തിരൂര്‍: മംഗലം ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകരെ പട്ടാപ്പകല്‍ നടു റോഡില്‍ ആക്രമിച്ച സംഭവത്തില്‍ നാല് എസ്ഡിപിഐക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. മംഗലം ആശാന്‍പടി സ്വദേശി ഏനീന്റെപുരക്കല് മജീദ്കുട്ടി, തൈവളപ്പില്‍ നൗഫല്‍, പെരുന്തുരുത്തി സ്വദേശി വെങ്ങാടന്‍ ഗഫൂര്‍, പരപ്പേരി സ്വദേശി ആലിക്കല്‍ ഷാബിന്നൂര് എന്നിവരെയാണ് ചമ്രവട്ടത്തുവച്ച് തിരൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. അതേസമയം, തിരൂരില്‍ പോപ്പുലര്‍ ഫ്രണ്ട്-സിപിഎം സംഘര്‍ഷത്തിലെ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൊച്ചിയില്‍ പറഞ്ഞു. വിഷയം പഠിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
മംഗലം പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം നടന്ന ആഹ്ലാദ പ്രകടനത്തിനിടെയാണ് എസ്ഡിപിഐക്കാര് സിപിഎമ്മുകാരെ ആക്രമിച്ചത്.
കാറില്‍ യാത്ര ചെയ്യുകയായിരുന്ന സിപിഎമ്മുകാരെ എസ്ഡിപിഐക്കാര് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ബൈക്കുകളിലെത്തിയ അക്രമിസംഘം സിപിഎമ്മുകാര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തിയാണ് അക്രമം അഴിച്ചുവിട്ടത്. നടുറോഡില്‍ താലിബാന് മോഡലില്‍ നടത്തിയ അക്രമത്തിന്റെ ദൃശ്യങ്ങള്‍ ഇന്നലെ സ്വകാര്യ ചാനലുകള്‍ പുറത്തുവിട്ടിരുന്നു. മംഗലം – പുറത്തൂര്‍ റോഡില്‍ ബുധനാഴ്ച രാവിലെ പതിനൊന്നോടെയായിരുന്നു എസ്ഡിപിഐക്കാരുടെ അക്രമം. സിപിഎം പുറത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം കൂട്ടായി വാടിക്കല്‍ എ.കെ അബ്ദുല്‍ മജീദ്, ഈസ്പാടത്ത് അഷര്ദ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമം നടത്തിയ എസ്ഡിപിഐക്കാര്‍ക്ക് ലീഗ് പിന്തുണയുണ്ടെന്ന് ആരോപണമുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം അഴിച്ചുവിടാന്‍ എന്‍ഡിഎഫ്, പോപ്പുലര്‍ഫ്രണ്ട്, എസ്ഡിപിഐക്കാര് ശ്രമം നടത്തുന്നുണ്ട്. യുവമോര്‍ച്ച വഴിക്കടവ് ഗ്രാമപഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് അരുണിനെ കഴിഞ്ഞ 25 ന് പുലര്‍ച്ചെ എന്‍ഡിഎഫുകാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ അരുണ്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും ഈ കേസിലെ പ്രതികളെ പിടികൂടാന്‍ പോലീസിനായിട്ടില്ല. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ ഒളിവിലാണെന്നുമാണ് പോലീസ് പറയുന്നത്. ഇവിടെ പ്രതികള്‍ക്ക് സംരക്ഷണം നല്‍കുന്നത് ഭരണകക്ഷിയില്‍പ്പെട്ട നേതാവാണെന്ന് ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: