ന്യൂദല്‍ഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ രാജി വച്ചു. രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയതായി ബഹുഗുണ മാധ്യമങ്ങളെ അറിയിച്ചു. കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു രാജി. ബഹുഗണയ്ക്ക് പകരം കേന്ദ്രമന്ത്രി ഹരീഷ് റാവത്ത് മുഖ്യമന്ത്രിയാകും.
പാര്‍ട്ടിയുടെ ഹിതം മാത്രമാണ് താന്‍ ചിന്തിക്കുന്നതെന്നാണ് ബഹുഗുണ രാജിയോട് പ്രതികരിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഉള്‍പ്പെട്ട ഉന്നത തലയോഗത്തിലാണ് ബഹുഗുണയുടെ രാജി സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. 2012ല്‍ അധികാരത്തിലേറിയ ബഹുഗുണ ബി.എസ്.പിയിലെ മൂന്നു എം.എല്‍.എമാരുടെയും ഉത്തരാഖണ്ഡ് ക്രാന്തി ദള്‍ എം.എല്‍.എയുടെയും പിന്തുണയോടു കൂടിയായിരുന്നു ഭരിച്ചു വന്നത്.
കഴിഞ്ഞവര്‍ഷം ആയിരക്കണക്കിന് ആളുകളുടെ മരണത്തിന് ഇടയാക്കിയ പ്രളയത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേണ്ട വിധം നടത്തുന്നതില്‍ ബഹുഗുണ സര്‍ക്കാരിന് വീഴ്ച പറ്റിയിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.
പുതിയ മുഖ്യമന്ത്രിയുടെ സ്ഥാനാരോഹണത്തിന് നിരീക്ഷകരായി കേന്ദ്ര ആരോഗ്യമന്ത്രി ഗുലാംനബി ആസാദ്, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ ജനാര്‍ദ്ദന്‍ ദ്വിവേദി, അംബികാ സോണി എന്നിവര്‍ ശനിയാഴ്ച ഉത്തരാഖണ്ഡിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: