ട്. ഓരോ വരിയുടെയും അര്‍ഥം മനസ്സിരുത്തി പഠിച്ചാല്‍ നമുക്കതു മനസ്സിലാകും. കാവ്യരചനയില്‍ ആധുനികവും ഉത്തരാധുനികവുമൊന്നും കടന്നുവരാത്ത കാലത്താണ് ഗുരു ഈ രചന നിര്‍വഹിച്ചിരിക്കുന്നത്. എങ്കിലും ഏതു കാലത്തെയും വെല്ലുന്ന കാലാതിവര്‍ത്തിയായ ഭംഗി ദൈവദശകത്തിനുണ്ട്. എഴുതപ്പെട്ട് നൂറു വര്‍ഷത്തിലെത്തി നില്‍ക്കുമ്പോഴും ഏതുകാലത്തും തൊഴുകൈകളോടെ ചൊല്ലി പ്രാര്‍ഥിക്കാന്‍ ഉതകുന്ന മികച്ച കാവ്യസൃഷ്ടിയായി അത് വിളങ്ങുന്നു. അനുഷ്ടുപ്പ് വൃത്തത്തില്‍ രചിച്ചിട്ടുള്ള ഈ കൃതി അനുവാചകന്റെ ഹൃദയത്തിലേക്ക് ഒരു തേന്‍ തുള്ളിയുടെ മാധുര്യത്തോടെ അലിഞ്ഞിറങ്ങുന്നു.
‘അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നുതന്നെ ഞങ്ങള്‍ക്കു തമ്പുരാന്.’
എന്ന വരികളിലൂടെ ദൈവത്തോട് അപേക്ഷിക്കുകയല്ല ചെയ്യുന്നത്, ഈശ്വരന് തങ്ങള്‍ക്ക് ചെയ്തു തന്നിട്ടുള്ള എല്ലാത്തിനും നന്ദി പറയുകയും ഭക്ഷണവും വസ്ത്രവുമെല്ലാം യാതൊരു ലോപവുമില്ലാതെ തരുന്ന ഈശ്വരനെ രക്ഷിതാവായി കാണുകയും ചെയ്യുന്നു.
‘ജയിക്കുക മഹാദേവ, ദീനാവനപരായണാ,
ജയിക്കുക ചിദാനന്ദ, ദയാസിന്ധോ ജയിക്കുക.
ആഴമേറും നിന് മഹസ്സാമാഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം.’
ഈ വരികളിലൂടെയാണ് കാവ്യം അവസാനിപ്പിക്കുന്നത്. ‘ദേവന്മാരുടെയെല്ലാം ദേവനായ ദൈവമേ, അങ്ങ് വിജയിച്ചരുളണേ, ദീനന്മാരെ രക്ഷിക്കുന്ന ആനന്ദസ്വരൂപ, അവിടുന്ന് വിജയിക്കുമാറാകണേ. വളരെ ആഴമുള്ള അങ്ങയുടെ ജ്യോതിസ്സാകുന്ന കടലില്‍ ഞങ്ങള്‍ സമ്പൂര്‍ണമായി മുങ്ങണം. എന്നും അവിടെത്തന്നെ വാഴണം. ആനന്ദം മാത്രം ശാശ്വതമായി അവശേഷിക്കണം.’ ദൈവദശകം ഇങ്ങനെ അവസാനിക്കുമ്പോള്‍ ഓരോ മനുഷ്യനും ഈശ്വരനുമായുള്ള ബന്ധത്തെയാണ് ഗുരു അറിയിക്കുന്നത്. ഗുരുവിന്റെ മിക്ക കൃതികളെയും പോലെ ദൈവദശകത്തിനും നിരവധി വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടിട്ടുണ്ട്. നിത്യചൈതന്യയതി, ജി. ബാലകൃഷ്ണന് നായര്‍, എം.എച്ച്. ശാസ്ത്രി, എം. ദാമോദരന്‍ തുടങ്ങിയവര്‍ ദൈവദശകവ്യാഖ്യാതാക്കളാണ്.
നമ്മുടെ സാമൂഹ്യ ജീവിതത്തില്‍ ഇത്രത്തോളം പ്രാധാന്യമാര്‍ജിച്ചിട്ടുള്ള മറ്റൊരു കാവ്യമില്ല. അരുവിപ്പുറത്തെ ശിവപ്രതിഷ്ഠയ്ക്ക് ശേഷം ശ്രീനാരായണഗുരുദേവന്‍ മാനവരാശിക്ക് നല്കിയ ഏറ്റവും വിലപ്പെട്ട സംഭാവനയായാണ് ദൈവദശകത്തെ കരുതുന്നത്. ഇത് ചൊല്ലാന്‍ തുടങ്ങിയിട്ട് നൂറു വര്ഷകങ്ങളാകുമ്പോള് ആ കാവ്യത്തിന്റെ മഹത്വത്തിലൂടെ ഗുരുദേവന്റെ മഹത്വവും പ്രസക്തിയും ചരിത്രവുമാണ് പഠിപ്പിക്കേണ്ടത്. വിദേശ ഭാഷകളിലടക്കം നിരവധി ഭാഷകളില്‍ ദൈവദശകം മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. എട്ടു ഭാഷകളിലേക്കു തര്‍ജമ ചെയ്തു തയാറാക്കിയ പഠനഗ്രന്ഥം ഇക്കുറി ശിവഗിരി തീര്‍ഥാടനവേദിയില്‍ പ്രകാശനം ചെയ്തിരുന്നു.
പുതുതലമുറയ്ക്ക് ഈ കാവ്യത്തെക്കുറിച്ച് അറിവ് വളരെ പരിമിതമാണ്. അവരെ അതറിയിക്കാനുള്ള പദ്ധതികളാണ് ദൈവദശകത്തിന് നൂറുവയസ്സാകുന്ന വേളയില്‍ ആവിഷ്കരിക്കേണ്ടത്. ഗുരുവിനെക്കുറിച്ച് പറയുമ്പോഴൊക്കെ വാനോളം വാഴ്ത്തുന്ന ഭരണാധികാരികള്‍ അദ്ദേഹത്തെക്കുറിച്ച് പഠിപ്പിക്കാനോ ഗുരുസാഹിത്യം പ്രചരിപ്പിക്കാനോ ഉതകുന്ന പദ്ധതികളൊന്നും ആവിഷ്കരിക്കുന്നില്ലെന്നതാണ് സത്യം. ദൈവദശകം നിര്‍ബന്ധമായും പാഠ്യപദ്ധതിയുടെ ഭാഗമാക്കുകയാണ് വേണ്ടത്. സംസ്ഥാന വ്യാപകമായി അതിനുള്ള കര്മപരിപാടികളാവിഷ്കരിക്കണം. പലപദ്ധതികള്ക്കുമായി പണം ചെലവഴിക്കുകയും പലതും പാഴായിപ്പോകുകയും ചെയ്യുന്ന ഇക്കാലത്ത് ഗുരുദര്‍ശനങ്ങളുടെ പ്രചാരണത്തിനും ദൈവദശകം പോലുള്ള ഗുരുദേവസാഹിത്യങ്ങളുടെ പരിചയപ്പെടുത്തലിനും പ്രത്യേക പണം വകയിരുത്തുകയും വേണം. സമൂഹത്തിന്റെ സാംസ്കാരികവും വിദ്യഭ്യാസപരവുമായ ഉന്നമനത്തിന് അതു പ്രയോജനം ചെയ്യുമെന്ന് നിസ്സംശയം പറയാം.
ആര്.പ്രദീപ്
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: