കൊല്ലം: ക്ഷേത്രസങ്കേതങ്ങള്‍ സേവനത്തിന്റെ മാതൃകകള്‍ തീര്‍ക്കുന്ന ധര്മ്മസ്ഥലികളായി മാറണമെന്ന് ആര്‍എസ്എസ് അഖില?ഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന്. കൊല്ലം പുതിയകാവ് ഭഗവതിക്ഷേത്രത്തില്‍ നടന്ന സേവാനിധി വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടാനുകോടി ഭക്തജനങ്ങള്‍ സമര്‍പ്പിക്കുന്ന കാണിക്കപ്പണം കൊണ്ട് സമ്പന്നമാണ് ക്ഷേത്രദേവസ്വങ്ങള്. എന്നാല്‍ ഹിന്ദുസമൂഹത്തിലെ ഒരു വലിയ വിഭാഗം ദുരിതക്കയത്തിലാണുതാനും. വിശക്കുന്ന വയറിനുമുന്നില്‍ ഈശ്വരന് പ്രത്യക്ഷനാകുന്നത് അന്നത്തിന്റെ രൂപത്തിലാണെന്ന് സ്വാമി വിവേകാനന്ദന് ഉദ്ബോധിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍ മാതൃകയാക്കാന്‍ ക്ഷേത്രഭരണസമിതിക്കാകണമെന്ന് സേതുമാധവന് പറഞ്ഞു. കൊടിമരത്തില്‍ സ്വര്‍ണം പൂശാനും ആനയും അമ്പാരിയും വെടിക്കെട്ടുമായി ധൂര്‍ത്തിന്റെ ഉത്സവങ്ങള്‍ കൊഴുപ്പിക്കാനും പരിശ്രമിക്കുമ്പോള്‍ അശരണരായ അനേകായിരം ഹിന്ദുക്കള്‍ നമുക്ക് ചുറ്റും ഉണ്ടെന്ന് മറക്കാതിരിക്കുന്നതാണ് ഹിന്ദുത്വം. ധൂര്‍ത്തിന്റെ പാത സമാജത്തെ നാശത്തിലേക്ക് നയിക്കും. സാംസ്കാരികമായും ആധ്യാത്മികമായും ഓരോ ഹിന്ദുവിനെയും ഉയര്‍ത്താനും ഉണര്‍ത്താനും ക്ഷേത്രങ്ങള്ക്കാവണം. മനുഷ്യമനസില്‍ ഉദാത്തമായ ഭാവം സൃഷ്ടിക്കപ്പെട്ടാല്‍ ഓരോ വ്യക്തിയുടെ മുന്നിലും സമാജം തന്നെ ഈശ്വരരൂപത്തില്‍ പ്രത്യക്ഷപ്പെടും. അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് കൊല്ലം മഹാനഗര്‍ സമ്പര്‍ക്കപ്രമുഖായിരുന്ന അന്തരിച്ച എസ്. വരദരാജുവിന്റെ മക്കളുടെ പഠനാവശ്യത്തിന് ആര്‍എസ്എസ് പ്രവര്‍ത്തകരും പുതിയകാവ് ദേവസ്വം സമാഹരിച്ച തുക വിദ്യാഭ്യാസനിധിയെന്ന നിലയില്‍ അദ്ദേഹം കൈമാറി. പുതിയകാവ് ക്ഷേത്രത്തിലെ ജീവനക്കാരനായ വിജയന്റെ ഭാര്യയ്ക്കുള്ള ചികിത്സാസഹായനിധി, തിരുവനന്തപുരം പൂര്‍ണശ്രീ ബാലികാസദനത്തിലെ അന്തേവാസികള്‍ക്ക് വേണ്ടിയുള്ള മംഗല്യനിധി എന്നിവയും കൈമാറി. ക്ഷേത്രഭരണ സമിതി പ്രസിഡന്റ് ഡോ. ജി.മോഹന്‍ അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് മഹാനഗര്‍ കാര്യവാഹ് സി.പ്രദീപ്, പൂര്‍ണശ്രീ ബാലികാസദനം സെക്രട്ടറി കെ.എസ് വിജയന്, ദേവസ്വം സെക്രട്ടറി വി. മുരളീധരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: