തിരുവനന്തപുരം: ശ്രീനാരായണഗുരുവിന്റെ ദൈവദശകം രചിച്ചതിന്റെ നൂറാം വാര്‍ഷികാഘോഷങ്ങള്‍ സ്കൂളുകളിലും കോളജുകളിലും സംഘടിപ്പിക്കുന്നതുസംബന്ധിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ നിയോഗിച്ചതായി വിദ്യാഭ്യാസമന്ത്രി അറിയിച്ചു. ഈ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. ശ്രീനാരായണഗുരുദര്‍ശനങ്ങള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വിചക്ഷണരുമായി സഹകരിച്ച് കാസറ്റുകളും ക്വിസ് മല്‍സരങ്ങളും ഉപന്യാസമല്സരങ്ങളും സ്കൂള്‍, കോളജ് തലത്തില്‍ നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാന സ്കൂള്‍ യുവജനോല്സവത്തില് കുട്ടനാടന്‍ ശൈലിയിലുള്ള വഞ്ചിപ്പാട്ടും ആറന്മുള ശൈലിയിലുള്ള വഞ്ചിപ്പാട്ടും വ്യത്യസ്ത ഇനങ്ങളായി ഉള്‍പ്പെടുത്തുന്നകാര്യത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം ലഭിച്ചശേഷം തീരുമാനമെടുക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. സ്കൂള്‍ പാചകത്തൊഴിലാളികള്‍ താല്‍ക്കാലിക ജീവനക്കാരായതിനാല്‍ മിനിമം വേതനത്തിന്റെ പരിധിയില്‍ വരില്ലെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. േ സ്കൂള്‍ ഉച്ചഭക്ഷണപദ്ധതിപ്രകാരം കേന്ദ്രമാണ് പാചകത്തൊഴിലാളികളുടെ വേതനം നിശ്ചയിക്കുന്നത്. ഓപ്പണ്‍ സ്കൂളിലെ ഒഴിവുള്ള തസ്തികകളിലെ നിയമന നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. പിരിച്ചുവിട്ടതിനെ തുടര്‍ന്ന് സമരം ചെയ്യുന്നവരെയും ഇതിനായി പരിഗണിക്കും. ഒഴിവിനേക്കാള്‍ കൂടുതല്‍ അപേക്ഷ സമര്‍പ്പിക്കപ്പെട്ട സാഹചര്യത്തില്‍ നിയമനത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു. അങ്കണ്‍വാടി ജീവനക്കാരുടെ പ്രതിമാസ പെന്ഷന് 500 രൂപയില്‍ നിന്ന് 750 ആയും ഹെല്‍പ്പര്‍മാരുടേത് 300ല്‍ നിന്ന് 550 ആയും ഉയര്‍ത്തണമെന്ന സാമൂഹ്യ നീതി ഡയറക്ടറുടെ ശുപാര്‍ശ സര്‍ക്കാറിന്റെ പരിഗണനയിലാണെന്ന് മന്ത്രി എം.കെ. മുനീര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: